മനുഷ്യരേക്കാൾ കൂടുതൽ മഞ്ഞുപാളികളുള്ള ആ മണ്ണിൽ വൻശക്തികൾ എന്തിനാണ് വെടിമരുന്ന് നിറയ്ക്കുന്നത്? ഒരു വലിയ കൊടുങ്കാറ്റിന് മുൻപുള്ള നിശബ്ദതയിലാണ് ഗ്രീൻലാൻഡ്

ഗ്രീൻലാൻഡിനെ അമേരിക്കയുടെ ഭാഗമാക്കുക എന്ന ലക്ഷ്യം ട്രംപ് പരസ്യമായി പ്രഖ്യാപിച്ചതോടെ, അവിടെയുള്ള 57,000-ത്തോളം വരുന്ന ജനങ്ങൾ വലിയ ആശങ്കയിലാണ്.

മനുഷ്യരേക്കാൾ കൂടുതൽ മഞ്ഞുപാളികളുള്ള ആ മണ്ണിൽ വൻശക്തികൾ എന്തിനാണ് വെടിമരുന്ന് നിറയ്ക്കുന്നത്? ഒരു വലിയ കൊടുങ്കാറ്റിന് മുൻപുള്ള നിശബ്ദതയിലാണ് ഗ്രീൻലാൻഡ്
മനുഷ്യരേക്കാൾ കൂടുതൽ മഞ്ഞുപാളികളുള്ള ആ മണ്ണിൽ വൻശക്തികൾ എന്തിനാണ് വെടിമരുന്ന് നിറയ്ക്കുന്നത്? ഒരു വലിയ കൊടുങ്കാറ്റിന് മുൻപുള്ള നിശബ്ദതയിലാണ് ഗ്രീൻലാൻഡ്

റ്റ്ലാന്റിക് സമുദ്രത്തിനും ആർട്ടിക് സമുദ്രത്തിനും ഇടയിൽ മഞ്ഞുപാളികൾ പുതച്ചു കിടക്കുന്ന ഒരു ശാന്തമായ ഭൂമി. ആകാശത്തുനിന്ന് നോക്കിയാൽ തിളങ്ങുന്ന ഫ്യോർഡുകളും (Fjords) വെളുത്ത മലനിരകളും മാത്രം കാണുന്ന ഈ പ്രദേശം ഇന്ന് ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പോരാട്ടത്തിന്റെ വേദിയാണ്. ഗ്രീൻലാൻഡ്—ഡെന്മാർക്കിന്റെ കീഴിലുള്ള ഒരു സ്വയംഭരണ പ്രദേശം. ലോകം ഇന്ന് ഈ ദ്വീപിനെ ഉറ്റുനോക്കുന്നത് അതിന്റെ സൗന്ദര്യം കൊണ്ടല്ല, മറിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ‘ഗ്രീൻലാൻഡ് ദൗത്യം’ മൂലമാണ്.

അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് ഗ്രീൻലാൻഡ് അനിവാര്യമാണെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ നിലപാട്. ഇതിന്റെ ഭാഗമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അടുത്ത ആഴ്ച ഡാനിഷ് അധികൃതരുമായി കൂടിക്കാഴ്ച നടത്താനിരിക്കുകയാണ്. ഗ്രീൻലാൻഡിനെ അമേരിക്കയുടെ ഭാഗമാക്കുക എന്ന ലക്ഷ്യം ട്രംപ് പരസ്യമായി പ്രഖ്യാപിച്ചതോടെ, അവിടെയുള്ള 57,000-ത്തോളം വരുന്ന ജനങ്ങൾ വലിയ ആശങ്കയിലാണ്. “ഞങ്ങളെ ഞങ്ങളുടെ പാട്ടിന് വിടൂ” എന്നാണ് ഗ്രീൻലാൻഡുകാർക്ക് ലോകത്തോട് പറയാനുള്ളത്. വെനിസ്വേലയിൽ ട്രംപ് നടത്തിയ സൈനിക ഇടപെടലുകൾ കണ്ട ഗ്രീൻലാൻഡുകാർ, തങ്ങളെ അമേരിക്ക ബലം പ്രയോഗിച്ച് കൈക്കലാക്കുമോ എന്ന ഭീതിയിലാണ്.

