കൈവെട്ട് കേസ്; അന്വേഷണത്തിനായി എന്‍ഐഎ സംഘം മഞ്ചേശ്വരത്ത്, ഭാര്യ വീട്ടിലും തെളിവെടുപ്പ്

കാസര്‍കോട്: കൈവെട്ട് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി എന്‍ഐഎ സംഘം കാസര്‍കോട് മഞ്ചേശ്വരത്തെത്തി. 13 വര്‍ഷത്തിന് ശേഷം പിടിയിലായ മുഖ്യപ്രതി സവാദിന്റെ ഭാര്യയുടെ വീട്ടിലടക്കം എത്തിയാണ് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയത്. മഞ്ചേശ്വരത്ത് നിന്നാണ് കൈവെട്ട് കേസ് പ്രതി സവാദ് വിവാഹം കഴിച്ചത്. വിവാഹം നടത്തിയ തുമിനാട് അല്‍ ഫത്തഹ് ജുമാമസ്ജിദ്, വിവാഹം രജിസ്റ്റര്‍ ചെയ്ത ഉദ്യാവറിലെ ആയിരം ജുമാമസ്ജിദ് എന്നിവിടങ്ങളിലെത്തി എന്‍ഐഎ സംഘം തെളിവെടുത്തു.

സവാദിന്റെ ഭാര്യയുടെ വീട്ടിലെത്തിയും എന്‍ഐഎ സംഘം വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഭാര്യാ പിതാവ് അബ്ദുല്‍ റഹ്മാന്‍, ഭാര്യ എന്നിവരുടെ മൊഴിയും രേഖപ്പെടുത്തി. ഷാജഹാന്‍ എന്ന പേരാണ് വിവാഹ വേളയില്‍ സവാദ് രേഖകളില്‍ നല്‍കിയിരുന്നത്. വിവാഹ രജിസ്റ്ററില്‍ പിതാവിന്‍റെ പേര് മീരാന്‍കുട്ടിക്ക് പകരം നല്‍കിയത് കെ പി ഉമ്മര്‍ എന്നാണെന്ന രേഖ ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് വിട്ടിരുന്നു. ഈ വിവാഹ രജിസ്റ്ററിന്‍റെ കോപ്പി എന്‍ഐഎ സംഘം ശേഖരിച്ചിട്ടുണ്ട്. തുമിനാട് അല്‍ ഫത്തഹ് ജുമാമസ്ജിദ് ഭാരവാഹികളായ ബപ്പന്‍കുഞ്ഞി, മുഹമ്മദ് എന്നിവരോട് സാക്ഷി മൊഴിയെടുക്കാനായി കൊച്ചി എന്‍ഐഎ ഓഫീസില്‍ എത്താന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. ബുധനാഴ്ച രാവിലെ 11 ന് ഓഫീസില്‍ എത്താനാണ് നിര്‍ദേശം.

Top