കർണ്ണാടകയും ബി.ജെ.പിക്ക് ‘തളികയിൽ’വച്ചു നൽകുമോ കോൺഗ്രസ്സ് ? നെഹ്റു കുടുംബവും പരാജയം

ഒടുവിൽ കർണ്ണാടകയിലെ കോൺഗ്രസ്സ് ഭരണവും തകർച്ചയുടെ വക്കിൽ. നെഹ്റു കുടുംബത്തിന് കോൺഗ്രസ്സിനെ നയിക്കാനുള്ള ശേഷി നഷ്ടപ്പെടുന്നുവോ ?

കർണ്ണാടകയും ബി.ജെ.പിക്ക് ‘തളികയിൽ’വച്ചു നൽകുമോ കോൺഗ്രസ്സ് ? നെഹ്റു കുടുംബവും പരാജയം
കർണ്ണാടകയും ബി.ജെ.പിക്ക് ‘തളികയിൽ’വച്ചു നൽകുമോ കോൺഗ്രസ്സ് ? നെഹ്റു കുടുംബവും പരാജയം

ന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും പഴക്കം ചെന്ന പാർട്ടിയായ കോൺഗ്രസ്സിൻ്റെ ചരിത്രം, അധികാരക്കൊതിയുടെയും ഒറ്റിക്കൊടുക്കലിൻ്റെയും കറുത്ത ഏടുകളാൽ സമ്പന്നമാണ്. ആ ചരിത്രം വീണ്ടും ആവർത്തിച്ചാൽ കർണ്ണാടകയിലെ കോൺഗ്രസ്സാണ് പിളരുക. അവിടെ പിളരുമെന്ന് മാത്രമല്ല, സർക്കാരും താഴെ വീഴും. പിളർന്ന് പോകുന്ന വിഭാഗത്തിന് പിന്തുണ നൽകി ബദൽ സർക്കാർ രൂപീകരിക്കാൻ തയ്യാറാണെന്ന സൂചന ബി.ജെ.പിയും നൽകിയതിനാൽ, എന്തും സംഭവിക്കാമെന്ന അവസ്ഥയാണ് കർണ്ണാടകയിൽ നിലവിലുള്ളത്. ഡി.കെ ശിവകുമാർ വിഭാഗം കോൺഗ്രസ്സ് വിട്ടാൽ ആ വിഭാഗത്തിനും, ഇനി അതല്ല, മുഖ്യമന്ത്രി സിദ്ധരാമയ്യയെ ആണ് കോൺഗ്രസ്സ് മാറ്റി നിർത്തുന്നതെങ്കിൽ, സിദ്ധരാമയ്യക്ക് തന്നെ പിന്തുണ നൽകാനുമാണ് ബി.ജെ.പി നീക്കം. ഇതോടെ, ചെകുത്താനും കടലിനും ഇടയിൽപ്പെട്ട അവസ്ഥയിലാണ് കോൺഗ്രസ്സ് ഹൈക്കമാൻ്റ് ഇപ്പോൾ ഉള്ളത്.

ബി.ജെ.പി ദേശീയ നേതൃത്വത്തെ സംബന്ധിച്ച്, അവർ അധികാരത്തിലുണ്ടായിരുന്ന കർണ്ണാടകയിൽ, ഭരണം പിടിക്കുക എന്നത് പ്രധാന ടാർഗറ്റ് ആയതിനാൽ, എന്ത് വിട്ടു വീഴ്ചക്കും അവർ തയ്യാറുകുമെന്ന് തന്നെയാണ് കോൺഗ്രസ്സ് ഭയക്കുന്നത്.

പണവും , കേന്ദ്ര ഭരണവും ഉള്ളതിനാൽ, ബി.ജെ.പി വിചാരിച്ചാൽ, കോൺഗ്രസ്സിലെ ഇപ്പോഴത്തെ ഭിന്നത മുതലെടുത്ത് സർക്കാറിനെ വീഴ്ത്താൻ* നിഷ്പ്രയാസം സാധിക്കുകയും ചെയ്യും. അങ്ങനെ സംഭവിച്ചാൽ, അതിൻ്റെ പ്രതിഫലനം കേരളത്തിലും സംഭവിക്കുമെന്നതും ഉറപ്പാണ്. അതാകട്ടെ, ആത്യന്തികമായി യു.ഡി.എഫിനാണ് തിരിച്ചടിയാകുക,

കർണ്ണാടകയിലെ കോൺഗ്രസ്സിലെ അധികാര പോര്, കോൺഗ്രസ്സ് ഹൈക്കമാൻ്റിൻ്റെയും ഗാന്ധി കുടുബത്തിൻ്റെയും കഴിവുകേട് തന്നെ ആയാണ് വിലയിരുത്തേണ്ടത്.

