പലസ്തീനിലെ ജനങ്ങളെ മൃഗങ്ങളായാണ് ഇസ്രയേൽ കാണുന്നതെന്ന് സിപിഎം പിബി അംഗം നിലോത്പൽ ബസു

ദില്ലി : പലസ്തീനിലെ ജനങ്ങളെ മൃഗങ്ങളായാണ് ഇസ്രയേൽ കാണുന്നതെന്ന് സിപിഎം പിബി അംഗം നിലോത്പൽ ബസു. അവർക്ക് ജീവിക്കാൻ അവകാശം ഇല്ലെന്നാണ് ഇസ്രായേൽ നിലപാട്. കുടിവെള്ളം, വൈദ്യുതി, ഇന്റർനെറ്റ് ഒന്നും കിട്ടുന്നില്ല. അത് കൊണ്ട് ഗാസയിൽ നടക്കുന്നത് ലോകം അറിയുന്നില്ല. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഈ വംശഹത്യ അംഗീകരിക്കാൻ കഴിയില്ലെന്നും നിലോത്പൽ ബസു പറഞ്ഞു. ഓക്ടോബര്‍ ഏഴിന് ഹമാസ് അംഗങ്ങള്‍ ഇസ്രയേലിലേക്ക് നടത്തിയ അക്രമണത്തിന് പിന്നാലെ ഇസ്രയേല്‍ ഗാസയില്‍ അക്രമണം അഴിച്ച് വിടുകയായിരുന്നു.

പലസ്തീൻ ഐക്യദാർഢ്യ പ്രതിഷേധത്തിന് ദില്ലി പോലീസ് ഒടുവില്‍ അനുമതി നൽകി. പീസ് ആൻഡ് സോളിഡാരിറ്റി ഓർഗനൈസേഷന്റെ പരിപാടിക്ക് പോലീസ് ജന്തർമന്ദറിലേക്ക് പ്രവർത്തകരെ കടത്തി വിട്ടു. എസ്എഫ്ഐ ദേശീയ പ്രസിഡന്റ് വി പി സാനു, ജി ദേവരാജൻ, സുപ്രിം കോടതി അഭിഭാഷകൻ സുഭാഷ് ചന്ദ്രൻ അടക്കമുള്ളവർ പരിപാടിയില്‍ പങ്കെടുത്തു. നേരത്തെ സുരക്ഷാ കാരണങ്ങൾ പറഞ്ഞ് ദില്ലി പോലിസ് പരിപാടിക്ക് അനുമതി നിഷേധിച്ചിരുന്നു. അനുമതി ഇല്ലെങ്കിലും പരിപാടിയുമായി മുന്നോട്ട് പോകാൻ സംഘാകർ തയ്യാറായതോടെ ദില്ലി പോലീസ് പരിപാടിക്ക് അനുമതി നൽകുകയായിരുന്നു.

ഇസ്രയേല്‍ – പലസ്തീന്‍ സങ്കര്‍ഷത്തെ തുടര്‍ന്ന് അതുവരെ ഇന്ത്യ പുലര്‍ത്തിയിരുന്ന നിലപാടില്‍ നിന്നും വ്യതിചലിച്ചത് പ്രതിപക്ഷ പാര്‍ട്ടികളുടെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. എന്നാല്‍, ഇന്ത്യയുടെ പലസ്തീനെക്കുറിച്ചുള്ള നിലപാടിൽ മാറ്റമില്ലെന്നും പരമാധികാരമുള്ള പലസ്തീൻ രാജ്യം രൂപീകരിക്കണമെന്നതാണ് ഇന്ത്യയുടെ നിലപാടെന്നും അവര്‍ത്തിച്ച വിദേശകാര്യ മന്ത്രാലയം ഹമാസിന്റെ ആക്രമണം ഭീകരാക്രമണമാണെന്നും വ്യക്തമാക്കിയിരുന്നു. ഇതിനിടെ ഇന്ത്യക്കാരെ ഇസ്രയേലില്‍ നിന്ന് ഒഴിപ്പിക്കുന്നതിന്റെ ഭാഗമായ ‘ഓപ്പറേഷൻ അജയ്’ പദ്ധതിയില്‍ ഇന്ന് രണ്ട് വിമാനങ്ങള്‍ കൂടി ഇസ്രയേലില്‍ നിന്ന് പുറപ്പെടും. വിമാനത്തില്‍ മലയാളികളും ഉണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. ആദ്യ സംഘത്തില്‍ ഏഴ് മലയാളികള്‍ ഇന്ത്യയിലെത്തിയിരുന്നു.

Top