NIA busts Islamic State’s Kerala module that planned attacks

തിരുവനന്തപുരം : കേരളത്തില്‍ നിന്നും ഐഎസ് ബന്ധമുള്ളവരെ അറസ്റ്റ് ചെയ്തതിന്റെ പശ്ചാത്തലത്തില്‍ ഐബിയുടെ പ്രത്യേക ടീം കേരളത്തിലെത്തി.

യെമനിലെ ദമാമിലുള്ള കേന്ദ്രത്തില്‍ പഠനം പൂര്‍ത്തിയാക്കിയ 35 പേര്‍ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിലുണ്ടെന്ന് പിടിയിലായവര്‍ എന്‍ഐഎയ്ക്ക് മൊഴി നല്‍കിയ സാഹചര്യത്തിലാണ് കേന്ദ്രസംഘം കൂടുതല്‍ അന്വേഷണത്തിനായി എത്തിയിട്ടുള്ളത്. കേരളത്തിലുള്ള ഐബി ഉദ്യോഗസ്ഥര്‍ക്ക് പുറമെയാണ് ഡല്‍ഹിയില്‍ നിന്നുള്ള ഈ വരവ്.

ഇന്ത്യയുടെ രഹസ്യാന്വേഷണ വിഭാഗമായ റോയ്ക്ക് ലഭ്യമായ വിവരങ്ങള്‍ ഐബി ഉദ്യോഗസ്ഥര്‍ ഇതിനകം കൈമാറിയിട്ടുണ്ട്.

ഈ 35 പേരെയും കേന്ദ്രസംഘം തിരിച്ചറിഞ്ഞതായാണ് സൂചന. ഇവരുടെ മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് വിശദാംശങ്ങളും എന്‍ഐഎയ്‌ക്കൊപ്പം ഐബിയും പരിശോധിക്കുന്നുണ്ട്.

അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമാവുകയും ഇന്ത്യയില്‍ ഭീകരാക്രമണം നടത്താന്‍ വിവിധ ഭീകര സംഘടനകള്‍ ആഹ്വാനം ചെയ്യുകയും ചെയ്ത സാഹചര്യത്തില്‍ കേരളത്തിലെ ഐഎസ് നീക്കങ്ങളെ അതീവ ഗൗരവമായാണ് കേന്ദ്ര ഏജന്‍സികള്‍ കാണുന്നത്.

ഐഎസിന് ആധിപത്യമുള്ള യെമനില്‍ നിന്ന് എത്തിയ സംഘത്തിന് ഭീകരവാദികളുടെ അടുത്ത് നിന്നും ഏതെങ്കിലും തരത്തിലുള്ള നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ടോയെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്.

പഠനത്തിനായി ഇവര്‍ യമന്‍ തന്നെ തിരഞ്ഞെടുത്തത് എന്ത് അടിസ്ഥാനത്തിലാണെന്നും പരിശോധിക്കുന്നുണ്ട്.

ഇതിനിടെ ഭീകരാക്രമണ ഭീഷണി ഉണ്ടായിട്ടും സംസ്ഥാന സര്‍ക്കാര്‍ ആവശ്യമായ സംരക്ഷണം നല്‍കുന്നില്ലെന്ന് ആരോപിച്ച് ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ. സുരേന്ദ്രന്‍ രംഗത്ത് വന്നു. രാഷ്ട്രീയം നോക്കിയുള്ള നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

കേരളത്തില്‍ ഐ.എസ് ബന്ധമുള്ളവരെ എന്‍.ഐ.എ അറസ്റ്റ് ചെയ്ത പശ്ചാത്തലത്തിലാണ് പ്രതികരണം. വധഭീഷണിയുള്ള കാര്യം 10 ദിവസം മുന്‍പ് തന്നെ അന്വേഷണ ഏജന്‍സികള്‍ അറിയിച്ചിരുന്നതായും സുരേന്ദ്രന്‍ വെളിപ്പെടുത്തി. കോഴിക്കോട് നടന്ന ബി.ജെ.പി ദേശീയ കൗണ്‍സിലിന്റെ ഒരുക്കത്തിനിടയിലായിരുന്നു മുന്നറിയിപ്പ്.

ലോക്കല്‍ പൊലീസ് വീട്ടില്‍വന്ന് സുരക്ഷാ കാര്യങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. പിടിയിലായവര്‍ പാരീസ് ആക്രമണ മോഡലില്‍ കൊച്ചിയിലെ ഒരു പൊതുയോഗ സ്ഥലത്തേക്ക് ടിപ്പര്‍ ഇടിച്ച് കയറ്റാന്‍ ശ്രമിച്ചതായും സുരേന്ദ്രനും രണ്ട് ജഡ്ജിമാരും പൊലീസ് ഉദ്യോഗസ്ഥനുമടങ്ങുന്നവരെ വധിക്കാന്‍ ലക്ഷ്യമിട്ടതായും എന്‍ഐഎ കണ്ടെത്തിയിരുന്നു.

Top