Also Read: ഹൈദരാബാദിൽ പിറന്ന ബഹിരാകാശ വിപ്ലവം ആഗോള ബഹിരാകാശ നിക്ഷേപം ഇനി ഇന്ത്യയിലേക്ക്! ബഹിരാകാശ ചരിത്രത്തിലെ പുതിയ യുഗം

ഒരു കാലത്ത് ഇന്ദിരാഗാന്ധി ഡൽഹിയിലെ സിംഹാസനത്തിലിരുന്ന് രാജ്യമെങ്ങുമുള്ള സംസ്ഥാന നേതാക്കളുടെ സിംഹാസനം ഇഷ്ടാനുസരണം കൈകാര്യം ചെയ്തിരുന്നു. സംസ്ഥാന മുഖ്യമന്ത്രിമാരെ പരസ്പരം പോരടിപ്പിച്ച്, തൻ്റെ അധികാരം ചോദ്യം ചെയ്യപ്പെടാതിരിക്കാൻ ‘കീഴടക്കൽ തന്ത്രങ്ങൾ’ ആവിഷ്കരിച്ച ആ യുഗം, ഒരു രാഷ്ട്രീയ നാടകീയതയായിരുന്നു. വീരേന്ദ്ര പാട്ടീലിനെയും ദേവരാജ് ഉർസിനെയും പോലുള്ള അതികായന്മാരെ ഒരു ദയയുമില്ലാതെ നിഷ്പ്രഭരാക്കിയ ആ ‘ഹൈക്കമാൻഡ്’ രാഷ്ട്രീയം, കർണാടകയിൽ വീണ്ടും അരങ്ങേറുകയാണ്.

എന്നാൽ ഈ പോരാട്ടത്തിൽ കാലം തൻ്റെ പ്രതികാരം വീട്ടിയിരിക്കുന്നു. ഇന്ന് ആ കഥയും കളിയും എല്ലാം പൂർണമായി മാറ്റിയെഴുതപ്പെട്ടു. അന്നത്തെ ‘ഡൽഹി ഹൈക്കമാൻഡ്’ ഇന്ന് അധികാരവും ഗാംഭീര്യവുമില്ലാത്ത വെറും കാഴ്ചക്കാരായി മാറിക്കഴിഞ്ഞു. കർണാടകയിലെ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും എന്ന രണ്ട് അതികായന്മാർ ചേർന്ന്, ഡൽഹിയിലെ കേന്ദ്രനേതൃത്വത്തെക്കൊണ്ട് സ്വന്തം താല്പര്യങ്ങൾക്കുവേണ്ടി കൈയടിപ്പിക്കുന്ന ഒരു രാഷ്ട്രീയ സർക്കസ്സിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. നെഹ്‌റു കുടുംബവും അവരുടെ ഡൽഹി പ്രമാണിമാരും ഇന്ന് പൂർണ്ണമായും ശക്തിയില്ലാത്തവരാണ് എന്നാണ് ഒരു വിഭാഗം പറയുന്നത്. കൂടാതെ വിചിത്രമായ അവസ്ഥയിലേക്ക് കോൺഗ്രസ് അധഃപതിച്ചുപോയതിൻ്റെ, ഏറ്റവും പുതിയതും, അതേസമയം ഏറ്റവും പരിഹാസ്യവുമായ ഉദാഹരണമാണ് കർണാടകയിലെ ഇപ്പോഴത്തെ അധികാര വടംവലി

