അബൂജ : ബൊക്കോ ഹറാം തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ 110 പെൺകുട്ടികളെ കണ്ടെത്തുന്നതിന് അയൽരാജ്യങ്ങളിൽ തിരച്ചിൽ നടത്തുമെന്ന് നൈജീരിയൻ സർക്കാർ. ഇസ്ലാമിക് ഭീകര സംഘം ബൊക്കോ ഹറാം ഫെബ്രുവരി 19ന് വടക്കുകിഴക്കന്‍ സംസ്ഥാനമായ യോബിയിലെ ഡിപ്ച്ചി ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന സ്കൂളിൽ നിന്നും നിരവധി പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. കൗമാരപ്രായക്കാരാണ് ഇവരിൽ മിക്കവരും.
ചാഡ്, കാമറൂൺ , നൈജർ എന്നി രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന മേഖലയാണ് യോബി. ബൊക്കോ ഹറാം ട്രക്കുകളില്‍ സ്കൂളില്‍ വരികയും ആക്രമണം നടത്തുകയും ചെയ്തതിന് ശേഷമാണ് ഇവരെ കാണാതായത്. ആക്രമണത്തിന് മുന്‍പ് ഈ പെണ്‍കുട്ടികളും ടീച്ചര്‍മാരും രക്ഷപ്പെട്ടെന്നായിരുന്നു ആദ്യം കണക്കാക്കിയിരുന്നത്. എന്നാല്‍ പിന്നീട് ഇവരെ കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല.
നൈജീരിയൻ സൈന്യം നിലവിൽ ശക്തമായ തിരച്ചിലാണ് നടത്തുന്നത്. ഈ തിരച്ചിൽ അയൽ രാജ്യങ്ങളിലേയ്ക്കും കൂടി വ്യാപിപ്പിക്കാനാണ് ഭരണകൂടത്തിന്റെ തീരുമാനം. തട്ടിക്കൊണ്ടുപോയ പെൺകുട്ടികളെ തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി മാതാപിതാക്കൾ രംഗത്തെത്തിയിരുന്നു.