അയോധ്യ രാമക്ഷേത്രത്തിലേക്ക് ലഭിച്ച കോടിക്കണക്കിന് രൂപയും വെള്ളിക്കട്ടികളും കാണാതായ സംഭവത്തിൽ ബിജെപി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ആം ആദ്മി പാർട്ടി കൺവീനർ അരവിന്ദ് കെജ്‌രിവാൾ രംഗത്ത്. കോടിക്കണക്കിന് രൂപയുടെ സംഭാവന മോഷ്ടിക്കപ്പെട്ടിട്ടും കേസ് രജിസ്റ്റർ ചെയ്യാനോ എഫ്ഐആർ ഫയൽ ചെയ്യാനോ അധികൃതർ തയ്യാറായിട്ടില്ലെന്ന് അദ്ദേഹം ആരോപിച്ചു. സർക്കാർ ആരെയാണ് സംരക്ഷിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും, കുറ്റക്കാർ എത്ര ഉന്നതരാണെങ്കിലും അവരെ ജയിലിലടയ്ക്കണമെന്നും അദ്ദേഹം എക്സിലൂടെ ആവശ്യപ്പെട്ടു.
ഈ തട്ടിപ്പിൽ ഉന്നതർക്ക് പങ്കുണ്ടെന്നും, നടപടി സ്വീകരിച്ചാൽ സർക്കാർ വീണുപോകുമെന്ന ഭയമാണ് അന്വേഷണം വൈകിപ്പിക്കുന്നതെന്നും കെജ്‌രിവാൾ വീഡിയോ സന്ദേശത്തിൽ ചൂണ്ടിക്കാട്ടി. രാമക്ഷേത്രം കോടിക്കണക്കിന് ഹിന്ദുക്കളുടെ വിശ്വാസകേന്ദ്രമാണെന്നും, ഭക്തരുടെ വിശ്വാസമാണോ സർക്കാരിന്റെ നിലനിൽപ്പാണോ പ്രധാനമെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം, സംഭവത്തിൽ മൂന്നംഗ പ്രത്യേക അന്വേഷണ സംഘം അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. 200 കോടിയോളം രൂപ വരെ കാണാതായിട്ടുണ്ടാകാമെന്നാണ് പ്രാഥമിക നിഗമനം. കാണിക്ക എണ്ണുന്ന അഞ്ച് ജീവനക്കാരെ എസ്ഐടി ഇതിനകം ചോദ്യം ചെയ്തു. ലഖ്നൗ ഡിവിഷണൽ കമ്മീഷണർ വിജയ് വിശ്വാസ് പന്ത്, റേഞ്ച് ഐജി കിരൺ എസ്, ധനകാര്യ സ്പെഷ്യൽ സെക്രട്ടറി നീൽ രത്തൻ എന്നിവരടങ്ങുന്ന സമിതിയാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്. വിഷയത്തിൽ ഭക്തരുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന പ്രസ്താവനകളിൽ നിന്ന് വിട്ടുനിൽക്കാൻ രാഷ്ട്രീയ പാർട്ടികളോട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഭ്യർത്ഥിച്ചു. അന്വേഷണ റിപ്പോർട്ട് ലഭിക്കുന്നതിനായി 15 ദിവസം കാത്തിരിക്കണമെന്നും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു.