1980-ൽ ഒരു വലിയ സംഭവം നടന്നു: എച്ച്.സി. ശ്രീകണ്ഠയ്യ 84 എംഎൽഎമാരുമായി കോൺഗ്രസ് വിട്ടപ്പോൾ അപ്പോഴത്തെ മുഖ്യമന്ത്രിയായിരുന്ന ഡി. ദേവരാജ് ഉർസിന് ഒറ്റരാത്രികൊണ്ട് സ്ഥാനം നഷ്ടപ്പെട്ടു. പക്ഷേ, ഉർസിനെ വീഴ്ത്തിയ ശ്രീകണ്ഠയ്യയ്ക്ക് അടുത്ത മുഖ്യമന്ത്രിയാകാൻ കഴിഞ്ഞില്ല. സഞ്ജയ് ഗാന്ധിയുടെ അടുത്ത ആളായിരുന്ന ആർ. ഗുണ്ടു റാവു ആ സ്ഥാനം നേടി. സംസ്ഥാന നേതാക്കളെ പരസ്പരം തമ്മിലടിപ്പിച്ച് , എളുപ്പത്തിൽ മാറ്റാവുന്ന പാവകളെപ്പോലെ നിർത്താനാണ് അവർ ശ്രമിച്ചത്. രാജീവ് ഗാന്ധിയും ഇത് തുടർന്നു. വീരേന്ദ്ര പാട്ടീലിനെയും ബംഗാരപ്പയെയും ഒരു ദയയുമില്ലാതെ പുറത്താക്കി. സ്ഥാനം പോയ ഈ കോൺഗ്രസ് മുഖ്യമന്ത്രിമാർക്കെല്ലാം ഒരു പ്രത്യേകത ഉണ്ടായിരുന്നു അവർ പാർട്ടി വിടും, പുതിയ പാർട്ടി തുടങ്ങും, പിന്നെ തിരിച്ചു കോൺഗ്രസ്സിൽ വരും, വീണ്ടും രാജി വെക്കും! ഈ പഴയ നാടകങ്ങൾ കർണാടകയിൽ ഇനിയും ആവർത്തിക്കുമോ എന്നതാണ് ഇപ്പോൾ എല്ലാവരും ഉറ്റുനോക്കുന്നത്.

ഗാന്ധിജി ഉൾപ്പെടെയുള്ളവർ പറഞ്ഞിട്ടുള്ളതുപോലെ, കോൺഗ്രസ് പാർട്ടി തുടക്കം മുതലേ പല വിഭാഗങ്ങളുടെ കൂട്ടായ്മയായിരുന്നു. സ്വാതന്ത്ര്യസമരം ഉള്ളതുകൊണ്ട് മാത്രമാണ് അതിൻ്റെ ഐക്യം പുറമേക്കെങ്കിലും നിലനിന്നത്. എന്നാൽ ജവഹർലാൽ നെഹ്‌റുവിൻ്റെ കാലശേഷം, പാർട്ടിക്കുള്ളിലെ വിള്ളലുകൾ വലിയ പൊട്ടിത്തെറികളായി മാറി. 1960-കൾ മുതൽ പിളർപ്പുകളും കൂറുമാറ്റങ്ങളും കോൺഗ്രസിനെ വേട്ടയാടി. എങ്കിലും, ഇന്ദിരാഗാന്ധിയുടെ നിയന്ത്രണത്തിലായിരുന്ന കാലത്തോളം, അവർ ഈ കലാപങ്ങളെ അമർച്ച ചെയ്യുകയും കുഴപ്പക്കാരെ ശിക്ഷിക്കുകയും ചെയ്തിരുന്നു. സോണിയ ഗാന്ധിയും ഒരു പരിധി വരെ ഈ നിയന്ത്രണം നിലനിർത്തിയിരുന്നു. എന്നാൽ 2014-ന് ശേഷം കഥ പൂർണ്ണമായും മാറി. ഇന്ന്, ‘ഹൈക്കമാൻഡ്’ എന്ന് വിളിക്കപ്പെടുന്ന കേന്ദ്രനേതൃത്വം തീർത്തും ശക്തിയില്ലാത്ത വെറും കാഴ്ചക്കാരാണ്. അതായത്, നെഹ്‌റു കുടുംബത്തിൻ്റെ ഡൽഹിയിലെ അധികാരകേന്ദ്രം ഇന്ന് സംസ്ഥാനങ്ങളിലെ ശക്തരായ നേതാക്കളുടെ പിടിയിലാണ്.

