നിമിഷയുടെ വധശിക്ഷയ്ക്ക് ‘പച്ചക്കൊടി’ യെമൻ കോടതി നീക്കം വേഗത്തിൽ

സന: യെമന്‍ പൗരനെ കൊലപ്പെടുത്തിയെന്ന കേസില്‍ മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ യെമന്‍ അപ്പീല്‍ കോടതി ശരിവച്ചു. വധശിക്ഷയില്‍ ഇളവ് തേടി നിമിഷപ്രിയ നല്‍കിയ ഹര്‍ജി മൂന്നംഗ ബെഞ്ച് തള്ളി. പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയാണ് നിമിഷ.

കൊലപാതം ആത്മരക്ഷാര്‍ഥമെന്നാണ് അപ്പീലില്‍ നിമഷപ്രിയ വാദിച്ചത്. സ്ത്രീ എന്ന പരിഗണന നിമിഷയ്ക്ക് കിട്ടുമെന്നു പ്രതീക്ഷിക്കപ്പെട്ടെങ്കിലും അന്തിമ വിധി എതിരായി.

യെമൻ പൗരൻ തലാൽ അബ്ദുമഹ്ദി 2017ലാണു കൊല്ലപ്പെട്ടത്. അവിടെ തലാലിനൊപ്പം ക്ലിനിക് നടത്തുകയായിരുന്നു നിമിഷപ്രിയ. തലാലിന്റെ കുടുംബത്തിനു നഷ്ടപരിഹാരത്തുക നൽകി കോടതി നടപടികളിൽനിന്നു മുക്തയാകാനുള്ള ശ്രമങ്ങൾ തദ്ദേശീയരുടെ എതിർപ്പുമൂലം നടന്നിരുന്നില്ല. ഈ ശ്രമം വീണ്ടും നടത്തുകയും അതിൽ വിജയിക്കുകയും ചെയ്താൽ മാത്രമാകും നിമിഷപ്രിയയ്ക്കു മോചനം സാധ്യമാകുകയെന്നു നിയമവിദഗ്ധർ പറയുന്നു.

യെമന്‍കാരിയായ സഹപ്രവര്‍ത്തക ഹനാന്റെയും മറ്റൊരു യുവാവിന്റെയും നിര്‍ദേശപ്രകാരം തലാലിന് അമിത ഡോസ് മരുന്നു കുത്തിവച്ചതു മരണത്തിന് ഇടയാക്കുകയായിരുന്നു. കീഴ്‌ക്കോടതിയാണ് നിമിഷയ്ക്കു വധശിക്ഷ വിധിച്ചത്. വധശിക്ഷ ശരിവച്ചാല്‍ യെമന്‍ പ്രസിഡന്റിന്റെ അധ്യക്ഷതയിലുള്ള സുപ്രീം ജുഡീഷ്യല്‍ കൗണ്‍സിലിന്റെ പരിഗണനയ്ക്കു കേസ് സമര്‍പ്പിക്കാം. എന്നാല്‍, അവിടെ അപ്പീല്‍ കോടതിയിലെ നടപടിക്രമങ്ങള്‍ ശരിയായിരുന്നോ എന്നു പരിശോധിക്കുക മാത്രമാണു പതിവ്.

 

Top