പശ്ചിമേഷ്യയിലെ യുദ്ധമേഘങ്ങൾ വിപണിക്ക് തിരിച്ചടിയായി; ഓഹരികൾ കൂപ്പുകുത്തി, ബാങ്കിംഗ് മേഖലയിൽ വൻ തകർച്ച!

നിഫ്റ്റി ഫാർമ സൂചിക 1.12 ശതമാനവും ഹെൽത്ത്‌കെയർ സൂചിക 0.97 ശതമാനവും നേട്ടം കൈവരിച്ചു

പശ്ചിമേഷ്യയിലെ യുദ്ധമേഘങ്ങൾ വിപണിക്ക് തിരിച്ചടിയായി; ഓഹരികൾ കൂപ്പുകുത്തി, ബാങ്കിംഗ് മേഖലയിൽ വൻ തകർച്ച!
പശ്ചിമേഷ്യയിലെ യുദ്ധമേഘങ്ങൾ വിപണിക്ക് തിരിച്ചടിയായി; ഓഹരികൾ കൂപ്പുകുത്തി, ബാങ്കിംഗ് മേഖലയിൽ വൻ തകർച്ച!

ശ്ചിമേഷ്യയിൽ വീണ്ടും പുകയുന്ന യുദ്ധഭീതിയും ക്രൂഡ് ഓയിൽ വിലയിലുണ്ടായ കുതിച്ചുചാട്ടവും ഇന്ത്യൻ ഓഹരി വിപണിയിൽ കനത്ത സമ്മർദ്ദമാണ് സൃഷ്ടിച്ചിരിക്കുന്നത്. അമേരിക്ക-ഇറാൻ സംഘർഷം രൂക്ഷമായതോടെ നിക്ഷേപകർ ജാഗ്രതാ നിലപാടിലേക്ക് മാറിയതാണ് വ്യാപാരത്തിൽ പ്രതിഫലിച്ചത്. ഇതിനുപുറമെ, ജൂൺ പാദത്തിലെ വരുമാന കണക്കുകൾ പുറത്തുവരാനിരിക്കുന്നതും വിപണിയെ കൂടുതൽ അനിശ്ചിതത്വത്തിലാക്കി. വ്യാപാരത്തിന്റെ തുടക്കത്തിൽ തന്നെ ബാങ്കിംഗ്, ഓട്ടോ, ഫിനാൻഷ്യൽ, ഓയിൽ & ഗ്യാസ് മേഖലകളിലെ ഓഹരികളിൽ വിൽപന സമ്മർദ്ദം ശക്തമായിരുന്നു.

ബിഎസ്ഇ സെൻസെക്സ് 538.32 പോയിന്റ് ഇടിഞ്ഞ് 77,642.40 എന്ന നിലയിലും, നിഫ്റ്റി 50 സൂചിക 171.95 പോയിന്റ് നഷ്ടത്തിൽ 24,226.75 എന്ന നിലയിലുമാണ് ക്ലോസ് ചെയ്തത്. വിപണിയിലെ ചാഞ്ചാട്ടം വെളിപ്പെടുത്തുന്ന ഇന്ത്യ VIX സൂചിക 6.86 ശതമാനം ഉയർന്ന് 12.45-ൽ എത്തി. ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 2.6 ശതമാനം ഉയർന്ന് 76.1 ഡോളറായി ഉയർന്നതും നിക്ഷേപകരിൽ ആശങ്കയുണ്ടാക്കി.

Also Read:സംസ്ഥാനത്ത് സ്വർണവില ഇടിഞ്ഞു; പവന് 560 രൂപ കുറഞ്ഞു, പക്ഷെ മുന്നിലുള്ളത് യുദ്ധത്തിന്റെ അനിശ്ചിതത്വം!

അതേസമയം, വിപണിയിലെ പൊതുവായ തകർച്ചയ്ക്കിടയിലും ഫാർമ ഓഹരികൾ മികച്ച പ്രകടനമാണ് നടത്തിയത്. നിഫ്റ്റി ഫാർമ സൂചിക 1.12 ശതമാനവും ഹെൽത്ത്‌കെയർ സൂചിക 0.97 ശതമാനവും നേട്ടം കൈവരിച്ചു. സൺ ഫാർമ, എച്ച്‌സിഎൽ ടെക്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾക്ക് നേട്ടമുണ്ടാക്കാൻ സാധിച്ചപ്പോൾ, ഇൻഡിഗോ, ഏഷ്യൻ പെയിന്റ്സ്, ബജാജ് ഫിനാൻസ്, റിലയൻസ് ഇൻഡസ്ട്രീസ്, എസ്ബിഐ തുടങ്ങിയ പ്രധാന ഓഹരികൾ നഷ്ടം രേഖപ്പെടുത്തി.

വിപണി നിലവിലെ ആരോഗ്യകരമായ ഏകീകരണ ഘട്ടത്തിലാണെന്നും, 24,000-24,200 സപ്പോർട്ട് ബാൻഡിന് മുകളിൽ സൂചിക നിലനിൽക്കുന്നിടത്തോളം കാലം വിപണിയുടെ മൊത്തത്തിലുള്ള ബുള്ളിഷ് ഘടനയ്ക്ക് തകരാറില്ലെന്നുമാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ. 24,500-24,600 ആണ് വിപണി നേരിടുന്ന പ്രധാന പ്രതിരോധം. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ അന്താരാഷ്ട്ര വിപണിയെയും ഊർജ്ജ വിതരണത്തെയും എങ്ങനെ ബാധിക്കുമെന്നത് വരുംദിവസങ്ങളിൽ വിപണിയുടെ ഗതിയെ നിർണ്ണയിക്കും. വിദേശ സ്ഥാപന നിക്ഷേപകരുടെ തുടർന്നുള്ള ഇടപെടലുകൾ വിപണിയുടെ തിരിച്ചുവരവിൽ നിർണ്ണായകമാകുമെന്നും എൻറിച്ച് മണി സിഇഒ പൊൻമുടി ആർ അഭിപ്രായപ്പെട്ടു.

NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (AI SOURCES)

Share Email
Top