കർണാടകയിലെ ഈ വലിയ പ്രശ്നങ്ങൾക്ക് കാരണം മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമാണ്. സിദ്ധരാമയ്യ ജനതാദൾ സെക്കുലർ പാർട്ടിയിൽ നിന്ന് വന്നയാളാണ്. 2006-ൽ അദ്ദേഹം ജനതാദൾ സെക്കുലർ വിട്ടത് ആ പാർട്ടിക്ക് വലിയ തിരിച്ചടിയായി. പണ്ട് മുഖ്യമന്ത്രിയായിരുന്ന ദേവരാജ് ഉർസിനെപ്പോലെ, ‘അഹിന്ദ ബ്ലോക്ക്’ അതായത് മുസ്ലീങ്ങൾ, ക്രിസ്ത്യാനികൾ, ഒബിസി, ദളിതർ എന്ന പുതിയ വോട്ട് ബാങ്ക് ഉണ്ടാക്കിയാണ് അദ്ദേഹം ശക്തി നേടിയത്, താനില്ലെങ്കിൽ കോൺഗ്രസ് ഇല്ല എന്ന ചിന്തയിലാണ് സിദ്ധരാമയ്യ, . എന്നാൽ, അദ്ദേഹം മുസ്ലീം നേതാക്കളെ പ്രോത്സാഹിപ്പിച്ചതും ജാതിയുടെ പേരിൽ ഭിന്നിപ്പിക്കാൻ ശ്രമിച്ചതും പ്രശ്‌നങ്ങൾ ഉണ്ടാക്കി.

Also Read: യൂറോപ്പിന്റെ ‘മെഗാഫോൺ നയതന്ത്രം’ തകർന്നു! ട്രംപ് സെലെൻസ്‌കിയെ ഒഴിവാക്കി, ദൂതൻ നേരെ പുടിൻ്റെ അടുത്തേക്ക്!

മറുവശത്ത്, ഡി.കെ. ശിവകുമാർ 1980-കളിലെ വിദ്യാർത്ഥി രാഷ്ട്രീയത്തിൻ്റെ പരുക്കൻ ശൈലിയുമായി മുന്നോട്ട് പോകുന്ന വ്യക്തിയാണ്. കടുപ്പമേറിയ സമീപനങ്ങളും തൻ്റേതായ വഴികളിലെ തന്ത്രങ്ങളും, അതോടൊപ്പം പണത്തിൻ്റെ ശക്തമായ ഉപയോഗവും അദ്ദേഹത്തെ ശ്രദ്ധേയനാക്കുന്നു. “ജന്മം കൊണ്ട് കർഷകൻ, തൊഴിൽ കൊണ്ട് ബിസിനസുകാരൻ, ഇഷ്ടപ്രകാരം വിദ്യാഭ്യാസ വിദഗ്ധൻ, അഭിനിവേശം കൊണ്ട് രാഷ്ട്രീയക്കാരൻ” എന്ന് അദ്ദേഹം സ്വയം വിശേഷിപ്പിക്കുന്നു. അദ്ദേഹത്തിൻ്റെ സ്വാധീനം ബാംഗ്ലൂർ നഗരത്തിലും സ്വന്തം ജന്മനാടായ കനകപുരയിലും മാത്രമായി ഒതുങ്ങുന്നുവെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.

2023-ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ജയിച്ചതിന് പ്രധാന കാരണം ശിവകുമാർ ആണെങ്കിലും, തന്ത്രപരമായി സിദ്ധരാമയ്യ വീണ്ടും മുഖ്യമന്ത്രിയായി. ഹൈക്കമാൻഡ് 2.5 വർഷം വീതം എന്ന 50:50 ഫോർമുല വെച്ചു. എന്നാൽ സിദ്ധരാമയ്യ സ്ഥാനം ഒഴിയുമെന്ന് വിശ്വസിച്ചത് വലിയ മണ്ടത്തരമായിപ്പോയി എന്നാണ് ഇപ്പോൾ എല്ലാവരും പറയുന്നത്.

