ലോകത്തില്‍ തന്നെ, ഏറ്റവും കൂടുതല്‍ ഡ്രോണുകള്‍ ഉല്‍പാദിപ്പിക്കുന്ന രാജ്യമാണ് ഇറാന്‍. റഷ്യ – യുക്രെയ്ന്‍ യുദ്ധത്തില്‍ ഉപയോഗിക്കാന്‍ പതിനായിരക്കണക്കിന് ഡ്രോണുകളാണ് ഇറാന്‍ റഷ്യക്ക് നല്‍കിയിരുന്നത്. ഇതിന് പകരമായി ഇറാന് റഷ്യ എന്തൊക്കെയാണ് നല്‍കിയതെന്നാണ് പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. അമേരിക്കയെ പോലും അക്രമിക്കാന്‍ തയ്യാറാണെന്ന് ഇറാന്‍ പരസ്യമായി പ്രഖ്യാപിച്ചതോടെയാണ്, ഈ കൊടുക്കലും വാങ്ങലും പരിശോധിക്കപ്പെടുന്നത്. മൂന്ന് വര്‍ഷമായിട്ടും യുക്രെയ്നു നേരെ യുദ്ധം പ്രഖ്യാപിച്ചിട്ടില്ലാത്ത റഷ്യ ഇതുവരെ വന്‍ പ്രഹരശേഷിയുള്ള ആയുധങ്ങളും പ്രയോഗിച്ചിട്ടില്ല. പഴയ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന യുക്രെയ്‌നിലെ ജനതയോടുള്ള വൈകാരികമായ ബന്ധമാണ് യുദ്ധ പ്രഖ്യാപനത്തില്‍ നിന്നും റഷ്യയെ പിറകോട്ടടിപ്പിച്ചിരിക്കുന്നത്. അതു കൊണ്ടുതന്നെ ജനവാസ കേന്ദ്രങ്ങളും റഷ്യ ആക്രമിച്ചിട്ടില്ല.
Also Read: ഖമേനിയെ ആക്രമിച്ചാൽ വൻ പ്രത്യാഘാതം, മുന്നറിയിപ്പ് നൽകി റഷ്യൻ പ്രസിഡൻ്റ് പുടിൻ
ജൂതവംശജനായ യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയെ മുന്‍ നിര്‍ത്തി നാറ്റോയാണ്, റഷ്യക്ക് നേരെ നിലവില്‍ യുദ്ധം ചെയ്തു കൊണ്ടിരിക്കുന്നത്. അതാകട്ടെ ലോകം മനസ്സിലാക്കിയ യാഥാര്‍ത്ഥ്യവുമാണ്. ഒരു ബോംബില്‍ റഷ്യക്ക് തീര്‍ക്കാമായിരുന്ന ഈ സൈനിക നടപടി, അതിന് തയ്യാറാക്കാതെ നീട്ടി കൊണ്ടു പോകുന്നതിനു പിന്നില്‍ റഷ്യയ്ക്ക് മറ്റ് പല അജണ്ടയും ഉണ്ടെന്നാണ് നാറ്റോ സഖ്യവും യൂറോപ്യന്‍ രാജ്യങ്ങളും കരുതുന്നത്. യൂറോപ്പ് കീഴടക്കാനാണ് പുടിന്‍ തയ്യാറെടുക്കുന്നതെന്ന് ഇപ്പോള്‍ ഏറ്റവും അധികം വിലപിക്കുന്നതും ജര്‍മ്മനി ഉള്‍പ്പെടെയുള്ള രാജ്യങ്ങളാണ്.

ലോകത്തില്‍, ഏറ്റവും കൂടുതല്‍ ആണവായുധങ്ങള്‍ കൈവശമുള്ള രാജ്യമായതിനാല്‍, റഷ്യയുമായി ഒരു യുദ്ധ പ്രഖ്യാപനം നടത്താന്‍ അമേരിക്ക ഉള്‍പ്പെടെയുള്ള ഒരു രാജ്യവും തയ്യാറുമല്ല. യുക്രെയ്ന്‍ യുദ്ധത്തെ, റഷ്യന്‍ സൈനികര്‍ക്കുള്ള ഒരു പരിശീലനമായി കാണുന്ന വ്‌ളാഡിമിര്‍ പുടിന്റെ മാനസികാവസ്ഥയല്ല ഇറാനും ഇസ്രയേലിനുമുള്ളത്. ഈ രണ്ട് രാജ്യങ്ങള്‍ക്കും ഇപ്പോള്‍ നടക്കുന്ന പോരാട്ടം, നിലനില്‍പ്പിന്റെ പോരാട്ടമാണ്. അമേരിക്ക ഇതുവരെ ഇസ്രയേലിനു വേണ്ടി യുദ്ധമുഖത്ത് ഇറങ്ങിയിട്ടില്ലെങ്കിലും അമേരിക്കന്‍ ചേരിയുടെ വലിയ സാങ്കേതിക സഹായങ്ങള്‍ അവര്‍ക്ക് തീര്‍ച്ചയായും ലഭിക്കുന്നുണ്ട്. എന്നാല്‍ ഇറാനെ സംബന്ധിച്ച് ആ രാജ്യം ഒറ്റയ്ക്കാണ് പോരാടുന്നത്. സ്വയം നിര്‍മ്മിച്ച ആയുധങ്ങളും, മരണത്തെ ഭയക്കാത്ത സൈന്യവുമാണ് ഇറാന്റെ പ്രധാന കരുത്ത്. ഈ കരുത്തിലേക്ക്, റഷ്യയില്‍ നിന്നെത്തിയ ആയുധങ്ങളും, തീര്‍ച്ചയായും ഒരു ഗെയിംചെയ്ഞ്ചറാണ്.
