അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവം; കുടുംബപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്ന് ഭര്‍ത്താവ്

നെയ്യാറ്റിന്‍കര: തീകൊളുത്തി അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിന്റെ മൊഴി പുറത്ത്. കുടുംബപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ഭര്‍ത്താവ് ചന്ദ്രന്‍ സമ്മതിച്ചു.

അമ്മയും ലേഖയും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും താന്‍ മന്ത്രവാദം ചെയ്തിട്ടുണ്ടെന്നും ചന്ദ്രന്‍ പറഞ്ഞു.

ആത്മഹത്യയ്ക്കു പിന്നില്‍ ഭര്‍ത്താവും ഭര്‍ത്താവിന്റെ ബന്ധുക്കളുമാണെന്നാണ് ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നത്. തുടര്‍ന്ന് ഭര്‍ത്താവിനെയും ബന്ധുക്കളെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഭര്‍ത്താവ് ചന്ദ്രന്‍ , ഭര്‍ത്താവിന്റെ അമ്മ കൃഷ്ണമ്മ, കൃഷ്ണമ്മയുടെ സഹോദരി ശാന്ത, ഭര്‍ത്താവ് കാശിനാഥന്‍ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

അതേസമയം, ആത്മഹത്യയ്ക്കു കാരണം ജപ്തി ഭീഷണി ആയിരുന്നെന്നാണ് ആരോപണം ഉയര്‍ന്നിരുന്നത്. അമ്മയും മകളും തീകൊളുത്തി ആത്മഹത്യ ചെയ്തതിന് ശേഷവും പണം ആവശ്യപ്പെട്ട് ബാങ്കില്‍ നിന്ന് വിളിച്ചിരുന്നതായും മകള്‍ വൈഷ്ണവിയെ കൊണ്ടും ബാങ്ക് അധികൃതര്‍ ഒപ്പിട്ടു വാങ്ങിയിരുന്നുവെന്നും ഗൃഹനാഥന്‍ ചന്ദ്രന്‍ രുദ്രന്‍ പറഞ്ഞിരുന്നു.

എന്നാല്‍, ഗൃഹനാഥന്റെ ആരോപണം ബാങ്ക് അധികൃതര്‍ തള്ളിയിരുന്നു. കോടതി നിയോഗിച്ച കമ്മീഷനാണ് കുടുംബത്തിന്റെ ഒപ്പ് വാങ്ങിയതെന്നും ബാങ്ക് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് ലേഖയും മകള്‍ വൈഷ്ണവിയും തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. വൈഷ്ണവി തല്‍ക്ഷണവും അമ്മ ലേഖ ഇന്നലെ വൈകിട്ട് ആശുപത്രിയില്‍ വെച്ചും മരിക്കുകയായിരുന്നു.

Top