സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പെൺസുഹൃത്തിനെ നേരിൽ കാണാൻ അതിർത്തി കടന്ന് ഇന്ത്യയിലെത്തിയ പാക് അധീന കശ്മീർ സ്വദേശിയെ ഇന്ത്യൻ സൈന്യം തിരിച്ചയച്ചു. കഴിഞ്ഞ മെയ് 31-നായിരുന്നു ഉറി സെക്ടർ സ്വദേശിയായ സീഷാൻ അഹ്മദ് മിർ എന്ന യുവാവ് നിയന്ത്രണരേഖ മറികടന്ന് ഇന്ത്യൻ അതിർത്തിക്കുള്ളിൽ പ്രവേശിച്ചത്.
തീവ്രവാദികളുടെ നുഴഞ്ഞുകയറ്റ ശ്രമമാണെന്ന് കരുതി അതീവ സുരക്ഷാ മേഖലയായ സിലികോട്ട് ഗ്രാമത്തിൽ വെച്ചാണ് സുരക്ഷാ സേന ഇയാളെ പിടികൂടിയത്. സൈന്യത്തിനും നാട്ടുകാർക്കും മാത്രം പ്രവേശനമുള്ള പ്രത്യേക ഗ്രാമമാണിത്. പിടികൂടിയതിന് ശേഷം സൈന്യം നടത്തിയ പ്രാഥമിക ചോദ്യം ചെയ്യലിലാണ് പ്രണയകഥ പുറത്തുവന്നത്. ഇറാം മജീദ് എന്ന പെൺകുട്ടിയെ സ്നാപ്ചാറ്റിലൂടെ പരിചയപ്പെട്ടതാണെന്നും, സുഹൃത്തിനെ നേരിൽ കാണാനാണ് അതിർത്തി കടന്നതെന്നും സീഷാൻ സമ്മതിച്ചു. യുവാവിന്റെ ഭാഗത്ത് മറ്റ് അട്ടിമറി ശ്രമങ്ങളോ ദുരൂഹതകളോ ഇല്ലെന്ന് ബോധ്യപ്പെട്ടതോടെ സേന ഇയാളെ നിയമനടപടികൾക്കായി ബാരാമുള്ള പൊലീസിന് കൈമാറി.
Also Read: നോയിഡയിൽ മൾട്ടി ലെവൽ പാർക്കിങ് കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്ന് ചാടി 50-കാരി ജീവനൊടുക്കി
കേസിൽ അന്വേഷണം പൂർത്തിയാക്കി പൊലീസ് സമർപ്പിച്ച കുറ്റപത്രം കോടതി അംഗീകരിക്കുകയും കേസ് ഔദ്യോഗികമായി അവസാനിപ്പിക്കുകയും ചെയ്തു. നിയമപരമായ എല്ലാ നടപടികളും പൂർത്തിയാക്കിയ ശേഷം കഴിഞ്ഞ ദിവസമാണ് സീഷാനെ തിരികെ പാകിസ്ഥാനിലേക്ക് കയറ്റിവിട്ടത്. കൃത്യമായ യാത്രാരേഖകളില്ലാതെ അന്താരാഷ്ട്ര അതിർത്തികൾ ലംഘിച്ചാൽ ഉണ്ടാകാൻ പോകുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളെയും അപകടങ്ങളെയും കുറിച്ച് ബോധവൽക്കരണം നൽകിയ ശേഷമാണ് ഇന്ത്യൻ അധികൃതർ യുവാവിനെ അതിർത്തി കടത്തിയത്.