ഡ്രോണുകള്‍ നല്‍കിയ ഇറാന് അത്യാധുനിക ആയുധ ശേഖരങ്ങള്‍ നല്‍കിയാണ് റഷ്യ സഹായിച്ചതെന്നാണ് മൊസാദ് ഉള്‍പ്പെടെ സംശയിക്കുന്നത്. ഇറാന്റെ ആത്മവിശ്വാസം കൂടാന്‍ ഇതും ഒരു പ്രധാന കാരണമാകാന്‍ തന്നെയാണ് സാധ്യത. ഇറാന്‍ – ഇസ്രയേല്‍ സംഘര്‍ഷത്തില്‍, ഇതിനകം തന്നെ നാണംകെട്ടിരിക്കുന്നത് ഇസ്രയേലാണ്. ആര്‍ക്കും തടുക്കാന്‍ കഴിയില്ലെന്ന് അവര്‍ ലോകത്തെ വിശ്വസിപ്പിച്ചിരുന്ന, മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്താണ്, ഇറാന്റെ മിസൈലുകള്‍ ഇസ്രയേലിലുടനീളം പതിച്ചിരിക്കുന്നത്. ഇസ്രയേല്‍ നടത്തിയ പ്രത്യാക്രമണത്തില്‍, ഇറാന്റെ മിസൈല്‍ ശേഖരത്തെ തൊടാന്‍ പോലും കഴിഞ്ഞിട്ടില്ലെന്ന് ഇറാന്‍ സൈന്യവും വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്.

ഇറാന്റെ മിസൈല്‍ ശേഖരങ്ങള്‍ എല്ലാം തന്നെ, ഭൂഗര്‍ഭ അറകളിലാണ് എന്നതാണ്, ഇവയെ സുരക്ഷിതമാക്കുന്നത്. മാത്രമല്ല, ഇസ്രയേലിനെ ആക്രമിക്കാന്‍ ഒരുയുദ്ധവിമാനത്തിന്റെ പോലും ആവശ്യമില്ലെന്നതും, ഇറാനെ സംബന്ധിച്ച് യുദ്ധമുഖത്ത് നേട്ടമാണ്. ഇറാഖ്, ജോര്‍ദ്ദാന്‍ എന്നീ രണ്ട് രാജ്യങ്ങളുടെ മുകളിലൂടെ പറന്നാണ്, കൃത്യതയോടെ ഇസ്രയേല്‍ നഗരങ്ങളെ ഇറാന്‍ ആക്രമിച്ചിരിക്കുന്നത്. അമേരിക്കയുടെ താഡ് പ്രതിരോധ സംവിധാനവും ഈ ആക്രമണത്തില്‍ പടമായിട്ടുണ്ട്. എത്രമാസം വേണമെങ്കിലും ഒറ്റയ്ക്ക് നിന്ന് യുദ്ധം ചെയ്യാനുള്ള ശേഷി ഇപ്പോഴും ഇറാനുണ്ട്. എന്നാല്‍, ഇസ്രയേലിനെ സംബന്ധിച്ച്, രണ്ട് മാസത്തില്‍ കൂടുതല്‍ പിടിച്ചു നില്‍ക്കാന്‍ അവര്‍ക്ക് സാധിക്കുകയില്ല. അതിന് പോലും, അമേരിക്കയുടെ സഹായവും ഇസ്രയേലിന് ആവശ്യമായി വരും. ഇതാണ് നിലവിലെ അവസ്ഥ.
