കൊച്ചി: കൊച്ചിയിൽ രാസലഹരിയുമായി ഒരു യുവാവ് പിടിയിലായി. പള്ളുരുത്തിയിലെ പെരുമ്പടപ്പ് സെന്റ് ജേക്കബ് റോഡ് സ്വദേശിയായ എം.എസ്. ഹൻസർ (35) ആണ് അറസ്റ്റിലായത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ, പള്ളുരുത്തിയിലെ കടേഭാഗം കയ്യാത്തറ ലൈനിലുള്ള ഇയാളുടെ വാടകവീട്ടിൽ നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെടുത്തത്. പിടിച്ചെടുത്ത രാസലഹരി വിൽപ്പനയ്ക്കായി സൂക്ഷിച്ചതാണെന്ന് പോലീസ് അറിയിച്ചു.
മട്ടാഞ്ചേരി എ.സി.പി. ഉമേഷ് ഗോയലിന്റെ നിർദ്ദേശപ്രകാരം, പള്ളുരുത്തി പോലീസ് സ്റ്റേഷൻ പ്രിൻസിപ്പൽ സബ്ബ് ഇൻസ്പെക്ടർ അജ്മൽ ഹുസൈന്റെ നേതൃത്വത്തിലാണ് ലഹരിവേട്ട നടന്നത്. ജൂനിയർ എസ്.ഐ. അശ്വിൻ ബിജു, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജെൻസൻ കെ.ടി., എഡ്വിൻ റോസ്, അനീഷ്, സിവിൽ പോലീസ് ഓഫീസർമാരായ ബിബിൻ കെ.എസ്., അനീഷ് കെ.എ., ജോയറ്റ്, ബിബിൻ, ഉമേഷ് ഉദയൻ എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടി എം.ഡി.എം.എ. കണ്ടെടുത്തത്.