യുകെ നയറിനെക്കാൾ ഒമ്പത് മടങ്ങ് വലിപ്പമുള്ള ഗ്രീൻലാൻഡിൽ ഭൂരിഭാഗവും വസിക്കുന്നത് തദ്ദേശീയരായ ‘ഇനൂട്ട്’ (Inuit) വിഭാഗക്കാരാണ്. ഭൂമിശാസ്ത്രപരമായി നോക്കിയാൽ ഗ്രീൻലാൻഡ് വടക്കേ അമേരിക്കയുടെ ഭാഗമാണ്. ഡെന്മാർക്കിന്റെ തലസ്ഥാനമായ കോപ്പൻഹേഗനേക്കാൾ 1000 മൈൽ അടുത്താണ് ഗ്രീൻലാൻഡിൽ നിന്ന് ന്യൂയോർക്ക് നഗരം. റഷ്യൻ മിസൈലുകൾക്ക് അമേരിക്കയിൽ എത്താനുള്ള ഏറ്റവും ചെറിയ പാത ഗ്രീൻലാൻഡിന് മുകളിലൂടെയാണ്. അതുകൊണ്ട് തന്നെ അമേരിക്കയുടെ മിസൈൽ പ്രതിരോധ പദ്ധതിയുട (Golden Dome System) ഭാഗമായി ഗ്രീൻലാൻഡ് നിർണ്ണായകമാണ്.

ഡെന്മാർക്കിന്റെ കോളനിയായിരുന്ന കാലത്തെ മുറിപ്പാടുകൾ ഇപ്പോഴും ഗ്രീൻലാൻഡുകാരുടെ മനസ്സിലുണ്ട്. 85 ശതമാനം ഗ്രീൻലാൻഡുകാരും അമേരിക്കയുടെ നിയന്ത്രണത്തിലാകുന്നതിനെ എതിർക്കുന്നു. മിക്കവരും ആഗ്രഹിക്കുന്നത് ഡെന്മാർക്കിൽ നിന്നുള്ള പൂർണ്ണ സ്വാതന്ത്ര്യമാണ്. എങ്കിലും, നിലവിൽ ഡെന്മാർക്ക് നൽകുന്ന സാമ്പത്തിക സഹായങ്ങൾ (Subsidies) ഗ്രീൻലാൻഡിന്റെ ക്ഷേമപ്രവർത്തനങ്ങൾക്ക് അനിവാര്യമാണ്. പ്രകൃതിവിഭവങ്ങളാൽ സമ്പന്നമാണെങ്കിലും ഇനൂട്ട് കമ്മ്യൂണിറ്റികളിൽ ദാരിദ്ര്യം ഇന്നും ഒരു വലിയ പ്രശ്നമാണ്.

ഗ്രീൻലാൻഡ് പാർലമെന്റിലെ വിദേശകാര്യ സമിതി കോ-ചെയർ പേഴ്സണായ പിപാലുക് ലിഞ്ച്-റാസ്മുസ്സൻ പറയുന്നത് തങ്ങളെ ലോകശക്തികൾ വെറും ചർച്ചാവിഷയമായി മാത്രം കാണുന്നു എന്നാണ്. തങ്ങളോട് സംസാരിക്കുന്നതിന് പകരം തങ്ങളെക്കുറിച്ച് മറ്റുള്ളവർ തീരുമാനമെടുക്കുന്നതിൽ അവർക്ക് അമർഷമുണ്ട്. ഡെന്മാർക്ക് തങ്ങളെ രണ്ടാം തരം പൗരന്മാരായാണ് കാണുന്നതെന്നും അവർ ആരോപിക്കുന്നു. എന്നിരുന്നാലും, ഈ അന്താരാഷ്ട്ര ശ്രദ്ധയെ ഗ്രീൻലാൻഡിന്റെ പ്രാധാന്യം വർദ്ധിപ്പിക്കാനും കൂടുതൽ ബിസിനസ്സ് അവസരങ്ങൾ കൊണ്ടുവരാനും ഉപയോഗിക്കണമെന്നാണ് ലിഞ്ച്-റാസ്മുസ്സന്റെ പക്ഷം.

Also Read: പെന്റഗണിലെ പിസ്സ ബോക്സുകൾ പറയുന്ന രഹസ്യം; വെനസ്വേലയിലെ അമേരിക്കൻ അധിനിവേശത്തിന് പിന്നിലെ എണ്ണക്കച്ചവടത്തിന്റെ കഥ

1951-ലെ കരാർ പ്രകാരം ഗ്രീൻലാൻഡിൽ എത്ര സൈനികരെ വേണമെങ്കിലും വിന്യസിക്കാൻ അമേരിക്കയ്ക്ക് അനുവാദമുണ്ട്. നിലവിൽ അവിടെയുള്ള അമേരിക്കൻ ബേസിൽ ഏകദേശം 200 സൈനികർ മാത്രമാണുള്ളത്. ശീതയുദ്ധകാലത്ത് ഇത് 10,000 വരെയായിരുന്നു. ആർട്ടിക് മേഖലയിലെ റഷ്യയുടെയും ചൈനയുടെയും സ്വാധീനം വർദ്ധിച്ചതോടെയാണ് അമേരിക്ക വീണ്ടും ഗ്രീൻലാൻഡിലേക്ക് കണ്ണ് വെച്ചത്. റഷ്യൻ മിസൈലുകളെ തകർക്കാനുള്ള ‘മിസൈൽ ഇന്റർസെപ്റ്ററുകൾ’ ഇവിടെ സ്ഥാപിക്കാനാണ് അമേരിക്ക ആലോചിക്കുന്നത്.

