രാജ്യത്തെ ചലച്ചിത്ര നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇനി ഒരു കുടക്കീഴില്‍

film india main

രാജ്യത്തെ അഞ്ച് ഫിലിം മീഡിയ യൂണിറ്റുകള്‍ ലയിപ്പിക്കുന്നതിന് മന്ത്രിസഭാ അംഗീകാരം. ചലച്ചിത്രമേഖലയുടെ വികസനത്തിന് പിന്തുണ നല്‍കുക എന്നതാണ് ലയനത്തിന്റെ ലക്ഷ്യം. ഫിലിംസ് ഡിവിഷന്‍, ചലച്ചിത്രോത്സവ ഡയറക്ടറേറ്റ്, നാഷണല്‍ ഫിലിം ആര്‍ക്കൈവ്സ് ഓഫ് ഇന്ത്യ, ചില്‍ഡ്രന്‍സ് ഫിലിം സൊസൈറ്റി എന്നിവയാണ് നാഷണല്‍ ഫിലിം ഡവലപ്മെന്റ് കോര്‍പ്പറേഷന്‍ (എന്‍എഫ്ഡിസി) ലിമിറ്റഡില്‍ ലയിപ്പിക്കുന്നത്. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം തീരുമാനത്തിന് അംഗീകാരം നല്‍കി.

ലോകത്തെ തന്നെ ഏറ്റവും വലിയ ചലച്ചിത്ര വ്യവസായ മേഖലകളിലൊന്നായ ഇന്ത്യയില്‍, വര്‍ഷത്തില്‍ 3000ത്തിലധികം സിനിമകളാണ് നിര്‍മ്മിക്കുന്നത്. ഒരു കോര്‍പ്പറേഷന് കീഴില്‍ എല്ലാ യൂണിറ്റുകളും ലയിപ്പിക്കുന്നതിലൂടെ വിവിധ പ്രവര്‍ത്തനങ്ങളുടെയും വിഭവങ്ങളുടെയും മികച്ച ഏകോപനം സാധ്യമാകും. ഓരോ മേഖലയുടെയും കാര്യക്ഷമതയും വര്‍ധിക്കുമെന്നുമാണ് കണക്ക് കൂട്ടല്‍.

ഒടിടി പ്ലാറ്റ്ഫോമുകള്‍ക്കുള്ള ചലച്ചിത്രങ്ങള്‍ അടക്കമുള്ളവ, കുട്ടികള്‍ക്കുള്ള ചിത്രങ്ങള്‍, അനിമേഷന്‍, ഹ്രസ്വചിത്രങ്ങള്‍, ഡോക്യുമെന്ററികള്‍ എന്നിവയുള്‍പ്പെടെ ഇന്ത്യന്‍ സിനിമയുടെ എല്ലാ തരത്തിലുള്ള ഫീച്ചര്‍ ഫിലിമുകളിലും കേന്ദ്രീകൃതമായ വികസനം ഉറപ്പാക്കുക എന്നതാണ് പുതിയ നടപടികള്‍ കൊണ്ട് ലക്ഷ്യമിടുന്നത്.

ഫിലിം മീഡിയ യൂണിറ്റുകള്‍ ലയിപ്പിച്ചതോടെ ചലച്ചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഒരു കുടക്കീഴില്‍ ലഭ്യമാകും. പ്രവര്‍ത്തനങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും അതിലൂടെ നഷ്ടം കുറയ്ക്കാനും പുതിയ നടപടി വഴി സാധിക്കുമെന്നും വിലയിരുത്തലുണ്ട്.

സ്വത്തുക്കള്‍, ജീവനക്കാര്‍ എന്നിവയുടെ പങ്കിടലിനും മറ്റു പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിനുമായി നടത്തിപ്പു ചുമതലക്കാരനെയും നിയമോപദേഷ്ടാവിനെയും നിയമിക്കാനും മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്. ജീവനക്കാരെ ആരെയും ഒഴിവാക്കാതെ അവരുടെ താല്‍പ്പര്യങ്ങള്‍ കൂടി മാനിച്ചാകും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുക.

Top