കൊച്ചി: മംഗളവനം മുതല്‍ ദര്‍ബാര്‍ ഹാള്‍ വരെയുള്ള പ്രദേശങ്ങളെ സൈലന്റ് സോണാക്കി മാറ്റുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍. ഹൈക്കോടതി, വിവിധ കലാലയങ്ങള്‍, ജനറല്‍ ആശുപത്രി തുടങ്ങിയവയെല്ലാം ഉള്‍ക്കൊള്ളുന്ന ഈ ഭാഗത്ത് വാഹന ഹോണ്‍ നിരോധിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കൊച്ചി കോര്‍പ്പറേഷനുമായി സഹകരിച്ച് തയ്യാറാക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ആരംഭിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദ്ദേശം നല്‍കും.
Also Read: ഹ്യുണ്ടായി ട്യൂസണിന്റെ വില വർധിച്ചു
അതേസമയം, എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന്റെ നവീകരണം വേഗത്തിലാക്കുമെന്നും വെള്ളക്കെട്ട് ഒഴിവാക്കാന്‍ ഭൂഗര്‍ഭ പമ്പുകളും അത്യാധുനിക പമ്പുകളും ഉള്‍പ്പെടുന്ന ഡിസൈനാണ് ആവിഷ്‌കരിച്ചിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി. വൈപ്പിനില്‍ നിന്നുള്ള ബസുകള്‍ക്ക് എറണാകുളം നഗരത്തിലെ വിവിധ ഭാഗങ്ങളിലേക്ക് സര്‍വീസ് നടത്തുന്നതിനുള്ള വിലക്ക് നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇന്ന് സെക്രട്ടേറിയറ്റില്‍ ഉന്നതതല യോഗം ചേരും.
എറണാകുളത്തേക്ക് വരുന്ന ഉദ്യോഗസ്ഥരും വിദ്യാര്‍ത്ഥികളും എന്‍എച്ച് 66 ദേശീയപാതയിലെ റോഡ് നിര്‍മ്മാണത്തെ തുടര്‍ന്നുണ്ടാകുന്ന ഗതാഗത കുരുക്കില്‍ ബുദ്ധിമുട്ടുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി അരൂക്കുറ്റി – കൊച്ചി റൂട്ടില്‍ ഉടന്‍ തന്നെ പ്രത്യേക ബോട്ട് സര്‍വീസ് ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.