കേരളം കണ്ട ഏറ്റവും ഭീരുവായ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍: വിഡി സതീശന്‍

കേരളം കണ്ട ഏറ്റവും ഭീരുവായ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍: വിഡി സതീശന്‍

കൊല്ലം: സംസ്ഥാനത്ത് ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇരുപതില്‍ ഇരുപത് സീറ്റും കോണ്‍ഗ്രസ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പി വി അന്‍വറിന്റെത് നിലവാരമില്ലാത്ത പ്രസ്താവനയാണെന്നും മുഖ്യമന്ത്രിയുടെ അറിവോടെയാണ് പരാമര്‍ശമെന്നും അദ്ദേഹം ആരോപിച്ചു. കേരളം കണ്ട ഏറ്റവും ഭീരുവായ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് അദ്ദേഹം വിമര്‍ശിച്ചു. ഗാന്ധി കുടുംബത്തോടുള്ള ക്രൂരതയാണ് അന്‍വറിനെക്കൊണ്ട് മുഖ്യമന്ത്രി പറയിപ്പിച്ചതെന്നും കസവ് കെട്ടിയ പേടിത്തൊണ്ടനാണ് മുഖ്യമന്ത്രിയെന്നും വിഡി സതീശന്‍ പരിഹസിച്ചു.

പ്രധാനമന്ത്രി വെള്ളത്തിന് തീപ്പിടിപ്പിക്കുന്ന പ്രസ്താവനകള്‍ നടത്തുകയാണെന്ന് അദ്ദേഹം കൊല്ലം പ്രസ് ക്ലബില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ ആവര്‍ത്തിച്ചു. എല്ലാ നിലവാരവും വിട്ടുകൊണ്ടുള്ള പ്രചാരണമാണ് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും നടത്തുന്നത്. രാജ്യത്ത് ഭരണഘടനാ സംവിധാനങ്ങള്‍ ദുര്‍ബലപ്പെട്ടു. ബിജെപിയുമായി മുഖ്യമന്ത്രിയും സിപിഎമ്മും സന്ധിചെയ്തു. വടകരയിലെ വീഡിയോ എവിടെ? പോസ്റ്ററും ആരും കണ്ടിട്ടില്ല. പൊലീസിന്റെ കയ്യിലും പോസ്റ്റര്‍ ഇല്ല. ഇനി ഇടതു സ്ഥാനാര്‍ത്ഥിയുടെ പി ആര്‍ ടീം പോസ്റ്റര്‍ ഇറക്കേണ്ട സ്ഥിതിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ചീറ്റിപ്പോയ പടക്കവുമായാണ് മുഖ്യമന്ത്രി ഇന്ന് എത്തിയതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ ഭരണത്തിന്റെ വിലയിരുത്തലാണോയെന്ന് പറയാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ? വിഴിഞ്ഞത് സമരം നടത്തിയവരെ അര്‍ബന്‍ നക്‌സലുകള്‍ എന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. സംസ്ഥാന പൊലീസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ലത്തീന്‍ സഭയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചത്. അഞ്ചു കൊല്ലം മുമ്പ് വയനാട്ടില്‍ ലീഗിന്റെ പതാക വിവാദമാക്കിയത് ബിജെപിയാണെങ്കില്‍ അതിനുശേഷം ഇപ്പോള്‍ വിവാദമാക്കിയത് മുഖ്യമന്ത്രിയാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

Top