നോട്ടയ്‌ക്ക് കൂടുതൽ വോട്ട് കിട്ടിയാൽ എന്തുചെയ്യും?; ഇലക്ഷൻ കമ്മിഷന് സുപ്രീംകോടതിയുടെ നോട്ടീസ്

നോട്ടയ്‌ക്ക് കൂടുതൽ വോട്ട് കിട്ടിയാൽ എന്തുചെയ്യും?; ഇലക്ഷൻ കമ്മിഷന് സുപ്രീംകോടതിയുടെ നോട്ടീസ്

ഡൽഹി: രണ്ടാംഘട്ട ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ ശ്രദ്ധേയമായൊരു ഹർജിയിൽ സുപ്രീംകോടതി തിരഞ്ഞെടുപ്പ് കമ്മിഷന് നോട്ടീസയച്ചിരിക്കുകയാണ്. ഒരു മണ്ഡലത്തിൽ സ്ഥാനാർത്ഥികളെക്കാൾ കൂടുതൽ വോട്ട് നോട്ടയ്‌ക്ക് ലഭിക്കുകയാണെങ്കിൽ ആ തിരഞ്ഞെടുപ്പ് അസാധുവാക്കണമെന്നും വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നുമാണ് ഹർജി. ശിവ് ഖേര എന്ന മോട്ടിവേഷണൽ പ്രാസംഗികനാണ് പൊതുതാൽപര്യ ഹർജി കോടതിയിൽ സമർപ്പിച്ചത്. നോട്ടയെക്കാൾ കുറവ് വോട്ട് രേഖപ്പെടുത്തുന്ന എല്ലാ സ്ഥാനാർത്ഥികളെയും അഞ്ച് വർഷത്തേക്ക് മത്സരിക്കുന്നതിൽ നിന്ന് വിലക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.

ഒരു സാങ്കൽപിക സ്ഥാനാർത്ഥി എന്ന നിലയിൽ നോട്ടയ്‌ക്ക് മതിയായ പ്രശസ്‌തി നൽകാൻ നടപടി വേണമെന്നാണ് ഹർജിക്കാരന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ ആവശ്യപ്പെടുന്നത്. സൂറത്ത് ലോക്‌‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയുടെ വിജയം ചൂണ്ടിക്കാട്ടിയ ഹർജിക്കാരൻ ഇത്തരത്തിൽ ഒരു സ്ഥാനാർത്ഥി മാത്രമെങ്കിലും വിജയിച്ചതായി അനുവദിക്കരുതെന്നും നോട്ട എന്നാൽ സ്ഥാനാ‌ർത്ഥിയെ നിഷേധിക്കാനുള്ള അവസരമാണെന്നും അത് നൽകണമെന്നും ആവശ്യപ്പെടുന്നു.

രാഷ്‌ട്രീയ പാർട്ടികൾക്ക് അവരുടെ മികച്ച സ്ഥാനാർത്ഥികളെ മത്സരത്തിനിറക്കാനുള്ള അവസരമാണ് നോട്ടയെന്നും ചില മണ്ഡലങ്ങളിൽ എല്ലാ സ്ഥാനാർത്ഥികളും ക്രിമിനൽ കേസിൽ പ്രതികളാണ് എന്നും ഇത്തരക്കാർക്കെതിരായ ആയുധമാണ് നോട്ടയെന്നും ഹ‌ർജിയിൽ പറയുന്നു. ഇലക്ഷൻ കമ്മിഷന്റെ അവബോധമില്ലായ്‌മ പ്രശ്‌നബാധിതമായ രാജ്യത്തെ രാഷ്‌ട്രീയ സമ്പ്രദായത്തിനെതിരായി പ്രതികരിക്കാൻ ജനങ്ങൾ നോട്ടയെ ഉപയോഗിക്കുന്നതിനെ പരാജയപ്പെടുത്തിയെന്നും ഹർജിയിലുണ്ട്.

ചീഫ് ജസ്‌റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ‘തിരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന് എന്താണ് പറയാനുള്ളതെന്ന് നമുക്ക് കാണാം.’ ചീഫ് ജസ്‌റ്റിസ് പറഞ്ഞു.

Top