ബുലവായോ: ടി20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ സിംബാബ്‌വെക്ക് പാക്കിസ്ഥാനെതിരെ രണ്ട് വിക്കറ്റിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെടുത്തപ്പോള്‍ സിംബാബ്‌വെ ഒരു പന്ത് ബാക്കി നിര്‍ത്തി എട്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. മൂന്ന് മത്സര പരമ്പരയിലെ ആദ്യ രണ്ട് കളികളും ജയിച്ച് പാക്കിസ്ഥാന്‍ നേരത്തെ പരമ്പര സ്വന്തമാക്കിയിരുന്നു. സ്‌കോര്‍ പാക്കിസ്ഥാന്‍ 20 ഓവറില്‍ 132-7, സിംബാബ്‌വെ 19.5 ഓവറില്‍ 133-8.
പാക്കിസ്ഥാനെതിരെ ജന്‍ദാദ് ഖാനെറിഞ്ഞ അവസാന ഓവറില്‍ 12 റണ്‍സായിരുന്നു സിംബാബ്‌വെക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ പന്ത് ബൗണ്ടറി കടത്തിയ സിംബാബ്‌വെയുടെ ടിനോടെന്‍ഡ മപോസ രണ്ടാം പന്ത് സിക്‌സിന് പറത്തി സിംബാബ്‌വെയെ ലക്ഷ്യത്തോട് അടുപ്പിച്ചു. മൂന്നാം പന്തില്‍ മപോസ സിംഗിളെടുത്തതോടെ സിംബാബ്‌വെ പാക്കിസ്ഥാന്റെ സ്‌കോറിനൊപ്പമെത്തി. എന്നാല്‍ നാലാം പന്തില്‍ താഷിങ്ക മുസേകിവ പുറത്തായതോടെ വീണ്ടും ട്വിസ്റ്റായി. അഞ്ചാം പന്തില്‍ നഗവാര സിംഗിളെടുത്ത് സിംബാബ്‌വെക്ക് ആശ്വാസജയം സമ്മാനിച്ചു. 43 റണ്‍സെടുത്ത ഓപ്പണര്‍ ബ്രയാന്‍ ബെന്നറ്റാണ് സിംബാബ്‌വെയുടെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസ 19 റണ്‍സെടുത്തപ്പോള്‍ മറുമാനി 15 റണ്‍സടിച്ചു.
Also Read: ഗോൾ വലയിലേക്ക് നിറയൊഴിച്ച് ലിവർപൂളും ന്യൂകാസിലും; സമനില 3-3
നേരത്തെ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ തുടക്കത്തിലെ തകര്‍ന്നെങ്കിലും ക്യാപ്റ്റന്‍ ആഗ സല്‍മാന്‍(32), തയ്യബ് താഹിര്‍(21), ഖാസിം അക്രം(20), അഫ്താഫ് മിന്‍ഹാസ്(22), അബ്ബാസ് അഫ്രീദി(15) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ഭേദപ്പെട്ട സ്‌കോറുയര്‍ത്തിയത്. ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലും സിംബാബ്‌വെ പാക്കിസ്ഥാനെ വീഴ്ത്തിയിരുന്നു. രണ്ടും മൂന്നും മത്സരങ്ങള്‍ ജയിച്ച് ഏകദിന പരമ്പരയും പാക്കിസ്ഥാന്‍(21) സ്വന്തമാക്കിയിരുന്നു.