നെയ്യാറ്റിന്‍കരയില്‍ അയല്‍വാസി പെട്രോള്‍ ബോംബെറിഞ്ഞ് പൊള്ളലേറ്റ ഭിന്നശേഷിക്കാരന്‍ മരിച്ചു

തിരുവനന്തപുരം: അയല്‍വാസി പെട്രോള്‍ ബോംബ് എറിഞ്ഞതിനെ തുടര്‍ന്ന് പരുക്കേറ്റ് ചികിത്സയിലായിരുന്ന ഭിന്നശേഷിക്കാരന്‍ മരിച്ചു. തിരുവനന്തപുരം കുന്നത്തുകാല്‍ സ്വദേശി വര്‍ഗീസ് ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

മെയ് 12നാണ് സംഭവമുണ്ടായത്. നെയ്യാറ്റിന്‍കര കുന്നത്തുകാല്‍ സ്വദേശി വര്‍ഗീസിനെ അയല്‍വാസിയായ സെബാസ്റ്റ്യന്‍ പെട്രോള്‍ ബോംബ് എറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ വര്‍ഗീസിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

വര്‍ഗീസ് വീടിനോട് ചേര്‍ന്ന് ശവപ്പെട്ടി വില്‍ക്കുന്നയാളാണ്. ഇത് സംബന്ധിച്ച് അയല്‍വാസിയുമായി ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. പല സമയത്തും കയ്യേറ്റവും ഉണ്ടായി. സംഭവ ദിവസവും വര്‍ഗീസും സെബാസ്റ്റ്യനും തമ്മില്‍ വഴക്കുണ്ടായി.

തുടര്‍ന്ന സെബാസ്റ്റ്യന്‍ ആദ്യം പെട്രോളില്‍ മുക്കിയ തുണി കത്തിച്ച് എറിയുകയും പിന്നാലെ പെട്രോള്‍ ബോംബുകള്‍ എറിയുകയുമായിരുന്നു. കഴിഞ്ഞ മൂന്നു ദിവസമായി വര്‍ഗീസിന്റെ ആരോഗ്യനില വഷളായിരുന്നു. ഇന്നലെ അര്‍ധരാത്രിയോടെയാണ് മരിച്ചത്. പ്രതി പൊലീസ് കസ്റ്റഡിയിലാണ്.

 

Top