റഷ്യയും ചൈനയും ആർട്ടിക് മേഖലയിൽ തങ്ങളുടെ സൈനിക-സാമ്പത്തിക സാന്നിധ്യം വർദ്ധിപ്പിച്ചു വരികയാണ്. മഞ്ഞുപാളികൾ ഉരുകുന്നതോടെ ആർട്ടിക് കടലിലൂടെ പുതിയ വ്യാപാര പാതകൾ തുറക്കപ്പെടുന്നു. ഇത് യൂറോപ്പിലേക്കുള്ള ദൂരം കുറയ്ക്കാൻ ചൈനയെ സഹായിക്കും. ഗ്രീൻലാൻഡ് 2023-ൽ ബീജിംഗിൽ തങ്ങളുടെ ഓഫീസ് തുറന്നത് അമേരിക്കയെ ചൊടിപ്പിച്ചിട്ടുണ്ട്. ചൈനീസ് ഭീഷണി ഉയർത്തിക്കാട്ടി ഗ്രീൻലാൻഡ് പിടിച്ചെടുക്കാൻ അമേരിക്ക ശ്രമിക്കുകയാണെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം ഇതിനെക്കുറിച്ച് പ്രതികരിച്ചത്.

ഗ്രീൻലാൻഡ് വിൽക്കാനുള്ളതല്ലെന്ന് അവിടുത്തെ രാഷ്ട്രീയക്കാർ ആവർത്തിച്ചു പറയുന്നു. എന്നാൽ ബിസിനസ്സ് പങ്കാളിത്തത്തിന് അവർ തയ്യാറാണ്. 4,000 കിലോമീറ്റർ അകലെയുള്ള ഡെന്മാർക്കിൽ നിന്ന് സാധനങ്ങൾ ഇറക്കുമതി ചെയ്യുന്നതിനേക്കാൾ ഗ്രീൻലാൻഡിന് ലാഭകരം അടുത്തുള്ള അമേരിക്കയിൽ നിന്ന് വ്യാപാരം നടത്തുന്നതാണ്. ഖനനം, വ്യാപാരം എന്നീ മേഖലകളിൽ അമേരിക്കയുമായി സഹകരിക്കാൻ ഗ്രീൻലാൻഡ് തയ്യാറാണെങ്കിലും അത് ഒരു തുല്യ പങ്കാളിത്തമാകണമെന്ന് അവർ ആഗ്രഹിക്കുന്നു.

ബ്രിട്ടൻ പ്രധാനമന്ത്രി കീർ സ്റ്റാർമർ ഉൾപ്പെടെയുള്ള നേതാക്കൾ അമേരിക്കയുമായി ഈ വിഷയത്തിൽ ചർച്ചകൾ നടത്തുന്നുണ്ട്. ആർട്ടിക് മേഖലയിൽ സംഘർഷം ഒഴിവാക്കി സമാധാനം നിലനിർത്തുക എന്നതായിരുന്നു ദശാബ്ദങ്ങളായുള്ള നയം. എന്നാൽ അമേരിക്കയുടെ ഏകപക്ഷീയമായ നീക്കങ്ങൾ ഈ ബാലൻസ് തകർക്കുമോ എന്ന് ലോകം ഭയപ്പെടുന്നു. ആർട്ടിക് കൗൺസിലിലെ രാജ്യങ്ങൾക്കിടയിൽ ഒരു ബലപരീക്ഷണം തുടങ്ങിയാൽ അത് ലോകസമാധാനത്തിന് തന്നെ ഭീഷണിയാകും.

ഗ്രീൻലാൻഡിലെ നഗരങ്ങളിൽ രാത്രി മഞ്ഞ് വീഴുമ്പോൾ, അവിടുത്തെ ജനങ്ങൾ ആലോചിക്കുന്നത് തങ്ങളുടെ ഭാവി എന്താകുമെന്നാണ്. തങ്ങളുടെ മണ്ണിലെ സമ്പന്നമായ ധാതുക്കളും തന്ത്രപ്രധാനമായ സ്ഥാനവും അവർക്ക് അനുഗ്രഹത്തിന് പകരം ഒരു ശാപമായി മാറുമോ? ട്രംപിന്റെയും മാർക്കോ റൂബിയോയുടെയും തീരുമാനങ്ങൾക്കായി ഗ്രീൻലാൻഡ് കാത്തിരിക്കുകയാണ്. പക്ഷേ, ആത്യന്തികമായി ആ മണ്ണിലെ വിധി തീരുമാനിക്കേണ്ടത് അവിടെ വസിക്കുന്ന 57,000 മനുഷ്യരാകണം എന്ന യാഥാർത്ഥ്യം ലോകശക്തികൾ വിസ്മരിക്കരുത്.

Share Email
Top