നിലമ്പൂര്‍ എം.എല്‍.എ അന്‍വറിന്റെ അനന്തിരവന്റെ ജാമ്യാപേക്ഷ തള്ളി

മലപ്പുറം: യൂത്ത് ലീഗ് പ്രവര്‍ത്തകനായ ഓട്ടോ ഡ്രൈവര്‍ ഒതായി പള്ളിപറമ്പന്‍ മനാഫിനെ പട്ടാപ്പകല്‍ കുത്തികൊലപ്പെടുത്തിയ കേസില്‍ 25 വര്‍ഷത്തിനു ശേഷം പിടിയിലായ പി.വി അന്‍വര്‍ എം.എല്‍.എയുടെ സഹോദരീ പുത്രന്‍ ഒന്നാം പ്രതി എടവണ്ണ മുണ്ടേങ്ങര മാലങ്ങാടന്‍ ഷെഫീഖി (50) ന്റെ ജാമ്യാപേക്ഷ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി രണ്ട് ജഡ്ജ് ടോമി വര്‍ഗീസ് തള്ളി. നാട്ടില്‍ ക്രൂരമായ കൊലപാതകം നടത്തിയ ശേഷം പ്രതി ഗള്‍ഫില്‍ 25 വര്‍ഷം ഒളിവില്‍ സുഖജീവിതം നയിച്ചത് കോടതിയുടെ മനസിനെ ഞെട്ടിക്കുന്നതെന്ന് വിലയിരുത്തിയാണ് ജാമ്യാപേക്ഷ തള്ളിയത്. ജാമ്യം അനുവദിച്ചാല്‍ പ്രതി വീണ്ടും ഒളിവില്‍ പോകാന്‍ സാധ്യതയുണ്ടെന്നും ഇത് വിചാരണ നീളാനും ഇരയ്ക്ക് നീതി നിഷേധിക്കാനും ഇടയാകുമെന്നും കോടതി വിലയിരുത്തി.

കൊല്ലപ്പെട്ട മനാഫിന്റെ സഹോദരന്‍ അബ്ദുല്‍ റസാഖ് ജാമ്യാപേക്ഷയെ എതിര്‍ത്തിരുന്നു. രണ്ടാം തവണയാണ് വിചാരണ കോടതി പ്രതിയുടെ ജാമ്യാപേക്ഷ തള്ളുന്നത്. കേസിലെ കൂട്ട് പ്രതികളായിരുന്ന എളമരം മപ്രം പയ്യനാട്ട് തൊടിക എറക്കോടന്‍ ജാബിര്‍ എന്ന കബീര്‍ (45), നിലമ്പൂര്‍ ജനതപ്പടിയിലെ കോട്ടപ്പുറം മുനീബ് (45) എന്നിവര്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നിലനില്‍ക്കെ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി രണ്ടില്‍ നിന്നും ജാമ്യം നേടിയത് മുമ്പ് വിവാദമായിരുന്നു. നിയമത്തെ കബളിപ്പിച്ചാണ് പ്രതികള്‍ ജാമ്യം നേടിയതെന്ന് വിലയിരുത്തിയ ഹൈക്കോടതി ഇവരുടെ ജാമ്യം റദ്ദാക്കുകയും രണ്ടു പേര്‍ക്കും 15,000 രൂപവീതം പിഴ ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു.

ഹൈക്കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ വിചാരണക്കോടതി ജാമ്യം അനുവദിച്ചതില്‍ മനാഫിന്റെ സഹോദരന്‍ അബ്ദുല്‍ റസാഖ് ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാര്‍ക്ക് പരാതിയും നല്‍കി. ഹൈക്കോടതി ജില്ലാ ജഡ്ജിയോട് അന്വേഷിക്കാന്‍ ഉത്തരവിടുകയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വഴി വിട്ട് ജാമ്യം നല്‍കിയ ജഡ്ജിയെ താക്കീത് ചെയ്യുകയും ചെയ്തിരുന്നു.

1995 ഏപ്രില്‍ 13നാണ് പി.വി അന്‍വറിന്റെ വീടിന് മുന്നിലെ ഒതായി അങ്ങാടിയില്‍ നടുറോഡില്‍ മനാഫ് ദാരുണമായി കൊല്ലപ്പെടുന്നത്. പിതാവ് ആലിക്കുട്ടിയുടെ കണ്‍മുന്നിലിട്ടാണ് മനാഫിനെ മര്‍ദ്ദിച്ചും കുത്തിയും കൊലപ്പെടുത്തിയത്. കേസില്‍ രണ്ടാം പ്രതിയായിരുന്നു പി.വി അന്‍വര്‍. ഒന്നാം സാക്ഷി കൂറുമാറിയതോടെയാണ് അന്‍വറടക്കമുള്ള 21 പേരെ വിചാരണക്കോടതി വെറുതെ വിട്ടത്.

അന്‍വറടക്കമുള്ള പ്രതികളെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ടുള്ള സര്‍ക്കാരിന്റെ അപ്പീലും മനാഫിന്റെ സഹോദരന്റെ റിവിഷന്‍ ഹര്‍ജിയും ഹൈക്കോടതിയുടെ പരിഗണനയിലാണിപ്പോള്‍. കേസില്‍ ഒന്നാം പ്രതിയടക്കം പിന്നീട് പിടിയിലായ നാലു പ്രതികളുടെ വിചാരണ ആരംഭിക്കാനിരിക്കുകയാണ്. മനാഫിന്റെ സഹോദരന്‍ സമര്‍പ്പിക്കുന്ന പാനലില്‍ നിന്നും രണ്ടു മാസത്തിനകം സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നുമുള്ള കഴിഞ്ഞ വര്‍ഷം നവംബര്‍ 27ലെ ഹൈക്കോടതി ഉത്തരവും ഇതുവരെ നടപ്പായിട്ടില്ല.

Top