കെ.എം. ഷാജി സുപ്രീംകോടതിയെ സമീപിച്ചാല്‍ നിയമനടപടികളുമായി മുന്നോട് പോകുമെന്ന് നികേഷ്‌കുമാര്‍

തിരുവനന്തപുരം: കെ.എം. ഷാജിയെ അയോഗ്യനാക്കിയ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചാല്‍ നിയമനടപടികളുമായി താന്‍ മുന്നോട് പോകുമെന്ന് എം.വി. നികേഷ്‌കുമാര്‍. വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും വിധിയില്‍ തന്നെ വിജയിയായി പ്രഖ്യാപിക്കുമെന്നാണ് കരുതിയിരുന്നതെന്നും തന്റെ ന്യായങ്ങള്‍ കോടതി അംഗീകരിച്ചതില്‍ സംതൃപ്തിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ എല്ലാ അവകാശങ്ങളും ഷാജിക്ക് ഉണ്ടെന്നും നികേഷ് കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പ് കാലത്ത് കെ.എം ഷാജി വര്‍ഗ്ഗീയ ധ്രുവീകരണം ഉണ്ടാക്കിയെന്ന പരാതിയിലാണ് ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയത്. ഷാജിയുടെ എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന എം.വി നികേഷ് കുമാറിന്റെ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി

ആറു വര്‍ഷത്തേയ്ക്കാണ് കെ.എം ഷാജിയെ അയോഗ്യനാക്കിയിരിക്കുന്നത്. അഴീക്കോട് വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും നികേഷിന് 50000 രുപ കോടതി ചെലവ് നല്‍കണമെന്നും കോടതി അറിയിച്ചു.

എന്നാല്‍ വിജയിയായി പ്രഖ്യാപിക്കണമെന്ന നികേഷിന്റെ ആവശ്യം കോടതി തള്ളുകയും ചെയ്തു. ജസ്റ്റിസ് പി.ഡി രാജനാണ് വിധി പുറപ്പെടുവിച്ചത്. മുസ്ലീം ലീഗ് എംഎല്‍എ ആയിരുന്നു കെ.എം ഷാജി. അയോഗ്യനാക്കിയ നിമിഷം മുതല്‍ ഷാജിയ്ക്ക് എംഎല്‍എ സ്ഥാനത്തിന്റെ ഒരു ആനുകൂല്യവും ലഭിക്കില്ല.

Top