കുവൈത്ത്: വീട്ടുജോലിക്കാരിയെ നിരന്തരമായി ക്രൂരമർദ്ദനത്തിന് ഇരയാക്കി കൊലപ്പെടുത്തിയ കേസിൽ ഗൾഫ് പൗരയായ യുവതിക്ക് കുവൈത്ത് ക്രിമിനൽ കോടതി 15 വർഷം കഠിനതടവ് വിധിച്ചു. പ്രതിയായ യുവതി തന്റെ വീട്ടുജോലിക്കാരിയെ നിരന്തരമായി മർദ്ദിക്കാറുണ്ടായിരുന്നു. വടി ഉപയോഗിച്ചുള്ള നിരന്തരമായ മർദ്ദനത്തെ തുടർന്ന് ജോലിക്കാരിയുടെ ശരീരമാസകലം ഗുരുതരമായ പരിക്കേറ്റിരുന്നു. എന്നാൽ അവരെ ആശുപത്രിയിലെത്തിക്കാനോ വൈദ്യസഹായം നൽകാനോ യുവതി തയ്യാറായില്ല.
ഈ ബോധപൂർവ്വമായ അവഗണനയാണ് മരണത്തിലേക്ക് നയിച്ചതെന്ന് കോടതി നിരീക്ഷിച്ചു. ഫോറൻസിക് റിപ്പോർട്ടുകൾ പ്രകാരം ജോലിക്കാരിയുടെ ശരീരത്തിൽ പഴയതും പുതിയതുമായ നിരവധി മുറിവുകൾ കണ്ടെത്തിയിരുന്നു. പരിക്കേറ്റ ആളെ ആശുപത്രിയിൽ എത്തിക്കാതിരുന്നത് കൊലപാതകത്തിന് തുല്യമായ കുറ്റമാണെന്ന് കോടതി വ്യക്തമാക്കി. കൃത്യമായ തെളിവുകളുടെയും ദൃക്‌സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിൽ പ്രതിക്ക് 15 വർഷം തടവ് വിധിക്കുകയായിരുന്നു.






