നിലമ്പൂര്‍ എം.എല്‍.എയുടെ ഭാര്യാപിതാവിന്റെ റോപ് വെ പൊളിക്കണമെന്ന് ഓംബുഡ്‌സ്മാന്‍

മലപ്പുറം: റസ്റ്റോറന്റിനുള്ള അനുമതിയുടെ മറവില്‍ ചീങ്കണ്ണിപ്പാലിയിലെ വിവാദതടയണക്ക് കുറുകെ പി.വി അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാപിതാവ് നിയമവിരുദ്ധമായി കെട്ടിയ റോപ് വെ പൊളിച്ചുനീക്കാന്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ ഓംബുഡ്‌സ്മാന്‍ ജസ്റ്റിസ് പി.എസ് ഗോപിനാഥന്‍ ഉത്തരവിട്ടു.

ഇത് പൊളിച്ചുനീക്കി നടപടിക്രമങ്ങള്‍ നവംബര്‍ 30ന്  റിപ്പോര്‍ട്ട് ചെയ്യാനാണ് ഊര്‍ങ്ങാട്ടീരി പഞ്ചായത്ത് സെക്രട്ടറിക്ക് ഉത്തരവ് നല്‍കിയിരിക്കുന്നത്. അനുമതിയില്ലാതെയാണ് നിര്‍മ്മാണമെന്ന് കണ്ടെത്തി നാലു വര്‍ഷം കഴിഞ്ഞിട്ടും പഞ്ചായത്ത് നടപടിയെടുക്കാത്തത് അംഗീകരിക്കാനാവില്ലെന്ന് ഓംബുഡ്‌സമാന്‍ വ്യക്തമാക്കിയിട്ടുണ്ട്. പൊളിച്ചുനീക്കാന്‍ പഞ്ചായത്ത് സെക്രട്ടറി മൂന്നു മാസം സാവകാശം ചോദിച്ചെങ്കിലും അനുവദിച്ചിട്ടില്ല.

ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ ചീങ്കണ്ണിപ്പാലിയില്‍ വനത്തിലേക്കൊഴുകുന്ന കാട്ടരുവിക്ക് കുറുകെ പി.വി അന്‍വര്‍ കെട്ടിയ  തടയണ പൊളിച്ചുനീക്കാന്‍ മലപ്പുറം കളക്ടര്‍ ഉത്തരവിട്ടിരുന്നു. ഇതോടെയാണ്  ഭാര്യാപിതാവ് സി.കെ അബ്ദുല്‍ലത്തീഫ് ഊര്‍ങ്ങാട്ടിരി പഞ്ചായത്തില്‍ നിന്നും റസ്റ്ററന്റ് കം ലോഡ്ജിങ് കെട്ടിടം പണിയാന്‍ പെര്‍മിറ്റ് നേടിയ ശേഷം തടയണക്ക് കുറുകെ നിയമവിരുദ്ധമായി റോപ് വെ നിര്‍മ്മിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി 2017 മെയ് 18ന് ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറിക്ക് നിലമ്പൂർ സ്വദേശി വിനോദ് പരാതി നല്‍കിയെങ്കിലും നിയമവിരുദ്ധമായി കെട്ടിയ റോപ് വെ പൊളിച്ചുനീക്കാന്‍ നടപടിയുണ്ടായിരുന്നില്ല.

അഴിമതി നടത്തി റോപ് വെ പണിയാന്‍ നിയമവിരുദ്ധമായി സൗകര്യം ചെയ്തുകൊടുത്ത പഞ്ചായത്ത് സെക്രട്ടറിക്കെതിരെ നടപടിയാവശ്യപ്പെട്ട് മലപ്പുറം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് പരാതി നല്‍കിയെങ്കിലും അതിലും ഒരു നടപടിയുമുണ്ടായില്ല.  ഇക്കാര്യങ്ങള്‍ വ്യക്തമാക്കി അന്നത്തെ തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി ജലീലിന് പരാതി നല്‍കിയെങ്കിലും പ്രയോജനമുണ്ടായില്ല.  ഇതോടെയാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കായുള്ള ഓംബുഡ്സ്മാനെ വിനോദ് സമീപിച്ചിരുന്നത്.

ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കോഴിക്കോട് കളക്ടര്‍ അടച്ചുപൂട്ടിയ പി.വി അന്‍വര്‍ എം.എല്‍.എയുടെ കക്കാടംപൊയിലിലെ വിവാദ വാട്ടര്‍തീം പാര്‍ക്കില്‍ നിന്നും ഒന്നര കിലോമീറ്റര്‍ അകലെയാണ് ചീങ്കണ്ണിപ്പാലിയിലെ തടയണയും തടയണക്ക് കുറുകെ മൂന്നു മലകളെ ബന്ധിപ്പിച്ച് പണിത റോപ് വെ യും. വനഭൂമിയോട് ചേര്‍ന്ന് റോപ് വെയും ടൂറിസം പദ്ധതിയും വരുന്നത് വനത്തെയും വന്യജീവികളെയും ദോഷകരമായി ബാധിക്കുമെന്ന് കാണിച്ച് നേരത്തെ നിലമ്പൂര്‍ നോര്‍ത്ത് ഡി.എഫ്.ഒ, പെരിന്തല്‍മണ്ണ സബ് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.  വിവാദതടയണപൊളിച്ചുനീക്കാനുള്ള മലപ്പുറം ജില്ലാ കളക്ടറുടെ ഉത്തരവ് ശരിവെച്ച ഹൈക്കോടതി വിധിയില്‍ അനുമതിയില്ലാതെ ഒരു നിര്‍മ്മാണവും ഇവിടെ പാടില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഹൈക്കോടതി ഉത്തരവ് വന്ന് ഒരു വര്‍ഷവും മൂന്നുമാസം കഴിഞ്ഞിട്ടും സ്‌റ്റേ നിലനില്‍ക്കുന്നുണ്ടെന്ന് പറഞ്ഞാണ് ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് റോപ് വെ പൊളിക്കാതിരുന്നത്. പരാതിക്കാരന്‍ ഹൈക്കോടതി ഉത്തരവ് കൂടി ഹാജരാക്കിയതോടെയാണ് റോപ് വെ  പൊളിക്കാന്‍ ഓംബുഡ്‌സ്മാന്‍ ഉത്തരവിട്ടത്.

വിവാദത്തിന്റെ നാള്‍വഴികള്‍

-ചീങ്കണ്ണിപ്പാലിയിലെ വിവാദതടയണക്ക് കുറുകെ കെട്ടിയ റോപ് വെ പൊളിക്കാന്‍ ഊര്‍ങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കിയത് 2017 മെയ് 18ന്.

-ഗ്രാമപഞ്ചായത്ത് സെക്രട്ടറി നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് മലപ്പുറം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് 2017 ആഗസ്റ്റ് മൂന്നിന് പരാതി നല്‍കി.

– നിയമവിരുദ്ധമായി റോപ് വെ നിര്‍മ്മിച്ചതില്‍ നടപടിയെടുക്കാത്തതായി കാണിച്ച് 2017 ആഗസ്റ്റ് 3ന് അന്നത്തെ തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി കെ.ടി ജലീലിന് പരാതി നല്‍കി.

-അനധികൃത നിര്‍മ്മാണം പൊളിച്ചു നീക്കുന്നതിന് എം.എല്‍.എയുടെ ഭാര്യാപിതാവ് സി.കെ അബ്ദുല്‍ലത്തീഫിന്  നോട്ടീസ് നല്‍കിയതായി ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറി 2017 ആഗസ്റ്റ് എട്ടിന് പരാതിക്കാരനെ രേഖാമൂലം അറിയിച്ചു.

-നടപടിയില്ലാതായതോടെ 2018 മെയ് 28ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഓംബുഡ്‌സ്മാനില്‍ പരാതി നല്‍കി.

-2018 ഡിസംബര്‍ 21ന് ഓംബുഡ്‌സ്മാന്‍ കേസെടുത്തു.

– റോപ് വെ പൊളിച്ചുനീക്കാന്‍ 2021 സെപ്തംബര്‍ 22ന് ഓംബുഡ്മാന്‍ ഉത്തരവിട്ടു.

Top