ദളപതി വിജയ് ചിത്രം ‘ജനനായക’ന്റെ റിലീസുമായി ബന്ധപ്പെട്ട സെൻസർ സർട്ടിഫിക്കറ്റ് വിവാദത്തിൽ നിർമ്മാതാക്കൾക്ക് വീണ്ടും തിരിച്ചടി. സിംഗിൾ ബെഞ്ച് ഉത്തരവ് മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തതിനെതിരെ നിർമ്മാതാക്കൾ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളി. വിഷയം മദ്രാസ് ഹൈക്കോടതിയിൽ തന്നെ ഉന്നയിക്കാനാണ് സുപ്രീം കോടതി നിർദ്ദേശിച്ചിരിക്കുന്നത്. ഹൈക്കോടതി കേസ് പരിഗണിക്കുന്ന സാഹചര്യത്തിൽ ഇടപെടുന്നത് ഉചിതമല്ലെന്നും കോടതി നിരീക്ഷിച്ചു.
സെൻസർ ബോർഡ് നിർദ്ദേശിച്ച മാറ്റങ്ങൾ വരുത്തിയിട്ടും സർട്ടിഫിക്കറ്റ് നൽകാതെ മനഃപൂർവ്വം റിലീസ് തടയുന്നു എന്നാരോപിച്ചാണ് നിർമ്മാതാക്കൾ കോടതിയെ സമീപിച്ചത്. ആദ്യം കേസ് പരിഗണിച്ച സിംഗിൾ ബെഞ്ച് സെൻസർ ബോർഡിനെ രൂക്ഷമായി വിമർശിക്കുകയും ചിത്രത്തിന് പ്രദർശനാനുമതി നൽകുകയും ചെയ്തിരുന്നു. എന്നാൽ ഇതിനെതിരെ ഉടൻ തന്നെ സെൻസർ ബോർഡ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് സ്റ്റേ ചെയ്തതോടെയാണ് ചിത്രം വീണ്ടും നിയമക്കുരുക്കിലായത്.
Also Read: ചിരിപ്പിക്കാൻ ജയറാമും കാളിദാസും; ‘ആശകൾ ആയിരം’ ഗ്ലിംപ്‌സ് പുറത്ത്!
സെൻസർ ബോർഡിന്റെ നടപടികളിൽ അട്ടിമറി നടന്നെന്ന് നിർമ്മാതാവ് വെങ്കട്ട് കെ. നാരായണ ആരോപിച്ചു. മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ജനുവരി 21-ന് കേസ് വീണ്ടും പരിഗണിക്കാനിരിക്കുകയാണ്. അതുവരെ ചിത്രത്തിന്റെ റിലീസ് അനിശ്ചിതത്വത്തിൽ തുടരും.