കിംവദന്തികളും ഊഹാപോഹങ്ങളും വ്യാപകമാണ്, ഗോസിപ്പിൻ്റെ താളത്തിനൊത്ത് സത്യം നൃത്തം ചെയ്യുന്നു. രണ്ട് ക്യാമ്പുകളിലെയും കടുത്ത വിശ്വസ്തർ അവരവരുടെ നേതാവിന് വേണ്ടി പോരാടുകയാണ്. എന്നിരുന്നാലും, സിദ്ധരാമയ്യയും ശിവകുമാറും ഒരു കാര്യത്തിൽ ഒറ്റക്കെട്ടാണ്, ഹൈക്കമാൻഡിൻ്റെ തീരുമാനം അന്തിമമാണ്. അത്ര ദയനീയമല്ലായിരുന്നെങ്കിൽ ആ കാഴ്ച വളരെ തമാശയാകുമായിരുന്നു.

കർണാടക കോൺഗ്രസിലെ മുതിർന്ന നേതാവും എഐസിസി പ്രസിഡൻ്റുമായ മല്ലികാർജുൻ ഖാർഗെ ബാംഗ്ലൂരിൽ തങ്ങുകയാണ്. ശിവകുമാറിൻ്റെ വീട്ടിൽ നിന്ന് ഏകദേശം 150 മീറ്റർ അകലെയാണ് ഖാർഗെയുടെ വീട്, എന്നിട്ടും ശിവകുമാർ അദ്ദേഹത്തെ ഇതുവരെ കണ്ടിട്ടില്ല! മുതിർന്ന ദളിത് നേതാവായ ആഭ്യന്തരമന്ത്രി ജി. പരമേശ്വര താൻ എപ്പോഴും “മത്സരത്തിലാണെന്ന്” പ്രഖ്യാപിക്കുന്നു. ഡൽഹിയിലെ സാമ്രാട്ട് അശോക ഹോട്ടലിൽ ശിവകുമാറിൻ്റെ വിശ്വസ്തരായ എംഎൽഎമാർ തമ്പടിച്ചിരിക്കുന്നു. ഈ സാഹചര്യം ഒരു തികഞ്ഞ നിയന്ത്രണ രേഖ പോലെയാണ് തോന്നുന്നത്.

കർണാടകയിൽ ഇപ്പോൾ തുടരുന്ന ഈ കുഴപ്പങ്ങൾക്കെല്ലാം കാരണം ‘യഥാർത്ഥ ഹൈക്കമാൻഡ്’അതായത്, രാഹുൽ ഗാന്ധിയും അദ്ദേഹത്തിൻ്റെ കുടുംബവും ആണെന്നതിൽ സംശയമില്ല. 2023-ൽ അവർ കൊണ്ടുവന്ന 50:50 അധികാര പങ്കിടൽ ഫോർമുല തീർത്തും തിടുക്കത്തിലുള്ളതയിരുന്നു. ആ സമയം കണ്ട ഭീഷണിയെ തടയാമെന്ന് കരുതിയ നെഹ്‌റു കുടുംബം, ഇപ്പോൾ നിയന്ത്രണാതീതമായ ഒരു വലിയ പ്രശ്നത്തെയാണ് വളർത്തിക്കൊണ്ടുവന്നിരിക്കുന്നത്. മുൻപ് എച്ച്.സി. ശ്രീകണ്ഠയ്യക്ക് സംഭവിച്ചതുപോലെ, ഇന്ദിരാഗാന്ധിയുടെയോ സഞ്ജയ് ഗാന്ധിയുടെയോ കാലത്തായിരുന്നെങ്കിൽ സിദ്ധരാമയ്യയെയും ശിവകുമാറിനെയും പുറത്താക്കാൻ അവർ രണ്ടാമതൊന്ന് ആലോചിക്കില്ലായിരുന്നു. ഈ വൃത്തികെട്ട രാഷ്ട്രീയ പോരാട്ടത്തിൽ ആറു വിജയിച്ചാലും , ഒരു കാര്യം ഉറപ്പാണ്: കഴിഞ്ഞ രണ്ടുവർഷത്തിലേറെയായി മോശം ഭരണത്തിൻ്റെയും അഴിമതിയുടെയും കൊള്ളയുടെയും ചൂളയിൽ കഷ്ടപ്പെടുന്ന കർണാടകയിലെ സാധാരണ ജനങ്ങളാണ് ഇതിലെ ഏറ്റവും വലിയ തോൽവി നേരിട്ടവർ.

വീഡിയോ കാണാം…

Share Email
Top