തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ജപ്തി ഭീഷണിയെത്തുടര്‍ന്ന് അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദുരന്തത്തിലേക്ക് കുടുംബത്തെ നയിച്ചവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
സര്‍ക്കാര്‍ പ്രഖ്യാപിച്ച മോറിട്ടോറിയമൊന്നും ബാങ്കുകള്‍ വില കല്പിച്ചിട്ടില്ല. ബാങ്കുകളുടെ ഭീഷണിയില്‍ നിന്ന് സാധുക്കളെ രക്ഷിക്കുന്നതിന് സര്‍ക്കാരിന് കഴിയുന്നുമില്ല. ബാങ്കുകള്‍ ജപ്തി നടപടിയുമായി മുന്നോട്ട് പോവുമ്പോള്‍ സര്‍ക്കാര്‍ ചര്‍ച്ചകളും നടത്തിയിരിക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
ആയിരക്കണക്കിന് കോടി രൂപ ബാങ്കുകളെ പറ്റിക്കുന്ന അതിസമ്പന്നര്‍ സുരക്ഷിതരായി നാട് വിടുമ്പോഴാണ് തലചായ്ക്കാന്‍ ഒരു കൂര പണിയുന്നതിന് ചെറിയ തുക വായ്പ എടുക്കുന്നവര്‍ക്ക് ആത്മഹത്യയില്‍ അഭയം തേടേണ്ടി വരുന്നത്. ദാരുണ സംഭവം മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. ബാങ്കിന്റെ കടുത്ത ഭീഷണിയെയും സമ്മര്‍ദ്ദവും മൂലമാണ് അമ്മയ്ക്കും മകള്‍ക്കും ഈ കടുംകൈ ചെയ്യേണ്ടി വന്നത്. പാവങ്ങളെ വേട്ടയാടാന്‍ ബാങ്കുകള്‍ക്ക് എല്ലാ സ്വാതന്ത്ര്യവും നല്‍കിയിരുക്കുകയാണ്.
പതിനഞ്ചു വര്‍ഷം മുന്‍പാണ് വീടു പണിതീര്‍ക്കാനായി ഇവര്‍ കാനാറാ ബാങ്ക് ശാഖയില്‍ നിന്ന് 5 ലക്ഷം രൂപ വായ്പ എടുത്തത്. പലപ്പോഴായി വലിയ തുക തിരിച്ചടച്ചു. കടുംബനാഥനായ ചന്ദ്രന് ഗള്‍ഫിലെ ജോലി നഷ്ടമായതോടെയാണ് ബാക്കി തുക തിരിച്ചടയ്ക്കാന്‍ കഴിയാതെ വന്നത്. വീട് വില്‍ക്കാന്‍ കുടംബം ശ്രമിച്ചു വരികയായിരുന്നു. ബാങ്ക് അല്പം സാവകാശം കൂടി നല്‍കിയിരുന്നെങ്കില്‍ ഈ ദുരന്തം ഒഴിവാക്കാമായിരുന്നുവെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.