മാലിന്യം ഇനി വെറും ബാധ്യതയല്ല, സ്വർണ്ണഖനി; ഹരിതകർമസേനയ്ക്ക് അഞ്ചുവർഷത്തിനിടെ ലഭിച്ചത് 40 കോടിയിലേറെ രൂപ

പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങൾ മൂല്യവർധിത ഉത്പന്നങ്ങളാക്കി മാറ്റുന്ന ക്ലീൻ കേരള കമ്പനി വഴിയാണ് ഈ നേട്ടം സാധ്യമായത്

മാലിന്യം ഇനി വെറും ബാധ്യതയല്ല, സ്വർണ്ണഖനി; ഹരിതകർമസേനയ്ക്ക് അഞ്ചുവർഷത്തിനിടെ ലഭിച്ചത് 40 കോടിയിലേറെ രൂപ
മാലിന്യം ഇനി വെറും ബാധ്യതയല്ല, സ്വർണ്ണഖനി; ഹരിതകർമസേനയ്ക്ക് അഞ്ചുവർഷത്തിനിടെ ലഭിച്ചത് 40 കോടിയിലേറെ രൂപ

മാലിന്യം വെറുമൊരു ബാധ്യതയല്ല, മറിച്ച് വരുമാനമാർഗ്ഗമാണെന്ന് തെളിയിക്കുകയാണ് കേരളം. മാലിന്യശേഖരണത്തിൽ ഏർപ്പെട്ടിരിക്കുന്ന ഹരിതകർമസേനയ്ക്ക് കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ലഭിച്ചത് 40.06 കോടി രൂപയാണ്. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങൾ മൂല്യവർധിത ഉത്പന്നങ്ങളാക്കി മാറ്റുന്ന ക്ലീൻ കേരള കമ്പനി വഴിയാണ് ഈ നേട്ടം സാധ്യമായത്.

മാലിന്യസംസ്‌കരണ പ്രവർത്തനങ്ങൾ ശക്തമാക്കിയതോടെ ഹരിതകർമസേനാംഗങ്ങളുടെ വരുമാനത്തിലും വലിയ വർദ്ധനവുണ്ടായി. മലപ്പുറം ജില്ലയിലെ ഒരു സേനാംഗത്തിന് മാസം 60,000 രൂപയിലധികം വരുമാനം ലഭിക്കുന്ന സാഹചര്യമുണ്ടായി എന്നത് ഈ മാതൃകയുടെ വിജയത്തെ കാണിക്കുന്നു. 2025-26 സാമ്പത്തികവർഷം മാത്രം 66.40 കോടി രൂപയുടെ വിറ്റുവരവാണ് ക്ലീൻ കേരള കമ്പനി നേടിയത്. ഇതിൽ 10.16 കോടി രൂപ ലാഭവും, 12 കോടി രൂപ ഹരിതകർമസേനയ്ക്കുള്ള വിഹിതവുമായിരുന്നു.

Also Read:അവിശ്വാസ പ്രമേയ നീക്കത്തിനിടെ പാലാ നഗരസഭയിൽ അസാധാരണ ട്വിസ്റ്റ്; നാല് ദിവസം തുടർച്ചയായി യോഗം വിളിച്ച് ചെയർപേഴ്സൺ!

2021-ന് ശേഷമാണ് മാലിന്യശേഖരണത്തിൽ ക്ലീൻ കേരള കമ്പനി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. കമ്പനിയുടെ ഇടപെടലിലൂടെ ഇതുവരെ 2,80,491 ടൺ അജൈവമാലിന്യമാണ് ശേഖരിച്ചത്. ഇതിൽ ബഹുഭൂരിഭാഗവും കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിലാണ് സംഭരിച്ചത്. ശേഖരിച്ച മാലിന്യങ്ങളിൽ നിന്ന് 3,079 മെട്രിക് ടൺ ഷ്രെഡഡ് പ്ലാസ്റ്റിക് റോഡ് നിർമ്മാണത്തിനായി തദ്ദേശസ്ഥാപനങ്ങൾക്കും പൊതുമരാമത്ത് വകുപ്പിനും കൈമാറി. ഇത് ഉപയോഗിച്ച് സംസ്ഥാനത്ത് 7,249 കിലോമീറ്റർ റോഡുകൾ നിർമ്മിക്കാൻ സാധിച്ചു.

മാലിന്യസംസ്‌കരണ സംവിധാനങ്ങൾ കൂടുതൽ വിപുലപ്പെടുത്താനാണ് അധികൃതരുടെ നീക്കം. ഇതിന്റെ ഭാഗമായി കൊല്ലം, എറണാകുളം, പാലക്കാട്, കണ്ണൂർ ജില്ലകളിൽ സാനിറ്ററി മാലിന്യസംസ്‌കരണത്തിനായി മേഖലാ പ്ലാന്റുകൾ സ്ഥാപിക്കും. കൂടാതെ, പ്ലാസ്റ്റിക്കിനെ ഗ്രാന്യൂളുകളാക്കി മാറ്റുന്ന പത്തനംതിട്ട കുന്നന്താനത്തെ ആദ്യ പൊതുമേഖലാ സംരംഭമായ ‘ഹരിതപാർക്കും’ കമ്പനിയുടെ കീഴിൽ മികച്ച രീതിയിൽ പ്രവർത്തിച്ചുവരുന്നു. മാലിന്യവിമുക്തമായ കേരളം എന്നതിനൊപ്പം, തൊഴിലും വരുമാനവും ഉറപ്പുവരുത്തുന്ന സുസ്ഥിരമായ മാതൃകയായി ഈ പ്രവർത്തനങ്ങൾ മാറുകയാണ്.

NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (AI SOURCES)

Share Email
Top