അതേസമയം, അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ വധിക്കാന്‍ ഇറാന്‍ നീക്കം നടത്തിയതായ ഒരു വെളിപ്പെടുത്തലുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ഇപ്പോള്‍ രംഗത്ത് വന്നിട്ടുണ്ട്. ട്രംപിനെ പ്രകോപിപ്പിച്ച് അമേരിക്കയെ യുദ്ധത്തില്‍ ഇറക്കുക എന്നതാണ്, ഇതിലൂടെ ഇസ്രയേല്‍ ലക്ഷ്യമിടുന്നത്. എന്നാല്‍, ഇതു സംബന്ധിച്ച് കൂടുതല്‍ പ്രതികരണങ്ങളിലേക്ക് ഇറാന്‍ കടന്നിട്ടില്ല. ട്രംപും നെതന്യാഹുവും പ്ലാന്‍ ചെയ്ത ആക്രമണമാണ് ഇറാന് നേരെ നടന്നിരിക്കുന്നത് എന്നാണ്, ഇറാന്‍ കരുതുന്നത്. അതു കൊണ്ടു തന്നെ ട്രംപും അമേരിക്കയും അവരുടെ ടാര്‍ഗറ്റ് തന്നെയാണ്. ഇസ്രയേലിന്റെ ഒപ്പം കൂടി ആക്രമിക്കാന്‍ ശ്രമിച്ചാല്‍, പശ്ചിമേഷ്യയിലെ മുഴുവന്‍ അമേരിക്കന്‍ താവളങ്ങളും തകര്‍ത്ത് കളയുമെന്നാണ് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇസ്രയേലിലെ ഇറാന്റെ പ്രതികാരത്തിന്റെ ആഴമറിഞ്ഞ അമേരിക്ക, ആ സാഹസത്തിന് ഇനി മുതിരുമോ എന്നതാണ് കണ്ടറിയേണ്ടത്.

ഇറാനു നേരെ ആണവായുധം പ്രയോഗിക്കാന്‍ ഇസ്രയേല്‍ തീരുമാനിച്ചാല്‍, അത് സംഘര്‍ഷത്തിലേക്ക് നേരിട്ട് റഷ്യയെ കൊണ്ടു വരുന്നതിന് തുല്യമായാണ് മാറുക. പിന്നെ ഭൂപടത്തില്‍ തന്നെ ഇസ്രയേല്‍ എന്ന രാജ്യം ഉണ്ടാകണമെന്നില്ല. ഇസ്രയേല്‍ പദ്ധതി സംബന്ധിച്ച്, ഇറാന്‍ ഭരണകൂടം നിരന്തരമായാണ് റഷ്യയുമായി ആശയവിനിമയം നടത്തുന്നത്. അമേരിക്ക നേരിട്ട് യുദ്ധത്തില്‍ പങ്കാളിയാകുന്ന സാഹചര്യവും, ഇറാന് നേരെ ആണവായുധം പ്രയോഗിക്കാനുള്ള നീക്കവും ഉണ്ടായാല്‍, രംഗത്തിറങ്ങാനാണ് റഷ്യയുടെ തീരുമാനം. ഇക്കാര്യം ട്രംപിനെയും പുടിന്‍ അറിയിച്ചു കഴിഞ്ഞിട്ടുണ്ട്.
Also Read: ആണവശക്തികൾ ആയുധങ്ങൾ ആധുനികവൽക്കരിക്കുന്നു!
ഇതിനിടെ, വിവിധ രാജ്യങ്ങളിലെ ഇറാന്റെ പ്രോക്‌സി ഗ്രൂപ്പുകള്‍ വന്‍ ആക്രമണപദ്ധതി തന്നെ തയ്യാറാക്കുന്നതായ വിവരവും, ഇപ്പോള്‍ അമേരിക്കയുടെയും ഇസ്രയേലിന്റെയും രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച ചില സൂചനകള്‍, വിവിധ അന്താരാഷ്ട്ര മാധ്യമങ്ങളിലും പ്രത്യക്ഷപ്പെട്ട് തുടങ്ങിയിട്ടുണ്ട്. ഹോളിവുഡ് സിനിമകളില്‍ കാണുന്നത് പോലെ ടാര്‍ഗറ്റ് കേന്ദ്രങ്ങളില്‍ വലിയ രൂപത്തില്‍ മിന്നല്‍ ആക്രമണം നടത്താന്‍ ശേഷിയുള്ള ഗ്രൂപ്പുകളാണിത്. ഈ വിഭാഗവും ആക്ടീവായതോടെ, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശ്രദ്ധ പതിപ്പിക്കേണ്ട സാഹചര്യമാണ് അമേരിക്കയ്ക്കും സഖ്യകക്ഷികള്‍ക്കുമുള്ളത്. നിലവിലെ പ്രത്യേക സാഹചര്യത്തില്‍, അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സുരക്ഷയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇസ്രയേല്‍ പ്രധാനമന്ത്രിയാകട്ടെ, മകന്റെ വിവാഹം പോലും മാറ്റിവച്ച് ബങ്കറില്‍ തന്നെ തുടരുകയാണ് ചെയ്യുന്നത്. ഇറാനെ ആക്രമിച്ചത് വിഡ്ഢിത്തമായി പോയെന്ന ചിന്താഗതി ഇസ്രയേലിനകത്തും ഇപ്പോള്‍ ശക്തിപ്പെട്ടിട്ടുണ്ട്.
Express View
വീഡിയോ കാണാം