‘ജനനായകൻ’ നേരിടുന്ന സെൻസർ പ്രതിസന്ധി പരിഹരിക്കാൻ നിർമ്മാതാക്കളായ കെ.വി.എൻ പ്രൊഡക്ഷൻസ് സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഹർജിയിൽ അടിയന്തര പരിഗണന ലഭിച്ചില്ല. മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ നൽകിയ അപ്പീൽ ചീഫ് ജസ്റ്റിസിന് മുൻപാകെ ഇന്നും പരാമർശിക്കാൻ സാധിച്ചില്ല. നാളെ മകരസംക്രാന്തി പ്രമാണിച്ച് കോടതിക്ക് അവധിയായതിനാൽ കേസ് മറ്റന്നാൾ (വ്യാഴാഴ്ച) പരിഗണിക്കാനാണ് സാധ്യത. കേസിൽ തങ്ങളുടെ ഭാഗം കേൾക്കാതെ ഉത്തരവ് പുറപ്പെടുവിക്കരുതെന്ന് ആവശ്യപ്പെട്ട് സെൻസർ ബോർഡ് തടസ്സഹർജിയും നൽകിയിട്ടുണ്ട്.
‘ജനനായകൻ’ വൈകുന്ന സാഹചര്യത്തിൽ ആരാധകർക്ക് ആശ്വാസമായി പ്രഖ്യാപിച്ചിരുന്ന ‘തെരി’യുടെ റീ-റിലീസ് താൽക്കാലികമായി മാറ്റിവെച്ചു. ഈ മാസം 15-ന് നിശ്ചയിച്ചിരുന്ന റിലീസ്, പൊങ്കൽ സീസണിൽ ഇറങ്ങുന്ന മറ്റ് ചിത്രങ്ങളുടെ നിർമ്മാതാക്കളുടെ അഭ്യർത്ഥന മാനിച്ചാണ് മാറ്റിയത്. അറ്റ്ലി സംവിധാനം ചെയ്ത ഈ ആക്ഷൻ ത്രില്ലർ 2016-ലാണ് പുറത്തിറങ്ങിയത്. വിജയ് ഇരട്ടഭാവങ്ങളിൽ തകർത്താടിയ ചിത്രം പത്ത് വർഷം പൂർത്തിയാക്കുന്ന വേളയിലാണ് വീണ്ടും തിയേറ്ററുകളിൽ എത്തിക്കാൻ പദ്ധതിയിട്ടത്.
Also Read: 21ന് സിനിമാ പണിമുടക്ക്! തിയേറ്ററുകൾ അടച്ചിടും, ഷൂട്ടിംഗ് തടസ്സപ്പെടും; സർക്കാരിനെതിരെ സിനിമാ സംഘടനകൾ
രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി വിജയ് അഭിനയിക്കുന്ന അവസാന ചിത്രമെന്ന നിലയിൽ വലിയ പ്രതീക്ഷയാണ് ‘ജനനായകൻ’ ഉയർത്തുന്നത്. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബോബി ഡിയോൾ, പൂജ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം മേനോൻ, മമിത ബൈജു എന്നിങ്ങനെ വൻ താരനിര അണിനിരക്കുന്നുണ്ട്. വെങ്കട്ട് കെ. നാരായണ നിർമ്മിക്കുന്ന ചിത്രത്തിന് അനിരുദ്ധ് രവിചന്ദറാണ് സംഗീതം നൽകുന്നത്. ദശകങ്ങൾ നീണ്ട തന്റെ സിനിമാ യാത്രയ്ക്ക് വിരാമമിടാൻ വിജയ് ഒരുങ്ങുമ്പോൾ ലോകമെമ്പാടുമുള്ള ആരാധകർ ഈ ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
ചിത്രത്തിന്റെ സാങ്കേതിക വിഭാഗത്തിലും പ്രഗത്ഭരായ നിരയാണ് അണിനിരക്കുന്നത്. സത്യൻ സൂര്യൻ ഛായാഗ്രഹണവും അനൽ അരശ് ആക്ഷനും നിർവ്വഹിക്കുന്നു. പൊങ്കൽ അവധിക്കാലത്ത് ചിത്രം തിയേറ്ററുകളിൽ എത്തിക്കാനായിരുന്നു നിർമ്മാതാക്കളുടെ പദ്ധതിയെങ്കിലും സെൻസർ ബോർഡുമായുള്ള നിയമപോരാട്ടം റിലീസിനെ അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്. തമിഴ്‌നാട്ടിൽ വ്യാഴാഴ്ച മുതൽ ഞായറാഴ്ച വരെയാണ് പൊങ്കൽ അവധി. കോടതിയിൽ നിന്നുള്ള അനുകൂല വിധിയിലൂടെ ചിത്രം എത്രയും വേഗം സ്‌ക്രീനിലെത്തുമെന്ന പ്രതീക്ഷയിലാണ് സിനിമാ ലോകം.






