എം.എൽ.എ ‘ഗുണ്ടാരാജ്’ പരാതിക്കാരിയുടെ എസ്‌റ്റേറ്റിന് തീ ഇട്ടെന്ന് !

മലപ്പുറം: കോവിഡില്‍ നിരോധനാജ്ഞ നിലനില്‍ക്കെ പി.വി അന്‍വര്‍ എം.എല്‍.എക്കെതിരായ പരാതിക്കാരിയുടെ റബര്‍ എസ്റ്റേറ്റ് തീയിട്ട് നശിപ്പിച്ചതായി പരാതി.

പൂക്കോട്ടുംപാടം റീഗള്‍ എസ്റ്റേറ്റിലെ 16 ഏക്കറില്‍ റബറും തേക്കുമരങ്ങളുമടക്കം കത്തി രണ്ടു കോടിയോളം രൂപയുടെ നഷ്ടമുണ്ടായതായി കൊല്ലം ചന്ദനതോപ്പ് സ്വദേശിനിയായ ജയ മുരുഗേഷാണ് മലപ്പുറം എസ്.പിക്ക് പരാതി നല്‍കിയത്.

സ്വാഭാവികമായ കാട്ടുതീ അല്ലെന്നും പലയിടങ്ങളില്‍ നിന്നായി കത്തിച്ചതെന്നുമാണ് പരാതിയില്‍ പറയുന്നത്. ഇന്നു രാവിലെ നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്സും വനം വകുപ്പ് അധികൃതരും ചേര്‍ന്നാണ് തീ അണച്ചത്. റീഗള്‍ എസ്റ്റേറ്റ് ഗുണ്ടാ സംഘത്തെ ഉപയോഗിച്ച് തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന ജയ മുരുഗേഷിന്റെ പരാതിയിലാണ് പി.വി അന്‍വര്‍ എം.എല്‍.എക്കെതിരെ പൂക്കോട്ടുംപാടം പൊലീസ് കേസെടുത്തിരുന്നത്. ഇതിനു ശേഷം ഗുണ്ടാ സംഘത്തെ ഉപയോഗിച്ച് നിരന്തരം എസ്റ്റേറ്റില്‍ നാശനഷ്ടങ്ങളുണ്ടാക്കുകയാണെന്നും പരാതിയില്‍ പറയുന്നു. എസ്റ്റേറ്റ് കത്തിക്കുമെന്ന് എം.എല്‍.എയുടെ സഹായി കൈനോട്ട് അന്‍വര്‍ ഭീഷണി മുഴക്കുന്നതായി കാണിച്ച് ജയ മുരുഗേഷ് മാര്‍ച്ച് ഏഴിന് പൂക്കോട്ടുംപാടം പൊലീസിലും നിലമ്പൂര്‍ നോര്‍ത്ത് ഡി.എഫ്.ഒക്കും പരാതി നല്‍കിയിരുന്നു.

രണ്ടു തവണ എസ്റ്റേറ്റിലെ കുഴല്‍കിണറിലെ മോട്ടോര്‍ മോഷ്ടിച്ച് പൈപ്പുകള്‍ മുറിച്ച് കുഴല്‍കിണര്‍ ഉപയോഗ ശ്യൂന്യമാക്കിയിരുന്നു. ആറു ലക്ഷം രൂപയുടെ നഷ്ടമാണ് ഇത് മൂലം ഉണ്ടായത്. ഇത് സംബന്ധിച്ച പരാതിയില്‍ പൂക്കോട്ടുംപാടം പൊലീസ് മമ്പാട് സ്വദേശി എ.കെ.എസ് സിദ്ദിഖ്, അന്‍വര്‍ അന്‍വര്‍ കൈനോട്ട്, പാട്ടക്കരിമ്പ് വേങ്ങാപരത സ്വദേശി മുസ്തഫ എന്നിവര്‍ക്കെതിരെ കേസെടുത്തെങ്കിലും പ്രതികളെ അറസ്റ്റു ചെയ്ത് നിയമനടപടി സ്വീകരിക്കാന്‍ പൊലീസ് തയ്യാറായില്ല.

നിരോധനാജ്ഞയും ലോക്കേഡൗണും നിലനില്‍ക്കുമ്പോള്‍ മാര്‍ച്ച് 29ന് രാത്രിയാണ് രണ്ടാം തവണ കുഴല്‍കിണറിലെ മോട്ടോര്‍ കവരുകയും നാശനഷ്ടങ്ങളുണ്ടാക്കുകയും ചെയ്തത്. എസ്റ്റേറ്റില്‍ അന്യായമായി പ്രവേശിക്കുകയോ നാശനഷ്ടങ്ങള്‍വരുത്തുകയോ ചെയ്യരുതെന്ന് മഞ്ചേരി മുന്‍സിഫ് കോടതി ഇന്‍ജക്ഷന്‍ ഉത്തരവ് ലംഘിച്ച് എസ്റ്റേറ്റില്‍ നിന്നും റബര്‍ മരങ്ങള്‍ മുറിച്ചു കടത്തിയിരുന്നു. എസ്റ്റേറ്റിലേക്കുള്ള വഴി തടസപ്പെടുത്തിയത് കോടതി കമ്മീഷന്റെ സാന്നിധ്യത്തിലാണ് നീക്കം ചെയ്തത്. നേരത്തെ എസ്റ്റേറ്റില്‍ ആദിവാസികളെകൊണ്ട് കുടില്‍കെട്ടിച്ചും സമരം നടത്തിയിരുന്നു. സര്‍ക്കാര്‍ വീടനുവദിച്ചവരാണ് കുടില്‍കെട്ടിയതെന്നു കണ്ടെത്തിയതോടെ കോടതി ഉത്തരവിനെ തുടര്‍ന്ന് പൊലീസ് കുടിലുകള്‍ പൊളിച്ചു നീക്കുകയായിരുന്നു.

ജയമുരുഗേഷിനെതിരെ ആദിവാസി പീഢനനിരോധന പ്രകാരം കേസെടുക്കുകയും ചെയ്തു. എന്നാല്‍ പരാതി കളവാണെന്ന പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി കേസ് റദ്ദാക്കുകയായിരുന്നു. വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ ശേഖരിച്ച് പി.വി അന്‍വറിനെതിരെ പരാതി നല്‍കിയ ജയ മുരുഗേഷിന്റെ ഭര്‍ത്താവ് മുരുഗേഷ് നരേന്ദ്രനെ കൈനോട്ട് അന്‍വര്‍ ഫോണില്‍ വിളിച്ച് കൈയ്യും കാലും വെട്ടുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.

Top