2026 ടി20 ലോകകപ്പിൽ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് കരുത്തരായ ഓസ്‌ട്രേലിയയെ സിംബാബ്‌വെ അട്ടിമറിച്ചു. കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ 23 റൺസിനാണ് സിംബാബ്‌വെ ഓസീസിനെ മുട്ടുകുത്തിച്ചത്. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ, ഓപ്പണർ ബ്രയാൻ ബെണ്ണറ്റിന്റെ തകർപ്പൻ അർധ സെഞ്ച്വറിയുടെ (56 പന്തിൽ 64*) കരുത്തിൽ നിശ്ചിത 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 169 റൺസ് അടിച്ചെടുത്തു. തടിവൻഷെ മറുമാണി, റയാൻ ബേൾ, നായകൻ സിക്കന്ദർ റാസ എന്നിവരുടെ ബാറ്റിംഗ് മികവും സിംബാബ്‌വെയ്ക്ക് മികച്ച സ്കോർ സമ്മാനിക്കുന്നതിൽ നിർണ്ണായകമായി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയയ്ക്ക് തുടക്കം മുതലേ പിഴച്ചു. സിംബാബ്‌വെ ബൗളർമാരായ ബ്ലെസിങ് മുസറബാനിയും ബ്രാഡ് ഇവാൻസും ചേർന്ന് കങ്കാരുപ്പടയെ എറിഞ്ഞു വീഴ്ത്തുകയായിരുന്നു. വെറും 29 റൺസിനിടെ നാല് മുൻനിര വിക്കറ്റുകൾ നഷ്ടമായ ഓസീസിനെ മാറ്റ് റെൻഷോയും (65) ഗ്ലെൻ മാക്സ്‌വെല്ലും (31) ചേർന്ന് കരകയറ്റാൻ ശ്രമിച്ചെങ്കിലും ലക്ഷ്യത്തിലെത്താനായില്ല. 146 റൺസിന് ഓസ്‌ട്രേലിയ ഓൾഔട്ടായതോടെ സിംബാബ്‌വെ ചരിത്ര വിജയം ആഘോഷിച്ചു. മുസറബാനി നാലും ബ്രാഡ് ഇവാൻസ് മൂന്നും വിക്കറ്റുകൾ വീഴ്ത്തി സിംബാബ്‌വെയുടെ വിജയശില്പികളായി.






