കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരോടുള്ള കേന്ദ്ര അവഗണനക്കെതിരെ എൽഡിഎഫ് ഇന്ന് ഡൽഹിയിൽ രാപ്പകൽ സമരം നടത്തും. നരേന്ദ്ര മോദി സർക്കാരിനെതിരെ പ്രത്യക്ഷ പ്രതിഷേധത്തിനാണ് എൽഡിഎഫ് ഒരുങ്ങുന്നത്. രാവിലെ 10 മണിയോടെ കേരള ഹൗസിൽ നിന്ന് ആരംഭിക്കുന്ന പ്രതിഷേധ സമരം അഖിലേന്ത്യ കിസാൻ സഭ ജനറൽ സെക്രട്ടറി വിജു കൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
എൽഡിഎഫ് വയനാട് ജില്ലാ കൺവീനർ സി കെ ശശീന്ദ്രന്റെ നേതൃത്വത്തിലുള്ള സമര സമിതിയാണ് സമരം സംഘടിപ്പിക്കുന്നത്. എംപിമാരായ ഡോ.ജോൺ ബ്രിട്ടാസ്, വി. ശിവദാസൻ, തുടങ്ങിയവരും സമരത്തിൽ ഉണ്ടാകും. പ്രകടനം പൊലീസ് തടയുകയാണെങ്കിൽ തടയുന്ന സ്ഥലത്ത് കുത്തിയിരുന്ന് സമരം തുടരുമെന്നാണ് നേതാക്കൾ അറിയിച്ചിരിക്കുന്നത്.
Also Read: സംസ്ഥാനത്തെ പാർട്ടിയെ നയിക്കുന്നത് കൂട്ടായ നേതൃത്വമാണ്: തിരുവഞ്ചൂർ രാധാകൃഷ്ണൻ
ദുരന്തബാധിതർ ഉൾപ്പെടെ 165 പേർ സമരത്തിൽ പങ്കെടുക്കും. വയനാട്ടിലെ ദുരന്തനിവാരണത്തിന് സംസ്ഥാനം ആവശ്യപ്പെട്ട 2,000 കോടി രൂപ അനുവദിക്കുക, ദുരന്തബാധിതരുടെ കടം എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയാണ് എൽഡിഎഫ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തുമെന്നാണ് പ്രഖ്യാപനമെങ്കിലും സമരം ജന്തർ മന്തറിൽ മാത്രമേ അനുവദിക്കു എന്ന നിലപാടിലാണ് ഡൽഹി പൊലീസ്.