ട്രെയിന്‍ തീവയ്പ് കേസിൽ എൻഐഎ പരിശോധന; പ്രതിയുടെ വീട്ടില്‍ ഉള്‍പ്പടെ 9 ഇടത്ത് തിരച്ചിൽ

ദില്ലി: എലത്തൂർ ട്രെയിൻ തീ വയ്പ്പ് കേസുമായി ബന്ധപ്പെട്ട് ഒമ്പത് ഇടങ്ങളില്‍ എൻഐഎ പരിശോധന. പ്രതി ഷാറൂഖ് സെയ്ഫിയുടെ വീട്ടിലും, സമീപ സ്ഥലങ്ങളിലുമാണ് പ്രധാനമായും പരിശോധന നടക്കുന്നത്. കഴിഞ്ഞ ദിവസം ഷാറൂഖ് സെയ്ഫിയുടെ ഫോണിലെ വിവരങ്ങള്‍ എന്‍ഐഎ ശേഖരിച്ചിരുന്നു. അതില്‍ നിന്ന് ലഭിച്ച് വിവരങ്ങള്‍ കണത്തിലെടുത്താണ് ഇന്ന് കൂടുതല്‍ പരിശോധന നടത്തുന്നത്. കുറ്റകൃത്യത്തിൽ തീവ്രവാദ ബന്ധമുണ്ടോ,ഷാറൂഖ് സെയ്ഫിക്ക് കൂടുതൽ പേരുടെ സഹായം കിട്ടിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കുന്നത്.

ആക്രമണത്തിന്റെ ആസൂത്രണവും ഗൂഢാലോചനയുമടക്കം എൻഐഎ കൊച്ചി യൂണിറ്റ് അന്വേഷിക്കും. എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിൽ പ്രതി ഷാരൂഖ് സൈഫിക്കെതിരെ പ്രത്യേക അന്വേഷണ സംഘം യുഎപിഎ ചുമത്തിയതോടെയാണ് എൻഐഎ അന്വേഷണത്തിന് വഴിതുറന്നത്. ഷാറൂഖിന്റെ അന്തർസംസ്ഥാനബന്ധങ്ങൾ, കേസിൽ നടന്ന ഗൂഢാലോചന, ഭീകരവാദസ്വാധീനം ഉൾപ്പെടെ എൻഐഎ അന്വേഷിക്കും. നേരത്തെ രാജ്യത്ത് നടന്ന സമാനസംഭവങ്ങളുമായി ഈ കേസിനുള്ള ബന്ധവും എൻഐഎ അന്വേഷിക്കും.

മൂന്ന് പേരുടെ മരണത്തിനും ഒമ്പത് പേർക്ക് ഗുരുതരമായി പരിക്കേൽക്കാനും ഇടയായ ട്രെയിൻ തീവയ്പ് കേസിന് പിന്നിൽ തീവ്രവാദ ബന്ധമുണ്ടെന്ന സംശയം ബലപ്പെട്ടതോടെയാണ് കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറിയത്. ആക്രമണം നടത്തിയ ഷാരൂഖ് സെയ്ഫി മാത്രമാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. പിന്നിൽ മറ്റാരെങ്കിലുമുണ്ടോയെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഇയാള്‍ക്ക് പിന്നിൽ ഏതെങ്കിലും സംഘടനയുടെയും വ്യക്തികളുടെയോ സ്വാധീനമുണ്ടോ, അന്തർസംസ്ഥാന ഗൂഢാലോചന നടന്നോ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷിക്കുന്നത്.

Top