ന്യൂഡല്‍ഹി: നിക്‌ളൗസ് സാമുവല്‍ ഗുഗ്ഗര്‍, ഉഡുപ്പിയിലെ ലെംബാര്‍ഡ് മെമ്മോറിയല്‍ ആശുപത്രിയില്‍ അരനൂറ്റാണ്ട് മുമ്പ് മലയാളി ബ്രാഹ്മണ സ്ത്രീ ഉപേക്ഷിച്ച് പോയ കുഞ്ഞ്. സുരക്ഷിതമായി നോക്കുന്ന ഒരു കുടുംബത്തെ ഏല്‍പ്പിക്കാന്‍ പറഞ്ഞ് അമ്മ മടങ്ങി…
എന്നാല്‍ ഇന്ന് ആരും കൊതിക്കുന്ന, അസൂയയോടെ മാത്രം നോക്കി കാണുന്ന, സിനിമാക്കഥയെ വെല്ലുന്ന ഒന്നായി മാറി നിക്കിന്റെ ജീവിതം. സ്വിറ്റ്‌സര്‍ലന്റ് പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യന്‍ വംശജനും,സ്വിറ്റ്‌സര്‍ലന്‍ഡിലെ പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യന്‍ പാര്‍ട്ടിയുടെ എംപിയുമാണിപ്പോള്‍ നിക്ക്.
മലേറിയക്ക് ചികില്‍സ തേടിയാണ് തലശേരി നെട്ടൂര്‍ ടെക്‌നിക്കല്‍ ട്രെയിനിങ് ഫൗണ്ടേഷനില്‍ പഠിപ്പിച്ചിരുന്ന ജര്‍മന്‍ സ്വദേശികളായ ഫ്രിറ്റ്‌സും ഭാര്യ എലിസബത്തും ആശുപത്രിയിലെത്തിലെത്തിയത്.അനാഥക്കുഞ്ഞിനെ ദത്തെടുത്ത അവര്‍ 2 വര്‍ഷം കാത്തിരുന്നു, പത്രത്തില്‍ പരസ്യം നല്‍കി. അമ്മ അനസൂയ എത്തിയില്ല.പിന്നീടങ്ങോട്ട് നിക്കിന്റെ ജീവിതം കീഴ്‌മേല്‍ മറിഞ്ഞു.
2002 ലാണ് നിക്കിന്റെ രാഷ്ട്രീയപ്രവേശനം. 2017 ല്‍ പാര്‍ലമെന്റിലെ ഊര്‍ജ്ജസ്വലനായ എംപിയു മായി. മെക്കാനിക്കല്‍ എന്‍ജിനീയറിങ് ബിരുദം നേടിയ അദ്ദേഹം സൈക്കോളജിയിലും മാനേജ്‌മെന്റ് ആന്‍ഡ് ഇന്നവേഷനിലും ഉപരിപഠനവും പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇതിന് പുറമെ അറിയപ്പെടുന്ന പ്രഭാഷകനും വ്യവസായ സംരംഭകനും കൂടിയാണ് നിക്. സിന്‍ജി എന്നപേരില്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ ജനപ്രിയമായിക്കഴിഞ്ഞ ഇഞ്ചിനീര് പാനീയത്തിന്റെ സ്ഥാപകന്‍ കൂടിയാണ് അദ്ദേഹം.
സ്വിറ്റ്‌സര്‍ലന്റുകാരി ബിയാട്രീസയാണ് ഭാര്യ. ആദ്യത്തെ മകള്‍ പിറന്നപ്പോള്‍ അനസൂയ എന്നു തന്നെ പേരിട്ടു. ആന്ത്രോയും മി ഹാറബിയും നിക്കിന്റെ രണ്ട് ആണ്‍ക്കുട്ടികളാണ്.അമ്മയെകുറിച്ച് പറഞ്ഞുകേട്ട് മാത്രം അറിവുള്ള നിക്ക് ഓഗസ്റ്റില്‍ കേരളത്തിലെത്തുകയാണ്.തന്റെ 25ാം വിവാഹ വാര്‍ഷികം ആഘോഷിക്കാനായി.ഒപ്പം വരും തലമുറക്ക് പ്രചോദനമാകാന്‍ തന്റെ ജീവിതം പുസ്തകമാക്കാനൊരുങ്ങകുകയാണ് നിക്ക്.