നെയ്യാറ്റിന്‍കര കൊലപാതകം; പ്രതി രക്ഷപ്പെട്ടതില്‍ തനിക്ക് പങ്കില്ലെന്ന് ഡിവൈഎസ്പി

തിരുവനന്തപുരം: നെയ്യാറ്റിന്‍കര കൊലപാതകത്തില്‍ തനിക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് എസ്പി. സംഭവത്തിന് ശേഷം പ്രതി ഡിവൈഎസ്പി ഹരികുമാര്‍ രക്ഷപ്പെട്ടതില്‍ തനിക്ക് പങ്കില്ലെന്നാണ് എസ്പി വ്യക്തമാക്കിയിരിക്കുന്നത്.

നെടുമങ്ങാട് എഎസ്പി സുജിത് ദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. ഡിവൈഎസ്പിയുമായി റോഡില്‍ വെച്ച് തര്‍ക്കിച്ചു കൊണ്ടിരിക്കെയാണ് യുവാവ് വാഹനമിടിച്ച് മരിച്ചത്. സനലിനെ ഡിവൈ.എസ്.പി ഹരികുമാര്‍ പിടിച്ചു തള്ളിയപ്പോഴായിരുന്നു അപകടമുണ്ടായതെന്നാണ് ദൃക്‌സാക്ഷി സുല്‍ത്താന്‍ മാഹീന്‍ പറഞ്ഞത്.

ആദ്യം ഡിവൈ എസ് പി അടിച്ചെന്നും കാര്‍ മാറ്റിയിട്ടശേഷം ചോദിക്കാനായി എത്തിയ സനലുമായി വാക്കുതര്‍ക്കമുണ്ടായെന്നും ഇതിനിടയില്‍ സനലിനെ ഡിവൈ.എസ്.പി പിടിച്ചു തള്ളിയെന്നും റോഡിലേയ്ക്ക് വീണ സനലിനെ എതിര്‍വശത്തു നിന്നു വന്ന കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്നുമാണ് ദൃക്‌സാക്ഷി പറഞ്ഞത്. കൊല്ലാനായി പിടിച്ചുതള്ളുകയായിരുന്നുവെന്നും ഇയാള്‍ ആരോപിച്ചു.

കൊലപാതകത്തില്‍ പൊലീസിന് ഗുരുതര വീഴ്ചയുണ്ടായതായും കണ്ടെത്തിയിരുന്നു. സനലിനെ ആശുപത്രിയിലേയ്ക്ക് മാറ്റുന്നതിലാണ് ഗുരുതര വീഴ്ചയുണ്ടായത്. സനല്‍ അരമണിക്കൂറോളം റോഡില്‍ കിടന്നെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ട്. അപകടം എസ്‌ഐയെ അറിയിച്ചത് പ്രതിയായ ഡിവൈഎസ്പിയായിരുന്നു. എസ്‌ഐയ്‌ക്കൊപ്പം എത്തിയത് പാറാവുകാരന്‍ മാത്രമായിരുന്നെന്നും റിപ്പോര്‍ട്ട് ഉണ്ട്.

Top