വിവിധ നേതാക്കളെ വധിക്കാൻ പിഎഫ്ഐ പദ്ധതി ഇട്ടതായി എൻഐഎ; ഹൈക്കോടതി അഭിഭാഷകൻ കസ്റ്റഡിയിൽ

കൊച്ചി: കഴിഞ്ഞ ദിവസം സംസ്ഥാന വ്യാപകമായി പോപ്പുലർ ഫ്രണ്ട് നേതാക്കളേയും പ്രവർത്തകരേയും ലക്ഷ്യമിട്ട് എൻഐഎ നടത്തിയ റെയ്ഡിന് തുടർച്ചയായി എടവനക്കാട് സ്വദേശി മുബാറകിനെ കസ്റ്റഡിയിലെടുത്തു. ഇന്നലെ ഇയാളുടെ വീട്ടിൽ എൻഐഎ സംഘം പുലർച്ചെ മുതൽ വൈകിട്ട് വരെ റെയ്ഡ് നടത്തിയിരുന്നു. വീട്ടിൽ നിന്നും ആയുധങ്ങൾ ലഭിച്ചതായി സൂചനയുണ്ടെങ്കിലും ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ല. വിവിധ സംസ്ഥാനങ്ങളിലായി നേതാക്കളെയടക്കം വധിക്കുന്നതിന് പോപ്പുലർഫ്രണ്ട് നീക്കങ്ങൾ നടത്തി വരികയായിരുന്നെന്നും എൻഐഎ ആരോപിക്കുന്നു.

മുഹമ്മദ് മുബാറക് മറ്റു പാർട്ടികളിലെ നേതാക്കളെ വധിക്കാൻ പോപ്പുലർ ഫ്രണ്ട് രൂപീകരിച്ച സ്‌ക്വാഡിലെ അംഗമാണെന്നാണ് എൻഐഎ പറയുന്നത്. ആയോധനകല പരിശീലിച്ച ഇയാൾ സ്‌ക്വാഡിലെ അംഗങ്ങൾക്ക് പരിശീലനവും നൽകിയിരുന്നുവെന്നും എൻഐഎ വൃത്തങ്ങൾ പറയുന്നു. മഴുവും വാളും ഉൾപ്പടെയുള്ള ആയുധങ്ങൾ ഇയാളുടെ വീട്ടിൽ നിന്ന് കണ്ടെത്തിയെന്നാണ് എൻഐഎ ഉദ്യോഗസ്ഥർ നൽകുന്ന സൂചന. ബാഡ്മിൻ്റൺ റാക്കറ്റിനുള്ളിലാണ് ആയുധങ്ങൾ ഒളിപ്പിച്ചിരുന്നത്. പിടിയിലായ മുബാറക്ക് നിയമവിദ്യാർത്ഥിയും കേരള ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്തുവരുന്നയാളുമാണ്.

Top