സനലിനെ ആശുപത്രിയിലെത്തിക്കാന്‍ വീഴ്ച വരുത്തി : രണ്ട് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഡിവൈഎസ്പിയുടെ ആക്രമണത്തെ തുടര്‍ന്ന് വാഹനമിടിച്ച് മരിച്ച സനലിനെ ആശുപത്രിയിലെത്തിക്കാന്‍ വീഴ്ച വരുത്തിയ രണ്ട് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. സിപിഒമാരായ സജീഷ് കുമാര്‍, ഷിബു എന്നിവര്‍ക്കെതിരെയാണ് നടപടിയെടുത്തത്. ഉന്നതര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെയും നടപടിയെടുക്കുമെന്ന് ഐജി അറിയിച്ചു.

നെയ്യാറ്റിന്‍കര കൊലപാതകത്തില്‍ പൊലീസിന് ഗുരുതര വീഴ്ചയുണ്ടായതായി കണ്ടെത്തിയിരുന്നു. സനല്‍ അര മണിക്കൂറോളം റോഡില്‍ കിടന്നെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. അപകടം എസ്‌ഐയെ അറിയിച്ചത് പ്രതിയായ ഡിവൈഎസ്പിയാണ്. എസ്‌ഐയ്‌ക്കൊപ്പം എത്തിയത് പാറാവുകാരന്‍ മാത്രമാണെന്നും റിപ്പോര്‍ട്ട് ഉണ്ട്.

നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളെജിലേക്കുവിട്ട സനലിനെ ആദ്യം കൊണ്ടുപോയത് നെയ്യാറ്റിന്‍കര പൊലീസ് സ്റ്റേഷനിലേക്കാണ് എന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ആംബുലന്‍സിലുണ്ടായിരുന്ന പൊലീസുകാരന് ഡ്യൂട്ടി മാറാനാണ് വിലപ്പെട്ട നിമിഷങ്ങള്‍ പാഴാക്കിയത്.

Top