അല്‍ ഹിലാല്‍ പരിശീലകനുമായി അഭിപ്രായ ഭിന്നതയെന്ന വാര്‍ത്തകള്‍ നിഷേധിച്ച് നെയ്മര്‍

റിയാദ് : സൗദി പ്രൊ ലീഗില്‍ അല്‍ ഹിലാല്‍ പരിശീലകന്‍ ജോര്‍ജെ ജീസസുമായി അഭിപ്രായ ഭിന്നതയുണ്ടെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയര്‍. നെയ്മറും പരിശീലകനും തമ്മില്‍ അഭിപ്രായഭിന്നതയുണ്ടെന്നും ഇരുവരും തമ്മിലുള്ള തര്‍ക്കം കൈയാങ്കളിയുടെ വക്കത്ത് എത്തിയെന്നും ഇതിനുശേഷം കോച്ചിനെ പുറത്താക്കണമെന്ന് നെയ്മര്‍ ആവശ്യപ്പെട്ടുവെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

എന്നാല്‍ ഇത്തരം ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും ഇത്തരം കാര്യങ്ങള്‍ വിശ്വസിക്കരുതെന്നും നെയ്മര്‍ ഇന്‍സ്റ്റഗ്രാമില്‍ പ്രതികരിച്ചു. ലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള പേജുകളൊന്നും ഇത്തരം വാര്‍ത്തകള്‍ പങ്കുവെക്കരുത്. എല്ലാ ബഹുമാനത്തോടെയും പറയട്ടെ, ഇത്തരം പ്രചാരണങ്ങള്‍ ഇവിടെ നിര്‍ത്തു, കാരണം, ഇത് അപമാനിക്കുന്നതിന് തുല്യമാണെന്നായിരുന്നു നെയ്മര്‍ ഇന്‍സ്റ്റഗ്രമാമില്‍ കുറിച്ചത്.

സൗദി പ്രോ ലീഗില്‍ നവാബോറിനെതിരെ സമനില(1-1) വഴങ്ങിയതിന് പിന്നാലെ കോച്ച് ജോര്‍ജെ ജീസസ് മോശം പ്രകടനത്തിന്റെ പേരില്‍ നെയ്മര്‍ക്കെതിരെ തിരിഞ്ഞതായി വാര്‍ത്തകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് നെയ്മറും കോച്ചും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായതെന്നും കൈയാങ്കളിയുടെ അടുത്തെത്തിയതെന്നും സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപോര്‍ട്ടീവോ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് ക്ലബ്ബ് ഡയറക്ടര്‍മാരെ കണ്ട് നെ്മര്‍ കോച്ചിനെ പുറത്താക്കാന് ആവശ്യപ്പെട്ടതെന്നായിരുന്നു റിപ്പോര്‍ട്ട്. നെയ്മര്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്ന് ക്ലബ്ബ് ഡയറക്ടര്‍മാര്‍ ടീമിന്റെ പ്രകടനം മെച്ചപ്പെട്ടില്ലെങ്കില്‍ പുറത്ത് പോകേണ്ടിവരുമെന്ന് കോച്ചിന് മുന്നറിയിപ്പ് നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. കഴിഞ്ഞ മാസമാണ് ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ അല്‍ ഹിലാലുമായി രണ്ട് വര്‍ഷ കരാറൊപ്പിട്ടത്. ഫ്രഞ്ച് ക്ലബ് പിഎസ്ജിയില്‍ നിന്നാണ് താരം അല്‍ ഹിലാലിലെത്തിയത്. അല്‍ ഹിലാലില്‍ 1359 കോടി രൂപയാണ് നെയ്മറിന്റെ വാര്‍ഷിക പ്രതിഫലം. താന്‍ സൗദിയിലെത്താനുള്ള കാരണം അല്‍- നസ്‌റിന്റെ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണെന്ന് നെയ്മര്‍ പറഞ്ഞിരുന്നു

 

Top