ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യുടെ രാഷ്ട്രീയ പ്രയാണം മുഖ്യമന്ത്രി പദവിയിൽ ഒതുങ്ങില്ലെന്നും അദ്ദേഹം ഭാവിയിൽ രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുമെന്നും പ്രവചനം. വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയാകുമെന്ന് നേരത്തെ കൃത്യമായി പ്രവചിച്ച് ശ്രദ്ധേയനായ ജ്യോത്സ്യൻ രാധൻ പണ്ഡിറ്റ് വെട്രിവേലാണ് പുതിയ പ്രവചനവുമായി വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.
വിജയ് ഇന്ത്യയുടെ പ്രധാനമന്ത്രിയാകാൻ വിധിക്കപ്പെട്ടയാളാണെന്നും അദ്ദേഹത്തിന്റെ ജാതകത്തിന് നിലവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജാതകവുമായി ഏറെ സാമ്യതകളുണ്ടെന്നുമാണ് രാധൻ പണ്ഡിറ്റിന്റെ അവകാശവാദം. മുഖ്യമന്ത്രിപദവിയിൽ മാത്രം ഒതുങ്ങാതെ അദ്ദേഹം രാജ്യത്തിന്റെ പരമോന്നത ഭരണനേതൃത്വത്തിലേക്ക് ഉയരുമെന്നും അടുത്ത 30-40 വർഷത്തേക്ക് രാഷ്ട്രീയത്തിൽ വിജയ്ക്ക് ശക്തരായ എതിരാളികൾ ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിജയ്‌യുടെ രാഷ്ട്രീയയാത്രയുടെ തുടക്കം മാത്രമാണിത്. നരേന്ദ്ര മോദിയെപ്പോലെ തന്നെ ഭരണകൂടത്തിന്റെ താഴെത്തട്ടിലുള്ള പദവികൾ വഹിക്കാതെ, സജീവ രാഷ്ട്രീയത്തിൽ പ്രവേശിച്ച ഉടൻ തന്നെ നേരിട്ട് മുഖ്യമന്ത്രിപദത്തിലെത്താൻ വിജയ്ക്ക് സാധിച്ചു. 2001-ൽ മോദി ആദ്യമായി ഗുജറാത്ത് മുഖ്യമന്ത്രിയായ അതേ പ്രായത്തിലാണ് വിജയ്‌യും തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയാകുന്നത്. ഗുജറാത്ത് ഭരണാധികാരി എന്ന നിലയിൽ നിന്ന് അതിവേഗമാണ് മോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയായി ഉയർന്നത്. സമാനമായ ഒരു രാഷ്ട്രീയ പാതയാണ് വിജയ്ക്കും മുന്നിലുള്ളതെന്ന് രാധൻ പണ്ഡിറ്റ് അവകാശപ്പെടുന്നു.
നേരത്തെ രാധൻ പണ്ഡിറ്റിനെ മുഖ്യമന്ത്രി വിജയ്‌യുടെ ഓഫീസിലെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി (സി.എം.ഒ.) പദവിയിൽ നിയമിച്ചിരുന്നു. എന്നാൽ സഖ്യകക്ഷികളിൽ നിന്ന് കടുത്ത എതിർപ്പ് ഉയർന്നതിനെത്തുടർന്ന് പിന്നീട് ഈ നിയമനം റദ്ദാക്കുകയായിരുന്നു.






