കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിലെ ചരിത്രവിജയത്തിന് പിന്നാലെ മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള ചർച്ചകൾ കോൺഗ്രസിനുള്ളിൽ ചൂടുപിടിക്കുന്നു. തന്റെ ഡൽഹി സന്ദർശനം കേരളത്തിലെ വിഷയങ്ങൾക്കല്ലെന്നും മഹാരാഷ്ട്രയിലെ പാർട്ടി പുനഃസംഘടനാ ചർച്ചകൾക്കായിരുന്നുവെന്നും മുതിർന്ന നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി.
അഞ്ച് സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടന്നിട്ടും കേരളത്തിലെ കാര്യത്തിൽ മാത്രം ഇത്രയധികം ചർച്ചകൾ എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. നിരീക്ഷകർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഹൈക്കമാൻഡ് ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. എഐസിസി നിരീക്ഷകരായ മുകുൾ വാസ്നിക്കും അജയ് മാക്കനും തിരുവനന്തപുരത്തെത്തിയിട്ടുണ്ട്. എംഎൽഎമാരുടെ അഭിപ്രായം തേടിയ ശേഷം അവർ ഹൈക്കമാൻഡിന് റിപ്പോർട്ട് സമർപ്പിക്കും.
മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിൽ എംഎൽഎമാർക്ക് രഹസ്യമായി അഭിപ്രായം രേഖപ്പെടുത്താൻ അവസരം നൽകണമെന്ന് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. നിരീക്ഷകർ മാത്രമായിരിക്കണം ഈ ചർച്ചകളിൽ പങ്കെടുക്കേണ്ടതെന്നും, കേരളത്തിന്റെ ചുമതലയുള്ള ദീപാ ദാസ് മുൻഷിയുടെ സാന്നിധ്യം ഒഴിവാക്കണമെന്നും സതീശൻ പക്ഷം ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിലെ മികച്ച വിജയത്തിൽ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും എല്ലാ പ്രവർത്തകരെയും അഭിനന്ദിച്ചതായും ചെന്നിത്തല കൂട്ടിച്ചേർത്തു.






