ന്യൂസിലണ്ടിന് ബാറ്റിങ് തകര്‍ച്ച; ഇന്ത്യന്‍ വനിതകള്‍ക്ക് 162 വിജയലക്ഷ്യം

വെല്ലിങ്ടണ്‍: ന്യൂസിലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യന്‍ വനിതാ ടീമിന് 162 റണ്‍സ് വിജയലക്ഷ്യം. ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസിലണ്ട് 44.2 ഓവറില്‍ 161ന് എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് നേടിയ ജുലന്‍ ഗോസ്വാമിയും രണ്ട് വീതം വിക്കറ്റ് നേടിയ എക്ത ബിഷ്ട്, പൂനം യാദവ്, ദീപ്തി ശര്‍മ എന്നിവരുമാണ് കളിയിലെ താരങ്ങള്‍. മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ 10ന് മുന്നിലാണ്. ഈ മത്സരം കൂടി വിജയിച്ചാല്‍ പരമ്പര സ്വന്തമാക്കാം.

71 റണ്‍ നേടിയ അമി സാറ്റര്‍ത്‌വെയ്റ്റാണ് ന്യൂസിലണ്ടിന്റെ ടോപ് സകോറര്‍. സ്‌കോര്‍ ബോര്‍ഡില്‍ എട്ട് റണ്‍സുള്ളപ്പോളാണ് ന്യൂസിലണ്ടിന് രണ്ട് വിക്കറ്റ് നഷ്ടമായത്. ഓപ്പണര്‍മാരായ സൂസി ബേറ്റ്‌സ് (0) സോഫി ഡിവൈന്‍ (7) എന്നിവരാണ് മടങ്ങിയത്. ലോറന്‍ ഡൗണ്‍ (15) പിടിച്ചുനിന്നെങ്കിലും ബിഷ്ടിന്റെ പന്തില്‍ സ്മൃതി മന്ഥാനയ്ക്ക് ക്യാച്ച് നല്‍കി മടങ്ങി. പിന്നീടെത്തിയ അമേലിയ കേറും (1) ബിഷ്ടിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. മാഡി ഗ്രീന്‍ (9) പൂനം യാദവിന്റെ പന്തില്‍ വിക്കറ്റ് തെറിച്ച് മടങ്ങുകയായിരുന്നു.

തുടര്‍ന്ന് ക്രീസിലെത്തിയ ലെയ്ഗ് കാസ്‌പെറെക് (21) സാറ്റര്‍ത്‌വെയ്റ്റ് കൂട്ടുക്കെട്ടാണ് കിവീസിനെ വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ഇരുവരും 58 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇവര്‍ മടങ്ങിയതോടെ ന്യൂസിലണ്ട് തകര്‍ന്നടിയുകയായിരുന്നു.

Top