തിരുവനന്തപുരം: ജനപ്രിയ സോഷ്യല്‍ ഇടമായ യൂട്യൂബിന് ഇന്ന് 20-ാം പിറന്നാള്‍. അമേരിക്കയിലെ പേയ്പാൽ കമ്പനിയില്‍ ജോലി ചെയ്തിരുന്ന മൂന്ന് പേരായ ചാഡ് ഹർലി, സ്റ്റീവ് ചെൻ, ജാവേദ് കരീം എന്നിവര്‍ ചേര്‍ന്നാണ് യൂട്യൂബിന് രൂപം നല്‍കിയത്. അവരുടെ ആശയം 2005ലെ പ്രണയദിനത്തില്‍ www.youtube.com എന്ന ഡൊമെയ്നിലൂടെ വെളിച്ചം കണ്ടു. ജാവേദ് കരീമിന്‍റെ പേരിലുള്ള ചാനലിൽ നിന്നും ‘മീ ആറ്റ് സൂ’ എന്ന വീഡിയോ അങ്ങനെ യൂട്യൂബിലെ ആദ്യ വിഡിയോ ആയി ചരിത്രമെഴുതി.
ആകെ 67 ജീവനക്കാരുമായി നഷ്ടത്തിലോടിയിരുന്ന യൂട്യൂബിനെ 2006ല്‍ 1.65 ബില്യണ്‍ ഡോളറിന്‍റെ കരാറില്‍ ഗൂഗിള്‍ ഏറ്റെടുത്തോടെ അതിന്റെ മുഖച്ഛായ തന്നെ മാറുകയായിരുന്നു. 2014ല്‍ യൂട്യൂബിന്‍റെ സിഇഒയായി സൂസന്‍ വിജിഡ്‌സ്‌കി ചുമതലയേറ്റതോടെ യൂട്യൂബ് അതിവേഗം വളർന്നു. വാർത്താ മാധ്യമങ്ങളും സിനിമയും വ്യവസായവും രാഷ്ട്രീയവുമെല്ലാം യൂട്യൂബിലേക്ക് ചേക്കേറി. പ്രതികരിക്കാനും പ്രശംസിക്കാനും യൂട്യൂബ്, ഓരോ വീഡിയോകള്‍ക്കും കിട്ടുന്ന വ്യൂവും ലഭിക്കുന്ന കമന്‍റും ലൈക്കും ഡിസ് ലൈക്കുമെല്ലാം ജനാധിപത്യത്തിന്‍റെ ഡിജിറ്റല്‍ മുഖമായി മാറി.
Also Read: ആൻഡ്രോയിഡിലും ഇനി ആപ്പിൾ ടി.വി ലഭ്യമാകും
ദിവസം 20 ദശലക്ഷം ആക്ടീവ് യൂസേഴ്സ് യൂട്യൂബിലെത്തുന്നു എന്നാണ് കണക്കുകള്‍. ജിയോയുടെ വരവോടെ ഇന്ത്യയില്‍ യൂട്യൂബ് ചാനല്‍ എന്നത് ഒരു കുടില്‍ വ്യവസായം പോലെ വളർന്നു. ഇതിലൂടെയുള്ള വരുമാനം കൊണ്ട് ജീവിതം മോടിപിടിപ്പിച്ചവർ അനവധിയാണ്. എഷ്യയിലെ തന്നെ ഏറ്റവും കൂടുതല്‍ സബ്സ്ക്രൈബേഴ്സുള്ള വ്യക്തിഗത യൂട്യൂബ് പേജ് പോലും മലയാളിയുടേതാണ്. KL BRO-ക്ക് ഇപ്പോഴുള്ളത് ആറരക്കോടി സബ്‌സ്‌ക്രൈബേഴ്‌സാണ്. 2024ല്‍ 50 ബില്യൺ ഡോളറിലേക്ക് യൂട്യൂബിന്‍റെ വരുമാനം വളർന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 5.88 ലക്ഷം കോടി രൂപയാണ് യൂട്യൂബ് ഇന്ത്യയിലെ ക്രിയേറ്റർമാർക്ക് നല്‍കിയതെന്നാണ് കണക്കുകള്‍.