വിപിന്റെ മരണം എന്‍.ഐ.എ അന്വേഷിക്കണമെന്ന് ശോഭാ സുരേന്ദ്രന്‍

ആലത്തിയൂര്‍: ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വിപിന്റെ മരണം ദേശീയ കുറ്റാന്വേഷണ ഏജന്‍സി (എന്‍.ഐ.എ) അന്വേഷിക്കണമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍.

ആലത്തിയൂരില്‍ വിപിന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച ശേഷം മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.

വിപിന് ശിക്ഷ വിധിച്ചത് താലിബാന്‍ കോടതിയാണെന്നും മലപ്പുറം ജില്ലയില്‍ താലിബാന്‍ കോടതി പ്രവര്‍ത്തിക്കുന്നതിന്റെ ഉദാഹരണമാണ് കൊലപാതകമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

കേരളം ഭരിക്കുന്ന സര്‍ക്കാറിന്റെ ഒത്താശയോടെയാണ് കൊലപാതകം നടന്നതെന്നും അതിനാല്‍ കൊലപാതകികളെയും ഗൂഢാലോചനക്കാരെയും കണ്ടെത്താന്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം അത്യാവശ്യമാണെന്നും ശോഭാ സുരേന്ദ്രന്‍ വ്യക്തമാക്കി.

കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ രണ്ടാം പ്രതിയായ വിപിനെ തിരൂരിന് സമീപം പുളിഞ്ചോട്ടില്‍ വ്യാഴാഴ്ച രാവിലെ ഏഴരയോടെയാണ് റോഡരികില്‍ വെട്ടേറ്റ നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബൈക്കില്‍ യാത്രചെയ്യവേ അക്രമികള്‍ തടഞ്ഞ് നിറുത്തി വെട്ടുകയായിരുന്നു എന്നാണ് കരുതുന്നത്.

Top