കുവൈത്തിൽ റോഡ് സുരക്ഷയും ഗതാഗത അച്ചടക്കവും ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി ജനറൽ ട്രാഫിക് വകുപ്പ് ജലീബ് അൽ ഷുയൂഖ് പ്രദേശത്തെ വ്യാവസായിക വർക്ക്‌ഷോപ്പുകളിൽ വ്യാപകമായ സുരക്ഷാ പരിശോധന നടത്തി. വാണിജ്യ വ്യവസായ മന്ത്രാലയം, കുവൈത്ത് മുനിസിപ്പാലിറ്റി എന്നിവയുമായി ചേർന്നാണ് ഈ സംയുക്ത പരിശോധന നടത്തിയത്. ഈ ഓപ്പറേഷനിൽ, താമസ നിയമങ്ങൾ ലംഘിച്ച 23 പ്രവാസികളെ അധികൃതർ അറസ്റ്റ് ചെയ്തു. ഇവരെ നാടുകടത്താനുള്ള നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്. ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിൻ്റെ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ബദർ ഗാസി അൽ-ഖത്താൻ പരിശോധനയിൽ പങ്കെടുത്തു.
അതേസമയം ഈ പരിശോധനാ ക്യാമ്പയിനിൽ മൊത്തത്തിൽ 55 വ്യത്യസ്ത ഗതാഗത നിയമലംഘനങ്ങൾ അധികൃതർ രേഖപ്പെടുത്തി. നിയമം ലംഘിച്ച് പ്രവർത്തിച്ച വർക്ക്‌ഷോപ്പുകൾക്ക് വാണിജ്യ വ്യവസായ മന്ത്രാലയം പിഴ ചുമത്തുകയും മുന്നറിയിപ്പ് നൽകുകയും ചെയ്തു. പൊതു ക്രമസമാധാനം നിലനിർത്തുന്നതിനും റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും എല്ലാത്തരം നിയമലംഘനങ്ങളും പരിഹരിക്കുന്നതിനുമുള്ള ആഭ്യന്തര മന്ത്രാലയത്തിൻ്റെ പ്രതിബദ്ധതയാണ് ഈ സംയുക്ത പരിശോധനകൾ വ്യക്തമാക്കുന്നതെന്ന് ജനറൽ ട്രാഫിക് വകുപ്പ് അറിയിച്ചു.





