തൃശൂർ: ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങി വ്യാപക കൃഷി നാശം. പുതുക്കാട് ഇഞ്ചക്കുണ്ട് പന്തുപാറയിലാണ് കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചത്. കഴിഞ്ഞ രാത്രിയിൽ നാല് ആനകളാണ് പ്രദേശത്ത് എത്തിയത്. കൊട്ടിശ്ശേരി സണ്ണിയുടെ പറമ്പിലെ 200 ഓളം വാഴകളും വിളവെടുക്കാറായ 500 ഓളം മുളക് തൈകളും റബർ മരങ്ങളും ആനകൾ നശിപ്പിച്ചു. ലക്ഷങ്ങളുടെ നഷ്ടമാണ് കർഷകന് ഉണ്ടായിരിക്കുന്നത്. മന്ത്രിക്കുത്ത് ഹനീഫ, എടത്തിനാൽ മാണി, കൈതിക്കൽ തോമസ്, നീണ്ടുതലിക്കൽ ജസ്റ്റിൽ എന്നിവരുടെ പറമ്പുകളിലും വേലികൾ തകർത്ത് ആനകൾ ഇറങ്ങി കൃഷി നശിപ്പിച്ചു. ആനകൾ കൃഷി നശിപ്പിക്കുന്നത് കണ്ട കർഷകർ വിവരമറിയിച്ചതിനെ തുടർന്ന് വനപാലകരെത്തിയാണ് ഇവയെ കാടുകയറ്റിയത്.
ഏറ്റവും കൂടുതൽ കൃഷിനാശം സംഭവിച്ച സണ്ണിയുടെ പറമ്പിൽ നാലാം തവണയാണ് ആനകൾ എത്തുന്നത്. മുൻപ് കൃഷി നശിപ്പിച്ചതിൻറെ നഷ്ടപരിഹാരം ഇതുവരെ ലഭിച്ചില്ലെന്നും കർഷകൻ പറയുന്നു. ഓരോ വർഷവും ചെയ്യുന്ന വാഴകൃഷി വിളവെടുപ്പിന് പാകമാകുന്ന സമയത്താണ് ആനകളെത്തി നശിപ്പിക്കുന്നത്. നാലു വർഷത്തിനിടെ ലക്ഷങ്ങളുടെ നഷ്ടമാണ് കർഷകർക്ക് സംഭവിച്ചത്. കാർഷിക മേഖലയായ ഈ പ്രദേശത്തേക്ക് കാട്ടാനകൾ എത്താതിരിക്കാൻ വനംവകുപ്പ് ഇടപെടണമെന്നും കൃഷിനാശം സംഭവിച്ചവർക്ക് നഷ്ടപരിഹാരം നൽകണമെന്നുമാണ് കർഷകരുടെ ആവശ്യം.













