ട്രെയിനില്‍ യുവതിക്കുനേരെ അതിക്രമം; ടിടിഇ സഹായത്തിന് വന്നില്ലെന്ന് പരാതി

ട്രെയിനില്‍ യുവതിക്കുനേരെ അതിക്രമം; ടിടിഇ സഹായത്തിന് വന്നില്ലെന്ന് പരാതി

കൊല്ലം: വില്ലുപുരത്തുനിന്ന് കൊല്ലത്തേക്ക് യാത്ര ചെയ്യുകയായിരുന്ന കൊല്ലം സ്വദേശിനിക്കു നേരെ ആക്രമണം. തമിഴ്‌നാട് സ്വദേശിയായ വയോധികനാണ് ആക്രമിച്ചത്. ഇന്നലെ രാത്രി വിരുധാചലം സ്റ്റേഷനില്‍ എത്തും മുന്‍പായിരുന്നു സംഭവം.

മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ വയോധികന്‍ യുവതിയുടെ കയ്യില്‍ കയറി പിടിക്കുകയും അടിക്കാന്‍ ശ്രമിക്കുകയും ചെയ്തു. തിരുച്ചിറപ്പള്ളി സ്റ്റേഷനില്‍ എത്തിയപ്പോള്‍ ഇയാള്‍ ട്രെയിനില്‍നിന്ന് ഇറങ്ങി ഓടി. തുടര്‍ന്ന് തിരുച്ചിറപ്പള്ളി റെയില്‍വേ പൊലീസില്‍ യുവതി പരാതി നല്‍കുകയായിരുന്നു.

എന്നാല്‍ റെയില്‍വേ പൊലീസിന്റെ ഭാഗത്തുനിന്നും അനുകൂലമായ നിലപാട് ഉണ്ടായില്ലെന്ന് യുവതി പറഞ്ഞു. പരാതി പറഞ്ഞ യുവതിയോട് രാത്രി യാത്ര ഒഴിവാക്കണം എന്നാണു റെയില്‍വേ പൊലീസ് മറുപടി നല്‍കിയത്. കംപാര്‍ട്‌മെന്റില്‍ പൊലീസ് സുരക്ഷ ഉണ്ടായിരുന്നില്ലെന്നും ടിടിഇ സഹായത്തിനു വന്നില്ലെന്നും യുവതി ആരോപിച്ചു. റെയില്‍വേയിലും തമിഴ്‌നാട് പൊലീസിലും ഓണ്‍ലൈന്‍ ആയും യുവതി പരാതി നല്‍കി.

Top