കാലാവസ്ഥാ നിരീക്ഷണ സേവനം തുടങ്ങി സൊമാറ്റോ; വിവരങ്ങള്‍ സൗജന്യം

കാലാവസ്ഥാ നിരീക്ഷണ സേവനം തുടങ്ങി സൊമാറ്റോ; വിവരങ്ങള്‍ സൗജന്യം

കാലാവസ്ഥാ നിരീക്ഷണ സേവനം ആരംഭിച്ച് സൊമാറ്റോ. ബുധനാഴ്ച കമ്പനി മേധാവി ദീപീന്ദര്‍ ഗോയലാണ് വെതര്‍യൂണിയന്‍.കോം എന്ന പുതിയ സേവനത്തിന് തുടക്കമിട്ടത്. കാലാവസ്ഥാ നിരീക്ഷണത്തിനായി 650 ഗ്രൗണ്ട് വെതര്‍ സ്റ്റേഷനുകളാണ് കമ്പനി സ്ഥാപിച്ചിരിക്കുന്നത്. ഒരു സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയില്‍ ഇത്തരം ഒരു സംവിധാനം രാജ്യത്ത് ആദ്യമാണ്.താപനില, സാന്ദ്രത, കാറ്റിന്റെ വേഗത, മഴ തുടങ്ങി കാലാവസ്ഥയുമായി ബന്ധപ്പെട്ട അതിവേഗമുള്ളതും പ്രാദേശികവുമായ വിവരങ്ങള്‍ നല്‍കാന്‍ വെതര്‍യൂണിയന് സാധിക്കും.നിലവില്‍ 45 നഗരങ്ങളിലാണ് വെതര്‍ സ്റ്റേഷനുകള്‍ സ്ഥാപിച്ചിട്ടുള്ളത്.

ഭാവിയില്‍ കൂടുതല്‍ നഗരങ്ങളിലേക്ക് ശൃംഖല വ്യാപിപ്പിക്കുമെന്നും സൊമാറ്റോ പറഞ്ഞു. സൊമാറ്റോയുടെ തന്നെ പല ജീവനക്കാരുടെയും വീടുകളിലും വെതര്‍ സ്റ്റേഷനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. അതിന് തയ്യാറായവരെ കമ്പനി അഭിനന്ദിച്ചു. ഡല്‍ഹി ഐഐടിയിലെ സെന്റര്‍ ഫോര്‍ അറ്റ്‌മോസ്ഫറിക് സയന്‍സുമായി സഹകരിച്ചാണ് സൊമാറ്റോ ഈ കാലാവസ്ഥാ നിരീക്ഷണ സംവിധാനം വികസിപ്പിച്ചത്. കൂടുതല്‍ സ്ഥാപനങ്ങള്‍ക്കും കമ്പനികള്‍ക്കും ഈ സംരംഭത്തിലൂടെ നേട്ടമുണ്ടാക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കുന്നതിന് ശരിയായ തീരുമാനങ്ങള്‍ എടുക്കുന്നതിന് കൃത്യവും തത്സമയവുമായ കാലാവസ്ഥാ വിവരങ്ങള്‍ ഞങ്ങള്‍ക്ക് ലഭിക്കേണ്ടത് അത്യാവശ്യമാണ് എന്നും. അതിന് വേണ്ടി ആ ചുമതല ഞങ്ങള്‍ തന്നെ ഏറ്റെടുത്തുവെന്നും ദീപീന്ദര്‍ ഗോയല്‍ പറഞ്ഞു. രാജ്യത്തെ എല്ലാ സ്ഥാപനങ്ങള്‍ക്കും കമ്പനികള്‍ക്കും ഒരു എപിഐ വഴി കാലാവസ്ഥാ വിവരങ്ങള്‍ സൗജന്യമായി നല്‍കുമെന്ന് സൊമാറ്റോ വാഗ്ദാനം നല്‍കുന്നു. ഈ വിവരങ്ങള്‍ വിലമതിക്കാനാവാത്തതാണെന്നും അതിനാല്‍ പൊതു നന്മയ്ക്ക് വേണ്ടി ഈ വിവരങ്ങള്‍ സൗജന്യമായി എല്ലാവര്‍ക്കും ലഭ്യമാക്കുകയാണെന്നും ഗോയല്‍ പറഞ്ഞു.

Top