കേരളത്തിലെ ക്യാമ്പസുകളില്‍ ഇടതുപക്ഷ അധ്യാപക-അനധ്യപക സംഘടനയുടെ നെക്‌സസ് പ്രവര്‍ത്തിക്കുന്നു; കെ എസ് യു

തിരുവനന്തപുരം: ജനാധിപത്യം അട്ടിമറിക്കാന്‍ കേരളത്തിലെ ക്യാമ്പസുകളില്‍ ഇടതുപക്ഷ അധ്യാപക-അനധ്യപക സംഘടനയുടെ നെക്‌സസ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍. എസ്എഫ്‌ഐ നടത്തുന്ന എല്ലാ ദുഷ്‌ചെയ്തികള്‍ക്ക് പിന്നില്‍ ഈ സംഘത്തിന്റെ വലിയ ഇടപെടലാണുള്ളതെന്നും ഇതിനുള്ള ഏറ്റവും അവസാനത്തെ ഉദാഹരണമാണ് കേരളവര്‍മ്മ കോളേജില്‍ കണ്ടതെന്നും അലോഷ്യസ് പറഞ്ഞു.

ടാബുലേഷന്‍ ഷീറ്റുകളില്‍ ഉള്‍പ്പടെ കൃത്രുമത്വം കാണിച്ചു ഇടതു പക്ഷ അധ്യാപക സംഘടനാ നേതാക്കള്‍ക്കെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും കെ സംസ്ഥാന പ്രസിഡന്റെ വ്യക്തമാക്കി. വിഷയത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി അനാവശ്യ ഇടപെടല്‍ നടത്തിയിട്ടുണ്ടെന്നും വിഷയത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

സമരങ്ങളെ അടിച്ചമര്‍ത്താനുള്ള പൊലീസ് നീക്കത്തെ ശക്തമായി പ്രതിരോധിക്കും.സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം നെസിയ മുണ്ടപ്പള്ളി, അഭിജിത്ത് കുര്യാത്തി ഉള്‍പ്പടെയുള്ള കെ എസ് യു നേതാക്കളെ ക്രൂരമായി മര്‍ദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷനെയും വനിതാ കമ്മീഷനെയും കെ എസ് യു സമീപിക്കുമെന്നും അലോഷ്യസ് വ്യക്തമാക്കി.

കെഎസ് യു സമരങ്ങള്‍ സമരാഭാസമാണോ സമരാഗ്‌നിയാണോ എന്ന ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ സംശയം മാറിയിട്ടുണ്ടാകും. സെക്രട്ടേറിയേറ്റില്‍ മന്ത്രിയുടെ ഓഫീസിനു താഴെ വാര്‍ത്താ സമ്മേളനം നടത്തുന്ന സമയത്ത് പ്രതിഷേധം ഉയര്‍ത്തിയ കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റെ അരുണ്‍ രാജേന്ദ്രന്‍, ജന. സെക്രട്ടറിമാരായ പ്രിയങ്ക ഫിലിപ്പ്,ആഷിക് ബൈജു, എസ് സുദേവ് എന്നിവരെ റിമാന്‍ഡ് ചെയ്തു. വരും ദിവസങ്ങളിലും മന്ത്രിക്കെതിരെ പ്രതിഷേധം ഉയരുമെന്നും അലോഷ്യസ് സേവ്യര്‍ പറഞ്ഞു.

Top