ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകം, എന്‍.ഐ.എ അന്വേഷിക്കണമെന്ന് ബി.ജെ.പി

തിരുവനന്തപുരം: ശ്രീകാര്യത്ത് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ രാജേഷിനെ കൊലപ്പെടുത്തിയ സംഭവം ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) അന്വേഷിക്കണമെന്ന് ബി.ജെ.പി.

ഇക്കാര്യം ചൂണ്ടിക്കാട്ടി ബി.ജെ.പി പ്രതിനിധി സംഘം കേന്ദ്രആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിനെ സന്ദര്‍ശിച്ചു. ഇത് സംബന്ധിച്ച് ഇന്ന് ലോക്സഭയിലും ബി.ജെ.പി അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.

അതേസമയം, രാജേഷിന്റെ കൊലപാതകം സംബന്ധിച്ച് മൂന്നു ദിവസത്തിനകം വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്ന് ദേശീയ പട്ടിക ജാതി കമ്മിഷന്‍ വൈസ് ചെയര്‍മാന്‍ എല്‍. മുരുകന്‍ പോലീസ് മേധാവിയോടാവശ്യപ്പെട്ടു. തൈക്കാട് ഗസ്റ്റ് ഹൗസില്‍ നടന്ന യോഗത്തില്‍ ഡി.ജി.പി ലോക് നാഥ് ബെഹ്‌റയെക്കുടാതെ ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ്സെക്രട്ടറി, പട്ടികജാതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവരും പങ്കെടുത്തു.

പട്ടികജാതിയിലുള്ള ഒരു വ്യക്തി കൊല്ലപ്പെട്ടാല്‍ 8.25 ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കണമെന്നാണ് നിയമം. ഇതില്‍ 4,12,500 രൂപ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത് വീട്ടിലെത്തിക്കുമ്പോള്‍ തന്നെ ബന്ധുക്കള്‍ക്ക് കൈമാറണം. ഇത് രാജേഷിന്റെ കുടുംബത്തിന് ഇതുവരെയും കിട്ടിയിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിരിക്കുന്ന പ്രത്യേക ഫണ്ടില്‍ നിന്നാണ് ഇത് നല്‍കേണ്ടത്. ബാക്കി തുക കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുമ്പ് സംസ്ഥാനസര്‍ക്കാരിന്റെ ഫണ്ടില്‍ നിന്ന് നല്‍കണമെന്നും അദ്ദേഹം ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു.

രാജേഷിന്റെ വിധവയ്ക്ക് പ്രതിമാസം 5000 രൂപ വീതം പെന്‍ഷന്‍ നല്കണം. മക്കളുടെ ബിരുദതലം വരെയുള്ള വിദ്യാഭ്യാസച്ചെലവ് സര്‍ക്കാര്‍ വഹിക്കണം. കുടുംബത്തിന് ആവശ്യമായ കൃഷി ഭൂമിയും താമസിക്കാന്‍ വീടും നല്കണം. രാജേഷിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്കണമെന്നുമാണ് ചട്ടം.

Top