നിഫ്റ്റി 17,300ന് താഴെ; സൂചികകള്‍ നഷ്ടത്തില്‍

മുംബൈ: ചാഞ്ചാട്ടത്തിന്റെ ദിനത്തിനൊടുവില്‍ സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ്‌ചെയ്തു. നിഫ്റ്റി 17,300ന് താഴെയെത്തി.

യുഎസ് ഫെഡറല്‍ റിസര്‍വിന്റെ യോഗതീരുമാനം പുറത്തുവരാനിരിക്കെ നിക്ഷേപകര്‍ കരുതലെടുത്തതും വിദേശ നിക്ഷേപകര്‍ കൂട്ടത്തോടെ ഓഹരികള്‍ വിറ്റൊഴിയുന്നത് തുടര്‍ന്നതുമാണ് സൂചികകളെ ബാധിച്ചത്.

സെന്‍സെക്‌സ് 329.06 പോയന്റ് താഴ്ന്ന് 57,788.03ലും നിഫ്റ്റി 103.50 പോയന്റ് നഷ്ടത്തില്‍ 17,221.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സര്‍വ്, അദാനി പോര്‍ട്‌സ്, ഐടിസി, ഒഎന്‍ജിസി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടംനേരിട്ടത്. സണ്‍ ഫാര്‍മ, കൊട്ടക് മഹീന്ദ്ര ബാങ്ക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഹീറോ മോട്ടോര്‍കോര്‍പ്, മാരുതി സുസുകി തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കുകയുംചെയ്തു.

ഓട്ടോ ഒഴികെയുള്ള സൂചികകള്‍ നഷ്ടംനേരിട്ടു. ഐടി, മെറ്റല്‍, റിയാല്‍റ്റി, പൊതുമേഖല ബാങ്ക് സൂചികകള്‍ ഒരുശതമാനംവീതം താഴ്ന്നു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.6ശതമാനവും സ്‌മോള്‍ക്യാപ് 0.35ശതമാനവും നഷ്ടത്തിലായി.

Top