പരിക്കിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന നെയ്മര്‍ കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നു

റിയാദ്: പരിക്കിനെ തുടര്‍ന്ന് മാസങ്ങളായി വിശ്രമത്തിലായിരുന്ന നെയ്മര്‍ കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നു. അല്‍-ഹിലാല്‍ ടീം ക്യാംപില്‍ പങ്കെടുക്കാന്‍ നെയ്മര്‍ സൗദിയിലെത്തി. കാല്‍മുട്ടിലെ ലിഗമെന്റില്‍ വിള്ളലുണ്ടായതിനെ തുടര്‍ന്ന് നാല് മാസമായി ഫുട്ബോളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് സൂപ്പര്‍ താരം നെയ്മര്‍. ഉറുഗ്വേക്കെതിരായ ലോകകപ്പ് യോഗ്യത മത്സരത്തിലാണ് താരത്തിന് കാല്‍മുട്ടിന് പരിക്കേറ്റത്. തുടര്‍ന്ന് ബ്രസീലില്‍ വിദഗ്ദ ചികിത്സ. സുഖം പ്രാപിച്ചതോടെയാണ് താരം അല്‍ഹിലാല്‍ ക്ലബില്‍ തിരിച്ചെത്തിയത്.

റിയാദ് സീസണ്‍ കപ്പില്‍ മെസിയുടെ ഇന്റര്‍ മയാമിയെയും റൊണാള്‍ഡോയുടെ അല്‍ നസറിനെയും തോല്‍പ്പിച്ച് അല്‍-ഹിലാല്‍ കപ്പ് ഉയര്‍ത്തിയിരുന്നു. നെയ്മര്‍ കൂടി ടീമില്‍ തിരിച്ചെത്തുന്നതോടെ അല്‍- ഹിലാലിന്റെ കരുത്ത് കൂടും. ഇതിനിടെ അടുത്ത സീസണോടെ നെയ്മര്‍ അല്‍ – ഹിലാല്‍ ക്ലബ് വിടുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ജൂണില്‍ തുടങ്ങുന്ന കോപ്പ അമേരിക്കയില്‍ നെയ്മറിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ബ്രസീല്‍ ആരാധകര്‍.നെയ്മര്‍ എങ്ങോട്ടേക്കെന്നുള്ള കാര്യത്തില്‍ ഇപ്പോഴും തീരുമാനമായിട്ടില്ല. ഇംഗ്ലീഷ് വമ്പന്മാരായ ആഴ്സനല്‍, ചെല്‍സി എന്നിവര്‍ക്ക് നെയ്മറില്‍ ഒരു കണ്ണുണ്ട്. മാത്രമല്ല, ബാഴ്സയിലേക്ക് തിരിച്ചെത്താനും നെയ്മര്‍ ആഗ്രഹിക്കുന്നു. എന്നാല്‍ നെയ്മര്‍ തന്റെ ആദ്യകാല ക്ലബായ സാന്റോസിലേക്ക് തിരിച്ചുപോകുമെന്നും വാര്‍ത്തകള്‍ പുറത്തുവരുന്നു.

റിയാദ് കിങ് ഖാലിദ് വിമാനത്താവളത്തിലെത്തിയ നെയ്മറിന് അരാധകര്‍ സമ്മാനങ്ങളുമായി കാത്തിരിപ്പുണ്ടായിരുന്നു. ഈ സീസണിന്റെ തുടക്കത്തിലാണ് ഫ്രഞ്ച് ക്ലബ് പി.എസ്ജിയില്‍നിന്ന് നെയ്മര്‍ അല്‍ ഹിലാലിലെത്തിയത്. അഞ്ച് മത്സരങ്ങളില്‍ മാത്രമാണ് നെയ്ര് അല്‍ഹിലാല്‍ ജേസിയില്‍ ഇറങ്ങിയത്. 2025 വരെ അല്‍ ഹിലാലുമായി നെയ്മറിന് കരാറുണ്ട്. പരിശീലനം തുടരുമെങ്കിലും അടുത്ത സീസണിന് മുമ്പ് അല്‍ ഹിലാലിനായി നെയ്മര്‍ പന്തുതട്ടാന്‍ സാധ്യത കുറവാണ്. പൂര്‍ണ ആരോഗ്യം വീണ്ടെടുത്താല്‍ മാത്രമാകും മൈതാനത്ത് എത്തുക.

Top