നിലയ്ക്കലില്‍ പൊലീസും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റം

നിലയ്ക്കല്‍: പമ്പയിലേക്ക് വാഹനങ്ങള്‍ കടത്തിവിടണമെന്നാവശ്യപ്പെട്ട് നിലയ്ക്കലില്‍ പൊലീസും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റം. കെഎസ്ആര്‍ടിസി ബസിലും കയറ്റി വിടുന്നില്ലെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു. എന്നാല്‍ കെഎസ്ആര്‍ടിസി ബസില്‍ കയറ്റിവിടാമെന്ന് പൊലീസ് നേതാക്കളെ അറിയിച്ചെങ്കിലും തര്‍ക്കം ഇപ്പോഴും തുടരുകയാണ്.

പി.കെ.കൃഷ്ണദാസ്, എ.എന്‍.രാധാകൃഷ്ണന്‍ തുടങ്ങിയവരെയാണ് നിലയ്ക്കലില്‍ തടഞ്ഞത്. പമ്പയിലേക്ക് തങ്ങളുടെ വാഹനം കടത്തിവിടണമെന്നാണ് നേതാക്കള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടാന്‍ സമ്മതിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കിയതോടെയാണ് വാക്കുതര്‍ക്കമായത്.

അതേസമയം ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ ആന്ധ്രപ്രദേശില്‍ നിന്നുള്ള ആറ് യുവതികള്‍ മടങ്ങിപ്പോയി. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് ഇവര്‍ മടങ്ങിയത്. പൊലീസ് നിലവിലെ കാര്യങ്ങള്‍ വിശദീകരിച്ചതോടെയാണ് പമ്പവരെയെത്തിയ സ്ത്രീകള്‍ ദര്‍ശനം നടത്താതെ മടങ്ങാന്‍ തീരുമാനിച്ചത്.

ഇതിനിടെ ശബരിമലയില്‍ ദര്‍ശനത്തിനായി യുവതികള്‍ എത്തിയതായി സംശയം ഉണ്ടായതിനെ തുടര്‍ന്നു നടപ്പന്തലില്‍ പ്രതിഷേധം നടത്തി. മൂന്ന് സ്ത്രീകളാണ് ഇരുമുടിക്കെട്ടുമായി അയ്യപ്പ ദര്‍ശനത്തിനായി എത്തിയത്. ഇവര്‍ക്ക് 50 വയസില്‍ മുകളില്‍ പ്രായമില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധക്കാര്‍ നാമജപ പ്രതിഷേധവുമായി നടപ്പന്തലില്‍ തടയുകയായിരുന്നു. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ എത്തിയ മാധ്യമ പ്രവര്‍ത്തകനെയും പ്രതിഷേധകാര്‍ ആക്രമിച്ചു.

Top